ADVERTISEMENT

ഉച്ചയ്ക്ക് വയര്‍ നിറയെ ഭക്ഷണമൊക്കെ കഴിച്ചിട്ട് ഒരു പുസ്തകമൊക്കെ വായിച്ച് കിടന്ന് ചെറുതായൊന്ന് മയങ്ങാന്‍ ആഗ്രഹിക്കാത്ത ആരാണുള്ളത്. സ്പെയ്ന്‍ പോലുള്ള ചില യൂറോപ്യന്‍ രാജ്യങ്ങള്‍ സിയസ്ത എന്ന് വിളിക്കുന്ന ഈ പകലുറക്കത്തിന് പ്രത്യേക സമയം തന്നെ അവരുടെ തൊഴില്‍ ഷെഡ്യൂളില്‍ മാറ്റിവച്ചിട്ടുണ്ട്. എന്നാല്‍ നിരന്തരമുള്ള ഇത്തരം പകലുറക്കങ്ങള്‍ അമിത രക്തസമ്മര്‍ദം, പക്ഷാഘാത സാധ്യത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 

 

യുകെയിലെ ബയോബാങ്ക് രേഖകളിലെ 358451 പേരുടെ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്. ഇത്തരത്തില്‍ നിരന്തരം പകല്‍ ഉറക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ അധികവും പുരുഷന്മാരും, പുകവലിക്കാരും സ്ഥിരം മദ്യം കഴിക്കുന്നവരും കുറഞ്ഞ വിദ്യാഭ്യാസ, വരുമാന തോതുള്ളവരും ആണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ഇവരില്‍ പലരും രാത്രിയില്‍ ഉറക്കമില്ലായ്മ നേരിടുന്നവരും കൂര്‍ക്കംവലി പ്രശ്നങ്ങളുള്ളവരുമാണെന്നും ഗവേഷണറിപ്പോര്‍ട്ട് പറയുന്നു.

 

സ്ഥിരം ഇത്തരത്തില്‍ പകല്‍ ഉറങ്ങുന്നവര്‍ക്ക് പകല്‍ ഉറങ്ങാത്തവരെ അപേക്ഷിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള സാധ്യത 12 ശതമാനം അധികമാണെന്ന് ഗവേഷകര്‍ പറയുന്നു. പക്ഷാഘാതത്തിനുള്ള സാധ്യത ഇവരില്‍ 24 ശതമാനവും അധികമാണ്. 60 വയസ്സില്‍ താഴെയുള്ളവരില്‍ അതിനു മുകളില്‍ ഉള്ളവരെ അപേക്ഷിച്ച് അപകടസാധ്യത അധികമാണെന്നും പഠനത്തില്‍ കണ്ടെത്തി. പകലുറക്കത്തിന്‍റെ തവണകള്‍ വര്‍ധിപ്പിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ സാധ്യത 40 ശതമാനം ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 

 

എന്നാല്‍ പകലുറക്കമാണോ യഥാര്‍ഥത്തില്‍ ഇത്തരം പ്രശ്നങ്ങളിലേക്ക് നയിക്കുന്നതെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് രണ്ടഭിപ്രായമുണ്ട്. രാത്രിയിലെ ഉറക്കത്തിന്‍റെ നിലവാരം ശരിയല്ലാത്തവരാണ് പലപ്പോഴും പകല്‍ ഉറങ്ങാന്‍ ഇടയാകുന്നത്. രാത്രിയില്‍ ഉറക്കപ്രശ്നം നേരിടുന്നവര്‍ക്ക് രക്തസമ്മര്‍ദം ഉയരാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പകലുറക്കവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ഹൈപ്പര്‍ടെന്‍ഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

Content Summary: Frequent Napping Could Be a Warning Sign of Serious Health Risks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com