ADVERTISEMENT

കോവിഡ് കാലത്ത് സമൂഹ മാധ്യമങ്ങളിലൊക്കെ പ്രചരിച്ച ഒരു ട്രോളുണ്ട്. കോവിഡ് ബാധിച്ച് ഡോക്ടറുടെ അടുത്ത് ചെല്ലുന്ന രോഗി മറ്റ് ലക്ഷണങ്ങളെല്ലാം മാറ്റി തരണം; ഈ ശബ്ദം മാത്രം ഇതേപോലെ തുടർന്നോട്ടെ എന്ന് പറയുന്നതാണ് ട്രോൾ. കോവിഡാണെങ്കിലും അല്ലെങ്കിലും മമ്മൂട്ടിയെ പോലെയൊക്കെ ഘനഗാംഭീര്യ ശബ്ദം കിട്ടിയാൽ കൊള്ളാമെന്ന് കരുതുന്ന പലരുമുണ്ട്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഒരു വർഷം കൊണ്ട് ശബ്ദം ഘനഗാംഭീര്യമായ ഒരു അറുപതുകാരൻ ഈയടുത്ത് വാർത്താപ്രാധാന്യം നേടി. അമേരിക്കയിലെ ഫിലാഡൽഫിയയിലാണ് സംഭവം.

 

ശബ്ദത്തിലെ മാറ്റവും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുമായാണ് രോഗി ആശുപത്രിയിൽ എത്തിയത്. പരിശോധനയിൽ തെളിഞ്ഞത് തൊണ്ടയിൽ ഒരു ഫംഗസ് വളരുന്നതായാണ്. തുടക്കത്തിൽ ആസ്മയ്ക്കുള്ള കോർട്ടിക്കോ സ്റ്റിറോയ്ഡുകൾ നൽകിയെങ്കിലും രോഗിയുടെ നിലയിൽ പുരോഗതി ഉണ്ടായിരുന്നില്ല. തുടർന്ന് ഹൈസ്പീഡ് ഇമേജിങ് സാങ്കേതിക വിദ്യയായ വിഡിയോ സ്ട്രോബോസ്കോപ്പി ഉപയോഗിച്ച് ശബ്ദനാളം പരിശോധിച്ചു. തുടർന്നാണ് തൊണ്ടയിലെ കോശങ്ങളിൽ അസാധാരണ വീക്കം ശ്രദ്ധയിൽപ്പെട്ടത്. ഈ കോശങ്ങളുടെ ബയോപ്സിയിലും പിന്നീട് നടന്ന സൂക്ഷ്മപരിശോധനയിലും തൊണ്ടയിൽ യീസ്റ്റ് കോശങ്ങൾ വളരുന്നത് വെളിപ്പെട്ടു.

 

ബ്ലാസ്റ്റോമൈസസ് ഡെർമറ്റൈറ്റിഡിസ് എന്ന യീസ്റ്റ് കോശങ്ങൾ മൂലമുണ്ടാകുന്ന ബ്ലാസ്റ്റോമൈകോസിസ് ആയിരുന്നു രോഗിയുടെ ശബ്ദമാറ്റത്തിനു പിന്നിലെ കാരണം. ഈർപ്പമുള്ള മണ്ണിലും അഴുകുന്ന തടിയിലും ഇലയിലും ഈ ഫംഗസ് കാണപ്പെടാറുണ്ടെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) ചൂണ്ടിക്കാണിക്കുന്നു. വായുവിൽ തങ്ങി നിൽക്കുന്ന ഫംഗസ് പൊടികൾ ആളുകൾ ശ്വസിക്കുമ്പോൾ ശരീരത്തിനുള്ളിൽ എത്തുന്നു. ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവരിൽ അണുബാധയ്ക്ക് സാധ്യതയുണ്ട്. മൂന്നാഴ്ചയ്ക്കും മൂന്ന് മാസത്തിനും ഇടയിൽ ലക്ഷണങ്ങൾ പ്രകടമാകാം. 

 

ചില കേസുകളിൽ അണുബാധ ശ്വാസകോശത്തിലേക്കും ചർമത്തിലേക്കും എല്ലുകളിലേക്കും കേന്ദ്രനാഡീവ്യൂഹത്തിലേക്കും പടരാമെന്നും സിഡിസി മുന്നറിയിപ്പ് നൽകുന്നു. ഫിലാഡൽഫിയയിലെ അറുപതുകാരനിൽ സംഭവിച്ച പോലെ അണുബാധ ശബ്ദനാളത്തെ മാത്രം ബാധിച്ചത് അപൂർവമാണെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.

Content Summary: The Disturbing Reason a Man's Voice Grew Mysteriously Hoarse Over a Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com