ADVERTISEMENT

ഹൃദയ വാൽവ് ശസ്ത്രക്രിയയെ കൂടുതൽ ലളിതമാക്കുന്ന സംവിധാനം കൊച്ചിയിലും. കേരളത്തിൽ ആദ്യമായാണ് ഓപ്പണ്‍ ഹാര്‍ട്ട് സ്യൂചര്‍ ലെസ് അയോര്‍ട്ടിക് പെര്‍സിവല്‍ വാല്‍വ് വിജയകരമായി ഘടിപ്പിച്ചിരിക്കുന്നത്. പാലക്കാട് സ്വദേശിയായ സുധ(55) എന്ന എന്ന വനിതയ്ക്കാണ് ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയിൽ നൂതന വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. കാര്‍ഡിയാക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സൽറ്റന്റ് ഡോ. മനോജ് പി. നായര്‍, അനസ്തീസിയ & ക്രിട്ടിക്കല്‍കെയര്‍ വിഭാഗം മേധാവി ഡോ. സുരേഷ് ജി. നായര്‍, കാര്‍ഡിയാക് സര്‍ജറി വിഭാഗം കണ്‍സല്‍റ്റന്റ് ഡോ. ജോര്‍ജ് വര്‍ഗീസ് കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈ നേട്ടത്തിനു പിന്നിൽ.

 

ശ്വാസതടസ്സം, ഹൃദയമിടിപ്പിലെ അസ്വാഭാവികത എന്നിവ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സുധ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കാര്‍ഡിയോളജി വിഭാഗത്തിലെത്തിയത്. വിദഗ്ധ പരിശോധനയില്‍ ഹൃദയത്തിലെ അയോര്‍ട്ടിക് വാല്‍വില്‍ കാല്‍സ്യം അമിതമായി അടിഞ്ഞുകൂടുന്ന കാല്‍സിഫിക് അയോര്‍ട്ടിക് വാല്‍വ് എന്ന രോഗാവസ്ഥ സ്ഥിരീകരിച്ചു. ഇത് അയോര്‍ട്ടിക് വാല്‍വിലൂടെയുള്ള രക്തപ്രവാഹം കുറയ്ക്കാന്‍ കാരണമാകുന്നതാണ് രോഗകാരണം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പരതൈറോയിഡ് ഹോര്‍മോണ്‍, ഹൈപ്പര്‍ കാല്‍സെമിയ തുടങ്ങിയ രോഗങ്ങളുള്ള സുധയുടെ ചികിത്സ കൂടുതൽ ദുഷ്‌കര സാഹചര്യമായിരുന്നു.

 

heart-surgery
(ഇടതു നിന്ന്) കാര്‍ഡിയാക് സര്‍ജറി വിഭാഗം കണ്‍സല്‍റ്റന്റ് ഡോ.ജോര്‍ജ് വര്‍ഗീസ കുര്യന്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ക്ലസ്റ്റര്‍ - ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, കാര്‍ഡിയാക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സൽറ്റന്റ് ഡോ. മനോജ് പി. നായര്‍, അനസ്തീസിയ & ക്രിട്ടിക്കല്‍കെയര്‍ കൺസൽറ്റന്റ് ഡോ. ജോയൽ ദേവസ്യ

തകരാറിലായ വാല്‍വ് മാറ്റി സ്ഥാപിക്കുക എന്നതാണ് ചികിത്സ. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയിലൂടെ അയോര്‍ട്ടിക് വാല്‍വ് മാറ്റുന്ന ട്രാൻസ്‌കതീറ്റർ അയോര്‍ട്ടിക് വാൽവ് ഇംപ്ലാന്റേഷൻ (ടാവി) എന്ന ചികിത്സാ രീതിയാണ് പൊതുവെ ഇതിനായി സ്വീകരിക്കാറുള്ളത്. എന്നാല്‍ രോഗിയുടെ സങ്കീര്‍ണമായ ആരോഗ്യ സ്ഥിതി ടാവി ശസ്ത്രക്രിയ എത്രത്തോളം വിജയകരമാവും എന്ന ആശങ്ക ഉയർത്തി. ഇതോടെയാണ് നൂതന മാര്‍ഗമായ അയോര്‍ട്ടിക് വാല്‍വ് പേര്‍സിവല്‍ ഘടിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത്. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആരോഗ്യവതിയായി സുധ ആശുപത്രി വിട്ടു.

 

ടാവിയുമായി താരതമ്യം ചെയ്യുമ്പോള്‍  കുറഞ്ഞ ചികിത്സാ ചെലവും മികച്ച ഗുണങ്ങളുമാണ് പുതിയ ചികിത്സാരീതിയുടെ നേട്ടം. 'ടാവി'യുടെ അത്ര സങ്കീര്‍ണമല്ലെന്നതും കുറച്ചു കൂടി വലിയ വാല്‍വ് ഘടിപ്പിക്കാനും, സ്‌ട്രോക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നത് വഴി കൃത്യതയാര്‍ന്ന ചികിത്സ ഉറപ്പാക്കാമെന്നതും ഈ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതായും കാര്‍ഡിയാക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സൽറ്റന്റ് ഡോ. മനോജ് പി. നായര്‍ പറഞ്ഞു. 

 

ടാവി വാല്‍വിന്റെ കാലാവധി ഏഴ് വര്‍ഷമാണെങ്കില്‍ പെര്‍സിവല്‍ വാല്‍വിന്റെ കാലാവധി 15 വര്‍ഷം വരെയാണ്. മിനിമല്‍ ഇന്‍വേസീവ് രീതിയിലൂടെ സാധ്യമായ രോഗികളില്‍ ഈ പ്രക്രിയ നടത്താം. ബൈപ്പാസ് സമയം താരതമ്യേന കുറവാണെന്നത് ശസ്ത്രക്രിയയുടെ സങ്കീര്‍ണതകള്‍ കുറയ്ക്കുമെന്നു കാര്‍ഡിയാക് സര്‍ജറി വിഭാഗം കണ്‍സല്‍റ്റന്റ്  ഡോ.ജോര്‍ജ് വര്‍ഗീസ് കുര്യന്‍ പറഞ്ഞു.

 

കേരളത്തിലെ സാധാരണക്കാരായ രോഗികൾക്കും പ്രാപ്യമാകുന്ന നൂതന സാങ്കേതിക വിദ്യകള്‍ വിജയകരമാക്കാൻ സാധിക്കുന്നുവെന്നത് ആശുപത്രിയെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണെന്ന് ആസ്റ്റര്‍  ഹോസ്പിറ്റല്‍സ് കേരള ക്ലസ്റ്റര്‍ - ഒമാന്‍  റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. 

Content Summary: Heart valve surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com