ADVERTISEMENT

നിരവധി വെല്ലുവിളികളും ആരോഗ്യപ്രശ്‌നങ്ങളും നിറഞ്ഞതാണ് പ്രസവകാലം. ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ജസ്റ്റേഷണല്‍ ഡയബറ്റീസ്. ഗര്‍ഭകാലത്തെ ഈ പ്രമേഹം ഹോര്‍മോണല്‍ മാറ്റങ്ങളുമായി ബന്ധപ്പെട്ട ഇന്‍സുലിന്‍ പ്രതിരോധത്തിന്റെയും ഭാരവര്‍ധനയുടെയും ഫലമായി ഉണ്ടാകുന്നതാണ്. ജസ്റ്റേഷണല്‍ ഡയബറ്റീസ് പില്‍ക്കാലത്ത് ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിച്ചെന്നിരിക്കാം. എന്നാല്‍ പ്രസവകാല പ്രമേഹസാധ്യതയുള്ള സ്ത്രീകള്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ടൈപ്പ് 2 പ്രമേഹത്തിലേക്ക് ഇത് എത്താതെ തടയാനാകുമെന്ന് ബിഎംജെ ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. 

 

ആറു മുതല്‍ ഒന്‍പത് ശതമാനം വരെ സ്ത്രീകളിലാണ് ഗര്‍ഭകാല പ്രമേഹം കണ്ടു വരുന്നത്. ഗര്‍ഭം ആരംഭിച്ച് ആറ് മാസമാകുമ്പോഴേക്കും ഡോക്ടര്‍മാര്‍ ഗര്‍ഭിണികളോട് പ്രമേഹം പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. സാധാരണ ഗതിയില്‍ പ്രസവത്തിനു ശേഷം രക്തത്തിലെ ഈ വര്‍ധിച്ച പഞ്ചസാര സാധാരണ നിലയിലേക്ക് മടങ്ങേണ്ടതാണ്. എന്നാല്‍ ചിലരില്‍ ഇത് ടൈപ്പ് 2 പ്രമേഹമായി മാറും. 

 

ഈ അവസ്ഥ തടയുന്നതിന് അഞ്ച് മാറ്റങ്ങളാണ് പഠനം ജീവിതശൈലിയില്‍ നിര്‍ദ്ദേശിക്കുന്നത്. ഇതില്‍ ആദ്യത്തേത് ആരോഗ്യകരമായ ശരീരഭാരമാണ്. അമിതവണ്ണം വരാതെ കാക്കേണ്ടത് പ്രമേഹം വരാതിരിക്കാന്‍ മുഖ്യമാണ്. ഉയര്‍ന്ന നിലവാരമുള്ള ഭക്ഷണക്രമം, നിത്യവുമുള്ള ശാരീരിക അധ്വാനം, മദ്യപാനത്തിന്റെ തോത് പരിമിതപ്പെടുത്തല്‍, പുകവലി ഉപേക്ഷിക്കല്‍ എന്നിവയാണ് പഠനത്തില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന മറ്റ് ജീവിതശൈലി മാറ്റങ്ങള്‍. 

 

4000 പേരെ 28 വര്‍ഷത്തേക്ക് നിരീക്ഷിച്ചാണ് ഗവേഷണ പഠനം നടത്തിയത്. പഠനകാലയളവില്‍ ഇവരില്‍ 924 പേര്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടായി. നിര്‍ദ്ദേശിക്കപ്പെട്ട ജീവിതശൈലി മാറ്റങ്ങളില്‍ അഞ്ചും ആവശ്യമായ തോതില്‍ നടപ്പാക്കിയവര്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ടാകാനുള്ള സാധ്യത 90 ശതമാനം കുറഞ്ഞതായി ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എന്നാല്‍ നിരീക്ഷണപഠനമായതിനാല്‍ ഈ ഫലങ്ങളുടെ കാരണങ്ങള്‍ കണ്ടെത്താന്‍ ഗവേഷണത്തിന് സാധിച്ചിട്ടില്ല.

Content Summary: Healthy lifestyle can reduce risk of developing type 2 diabetes 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com