ADVERTISEMENT

നായയുടെ കടിയിലും ഒരു ഗോൾഡൻ അവർ അഥവാ സുവർണ മണിക്കൂർ നിലനിർത്തുന്നതാണ് നല്ലതെന്ന് തോന്നുന്നു. ആദ്യത്തെ ഒരു മണിക്കൂറിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്താൽ പേ വിഷബാധ ഏൽക്കുവാനുള്ള സാധ്യത 80 ശതമാനത്തോളം കുറയുമെന്ന് പഠനങ്ങൾ പറയുന്നു.

 

പേ വിഷ ബാധയേറ്റാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ ഈ ഒരു മണിക്കൂറിൽ ചെയ്തു തീർക്കണം. എവിടെവച്ച് നായ കടിച്ചുവെന്നു നോക്കാതെ ഏറ്റവും അടുത്തുള്ള സ്ഥലത്ത് പോയി ടാപ്പിലെ വെള്ളം  ധാരധാരയായി ഒഴിച്ച്,  സോപ്പ് ഉപയോഗിച്ച് ഏറ്റവും കുറഞ്ഞത് 15 മിനിറ്റ് കഴുകുക എന്നത് വളരെയധികം പ്രാധാന്യമർഹിക്കുന്നു. ഒരുപക്ഷേ സോപ്പ് ലഭ്യമല്ലെങ്കിൽ വെള്ളം മാത്രം ഉപയോഗിച്ച് കഴുകുകയെങ്കിലും ചെയ്തിരിക്കണം.

 

ദ്വാരത്തിന്റെ രീതിയിലുള്ള മുറിവുകളിൽ ഉള്ളിലേക്ക് വെള്ളം ധാരയായിട്ട് വീഴുന്ന രീതിയിൽ കഴുകുന്നത് വളരെ നല്ലത്. സോപ്പ് ലായനി വൈറസിന്റെ പുറത്തുള്ള ചട്ടയെ അലിയിച്ച് കളയും. മുറിവ് കഴുകി കഴിഞ്ഞാൽ അയഡിൻ സൊലൂഷനോ ആൽക്കഹോൾ സൊലൂഷനോ ഉപയോഗിച്ച് ശുദ്ധമായി ക്ലീൻ ചെയ്യണം.

 

വാക്സിനേഷൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം എത്രയും പെട്ടെന്ന് എടുക്കണം. പ്രത്യേകിച്ച് ആദ്യഡോസ്. വാക്സീൻ ജീവൻ രക്ഷിക്കും ഉറപ്പ്. വൈറസ് ശരീരത്തിലേക്ക് കടന്നു കഴിഞ്ഞാൽ അത് നെർവസ് സിസ്റ്റത്തെ ബാധിക്കുന്നതിന് മുൻപ് എത്രയും പെട്ടെന്ന് ആദ്യത്തെ ഡോസ് വാക്സിനേഷൻ എടുക്കുന്നത് പ്രാധാന്യം. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇമ്മ്യൂണോ ഗ്ലോബുലിനും കുത്തിവയ്ക്കണം.

 

മുറിവിൽ  തയ്യൽ വേണമെന്നതാണല്ലോ സാധാരണ രീതി. എന്നാൽ പേയുള്ള നായ കടിച്ച മുറിവുകളിൽ തുന്നൽ ഇടാൻ പാടില്ല. മുറിവ് വളരെ വലുതാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം നിശ്ചിതകാല കാലാവധി കഴിഞ്ഞതിനുശേഷം സെക്കൻഡറി സ്യൂച്ചറിങ് ആണ് ചെയ്യാറുള്ളത്.

 

തുടർച്ചയായുള്ള മരണങ്ങൾ ഈ ബാച്ച് വാക്സീന്റെ ഫലപ്രാപ്തിയെക്കുറിച്ച് സംശയം ഉണർത്തുന്നുവെന്നുള്ളതിന് സംശയമില്ല. അതിനർഥം വാക്സീൻ ഫലവത്തല്ല എന്നല്ല.

വാക്സീൻ നിർമാണത്തിലോ അതിന്റെ ശീതീകരണത്തിലോ ശുദ്ധീകരണത്തിലോ സംഭവിച്ച പാളിച്ചകൾ വാക്സീന്റെ ഫലപ്രാപ്തിയെ കുറയ്ക്കും എന്ന് നമുക്കറിയാം. വാക്സീന്റെ  നിലവിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതോടൊപ്പം ആദ്യത്തെ ഗോൾഡൻ മണിക്കൂറിലെ ഗോൾഡൻ പ്രയോഗങ്ങൾ റാബീസ് തടയുക തന്നെ ചെയ്യും.

Content Summary: Rabies and Golden hour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com