ADVERTISEMENT

കോവിഡ് വന്നേനു ശേഷം എപ്പഴും ഒരു മേലായ്ക ആണന്നേ... പ്രതിരോധ ശേഷിയൊക്കെ നശിച്ചെന്നാ തോന്നുന്നേ...'  കൊറോണയുടെ  സന്ദ൪ശനത്തിനു ശേഷം നമ്മുടെയൊക്കെ വീടുകളിൽ ഇടയ്ക്കിടെ കേൾക്കുന്ന ഡയലോഗ്. 

ഇടയ്ക്കു മണം നഷ്ടപ്പെടുന്നുണ്ടോ? ഈ തലവേദന കോവിഡിന്റെ ലക്ഷണമാണോ? ഒരുപാട് തവണ സ്വയം ചോദിച്ചിരിക്കാനിടയുള്ള ചോദ്യം. 

ഇക്കാലത്ത് രോഗലക്ഷണങ്ങൾ വരുമ്പോൾ ഇത്തരം സംശയങ്ങൾ സാധാരണമാണെങ്കിലും ചില ആളുകൾക്ക്, ഇത്തരം ചിന്തകൾ കൂടുതൽ പ്രശ്‌നകരമായ തലത്തിലേക്ക് എത്തിയേക്കാമെന്നാണു യുഎസിൽ നടത്തിയ പുതിയ പഠനം തെളിയിക്കുന്നത്. കോവിഡിന്റെ വരവിനു ശേഷം യു‌എസ് ജനസംഖ്യയുടെ 4 ശതമാനം പേരെങ്കിലും 'ഹെൽത്ത് ആങ്‌സൈറ്റി' അഥവാ ആരോഗ്യപരമായ ഉത്കണ്ഠ അനുഭവിക്കുന്നവരാണത്രേ..  

2013-ൽ, ‘ഹൈപ്പോകോൺഡ്രിയാസിസ്’ (രോഗം വരുമോ എന്ന് അകാരണമായി പേടിക്കുന്ന മാനസികാവസ്ഥ) എന്ന പദം ഉപേക്ഷിച്ചുവെങ്കിലും ഈ അവസ്ഥയെ, ആരോഗ്യപരമായ ഉത്കണ്ഠ - Illness anxiety disorder എന്ന് അറിയപ്പെടുന്നു. ഗുരുതരമായ ഏതെങ്കിലും ഒരു രോഗത്തെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠയാണ് ഇതിന്റെ പ്രത്യേകത. പരിശോധനകളിൽ ഒന്നും കാണിക്കുന്നില്ലെങ്കിലും, ഈ അവസ്ഥയുള്ള ആളുകൾ പലപ്പോഴും നേരിയതോ സാധാരണമോ ആയ ശാരീരിക പ്രശ്നങ്ങൾ മനസ്സിലിട്ട് ഊതിപ്പെരുപ്പിച്ചു സ്വന്തം സമാധാനം കളഞ്ഞുകുളിക്കും. -ഉദാഹരണത്തിന്, തലവേദന ഒരു ബ്രെയിൻ ട്യൂമറിന്റെ ആദ്യകാല ലക്ഷണമാകുമെന്നൊക്കെ ശരിക്കും വിശ്വസിച്ചുകളയും. 

ഇത്തരം ഉത്കണ്ഠയുള്ളവർ ഇടയ്ക്കിടെ കൈകഴുകുക, താപനില പരിശോധിക്കുക തുടങ്ങിയവയൊക്കെ ചെയ്തെന്നു വരാം. ചിലപ്പോൾ ഡോക്ടറെയും കാണും. ശ്വാസതടസ്സം, തലകറക്കം, ഉയർന്ന ഹൃദയമിടിപ്പ് തുടങ്ങിയ ലക്ഷണങ്ങളിലൂടെ ആരോഗ്യ ഉത്കണ്ഠ ശാരീരികമായും ഇവരിൽ പ്രകടമാകും. 

