ADVERTISEMENT

കോവിഡ് 19 കേസുകള്‍ക്ക് പുറമേ തെലങ്കാനയിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുകയാണ് ഉയരുന്ന ടൈഫോയ്ഡ് കേസുകള്‍. ഈ മാസം ഇതുവരെ തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്തത് 2752 ടൈഫോയ്ഡ് കേസുകളാണ്. ഡെങ്കിപ്പനി, പകര്‍ച്ച പനി, അതിസാരം തുടങ്ങിയ രോഗങ്ങളും സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്നുണ്ട്. രോഗികളുടെ എണ്ണം ഉയരവേ, പാനിപുരി ഉള്‍പ്പെടെയുള്ള തെരുവു ഭക്ഷണങ്ങള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ടൈഫോയ്ഡ് കേസുകള്‍ പടരുന്നതിന് പിന്നിലെ പ്രധാന കാരണം തെരുവോര ഭക്ഷണശാലകളിൽ ഉപയോഗിക്കുന്ന മലിനജലമാണെന്ന് അധികൃതര്‍ പറയുന്നു. 

 

തെലങ്കാനയിലെ പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. ജി. ശ്രീനിവാസ റാവു ടൈഫോയ്ഡിനെ ‘പാനിപുരി രോഗ’മെന്നാണ് വിശേഷിപ്പിക്കുന്നത്. മണ്‍സൂണ്‍ കാലത്ത് ഇത്തരം തെരുവ് ഭക്ഷണത്തില്‍നിന്ന് പരമാവധി അകലം പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. വൃത്തിയുടെയും ശുചിത്വത്തിന്‍റെയും ശുദ്ധമായ വെള്ളത്തിന്‍റെയും കാര്യത്തില്‍ തെരുവുകച്ചവടക്കാരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

മലേറിയ, അക്യൂട്ട് ഡയറിയല്‍ ഡിസോഡര്‍, വൈറല്‍ ഫീവര്‍ കേസുകള്‍ക്ക് കാരണമാകുന്നത് പലപ്പോഴും മലിനജലവും കൊതുകുകളുമാണ്. ഇതുവരെ സംസ്ഥാനത്ത് 6000ലധികം അതിസാര കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടു. 1184 ഡെങ്കിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന തലസ്ഥാനമായ ഹൈദരാബാദിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. 

 

തെലങ്കാനയില്‍ മാത്രമല്ല ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കാലവര്‍ഷം തുടങ്ങിയതോടെ ജലജന്യ രോഗങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ണാടകയിലും ഇത്തരം രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതിസാരം, ഛര്‍ദ്ദി, വയര്‍ വേദന തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്ന് കര്‍ണാടകയിലെ റൈച്ചൂര്‍ ജില്ലയില്‍ 60 പേര്‍ ആശുപത്രിയിലാകുകയും ഒരാള്‍ മരിക്കുകയും ചെയ്തു. വിജയപുരയിലും നാല്‍പതോളം പേര്‍ ഈ ആഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഈ മാസം ആദ്യം ലക്നൗവിലെ ഫത്തേപുരില്‍ മലിനജലം ഒരു കുഞ്ഞിന്‍റെ ജീവനെടുക്കുകയും 90ഓളം പേരെ ആശുപത്രിയിലാക്കുകയും ചെയ്തു. ശുദ്ധജലത്തിന്‍റെ കാര്യത്തില്‍ ജനങ്ങള്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ആവര്‍ത്തിക്കുന്നു.  

Content Summary: Typhoid Cases On The Rise In Telangana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com