 

സൈബർകോൺഡ്രിയ

എന്തു ശാരീരിക ബുദ്ധിമുട്ടുകൾ വന്നാലും ആദ്യം മൊബൈൽ എടുത്ത് സെർച്ച് ചെയ്യാറില്ലേ? ഇല്ലേ? ഇങ്ങനെ ചെയ്യുന്നതിനെ വിളിക്കുന്ന പേരാണ് സൈബർകോൺഡ്രിയ. ഇങ്ങനെ സെർച്ച് ചെയ്തു സ്വയം ഡോക്ടർമാരാകുന്നത്  അത്ര നല്ല പരിപാടിയല്ല. ഇന്റർനെറ്റിൽ പല തെറ്റായ വിവരങ്ങളും കണ്ടേക്കാം. നിങ്ങളുടെ പ്രശ്നവുമായി ഒരു തരത്തിലുള്ള ബന്ധവും ഗൂഗിൾ പറയുന്ന കാര്യങ്ങൾക്കു കാണില്ല.  

 

ഹൈപ്പർ വിജിലന്റ് ആയി ആളുകൾ

കോവിഡിന്റെ വരവിനു ശേഷം രോഗങ്ങളെപ്പറ്റി ആളുകളുടെ ഉത്കണ്ഠ മുൻപത്തെക്കാൾ കൂടിയെന്നു തൊടുപുഴ എസ്എച്ച്  മാനസികാശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ബിൻസ് ജോ൪ജ് പറയുന്നു. മാനസിക സംഘർഷങ്ങൾ കൊണ്ടുണ്ടാകുന്ന ശാരീരിക രോഗങ്ങളും (psycho somatic disorders)കേരളത്തിൽ വർധിച്ചു. 

 

ചികിത്സയുണ്ട്; പൂ൪ണമായി മാറ്റിയെടുക്കാം

ഉത്കണ്ഠ ദൈനംദിന ജീവിതത്തെ തന്നെ തടസ്സപ്പെടുത്തുന്ന സാഹചര്യത്തിൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണെന്നും ബിൻസ് ജോ൪ജ് പറയുന്നു. അമിത ഉത്കണ്ഠയുള്ളവർ മനോരോഗവിദഗ്ധന്റയോ ചികിത്സാ മനഃശാസ്ത്രജ്ഞന്റെയോ സഹായം തേടാവുന്നതാണ്. 

 

ചികിത്സാ മനഃശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ വിവിധ രീതിയിൽ ഉള്ള മാനസിക ചികിത്സകൾ (Psycho therapy)അമിത ഉത്കണ്ഠ പൂ൪ണമായി മാറാൻ സഹായിക്കും ഉത്കണ്ഠ മാറ്റുന്നതിനായുള്ള വിവിധ സൈക്കോതെറപ്പികൾ: 

 

∙ Insight oriented psychotherapy- ചികിത്സകൻ രോഗത്തെപ്പറ്റി രോഗിക്ക് ഉൾക്കാഴ്ച നൽകി, രോഗം മാറ്റുന്നു, കൃത്യമായ ഇടവേളകളിൽ നൽകുന്ന കൗൺസലിങ്ങിലൂടെയാണ് ഇതു സാധ്യമാകുന്നത്. 

∙ CBT (Cognitive behavioural therapy)- സ്വയം രോഗിയാണെന്നുള്ള തെറ്റായ ചിന്തകളെ  മാറ്റി പുതിയ നല്ല ചിന്തകളെ പുനർനിർമിക്കുന്നു. ഇതിലൂടെ യാഥാ൪ഥത്തിൽ രോഗമില്ലെന്നു രോഗിക്കു യാഥാ൪ഥ്യബോധമുണ്ടാകുന്നു.  

∙ Relaxation methods- ശ്വാസോച്ഛ്വാസ ക്രമീകരണം അടക്കമുള്ള പരിശീലനമാണ് ഇതിൽ വരുന്നത്. ഇത്തരം പരിശീലനത്തിലൂടെ ഉത്കണ്ഠ കുറയ്ക്കാൻ കഴിയും. 

Content Summary: Anxiety and COVID-19 related health issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com