ADVERTISEMENT

ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. തെറാപ്പി സെന്ററിൽ നിന്നു അഞ്ചു വയസ്സുള്ള ഒരു കുട്ടിക്ക് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ചും പരിഹാരം കാണേണ്ട സ്ഥലങ്ങളിൽ നിന്നു ലഭിച്ച അവഗണനയെെക്കുറിച്ചും ഒരു പിതാവ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധയാകുന്നത്. ഒരു ബ്രെയിൻ ശസ്ത്രക്രിയയെത്തുടർന്ന് സംസാരശേഷി നഷ്ടമായതിനാലാണ് കുഞ്ഞിനു തെറാപ്പി നൽകേണ്ടി വന്നതെന്ന് അഞ്ചു വയസ്സുകാരന്റെ അച്ഛൻ സിജോമോൻ ചാക്കോ മനോരമ ഓൺലൈനോടു പറഞ്ഞു. തെറാപ്പി കഴിഞ്ഞ് കാലിൽ ചതവുമായെത്തിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് അവരോടു ചോദിച്ചെങ്കിലും അറിയില്ല എന്നു പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. എന്നാൽ കുട്ടി ആംഗ്യഭാഷയിൽ  കാലിൽ ചവിട്ടി പരുക്കേൽപ്പിച്ചതാണെന്നു പറയുന്നുണ്ടായിരുന്നെന്ന് സിജോമോൻ പറഞ്ഞു. പുറത്തിരിക്കുന്ന മാതാപിതാക്കൾച്ച് തെറാപ്പി റൂമിനകത്ത് എന്താണ് നടക്കുന്നതെന്ന് സിസി കാമറ വഴി പ്രദർശിപ്പിക്കുകയോ, അല്ലെങ്കിൽ മാതാപിതാക്കളെ റൂമിനകത്ത് ഇരുത്തുകയോ, ഗ്ലാസ് വാതിലിൽ കൂടി എന്താണ് അകത്തു നടക്കുന്നതെന്ന് അറിയാനുള്ള സംവിധാനമോ ഉണ്ടാകണമെന്നു നിർബന്ധമുള്ളിടത്താണ് ഈ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി പല തെറാപ്പി സെന്ററുകളും പ്രവർത്തിക്കുന്നതെന്ന് സിജോമോൻ പറയുന്നു. തെറാപ്പി കഴിഞ്ഞ് പല കുഞ്ഞുങ്ങളും കരഞ്ഞുകൊണ്ടാണ് ഇറങ്ങിവരുന്നത്. ഇതിൽ ഓട്ടിസം മുതൽ പല പ്രശ്നങ്ങളുള്ള ഭിന്നശേഷിക്കാരായി നിരവധി കുട്ടികളുണ്ട്. കുട്ടികളുടെ ഭാവി ഓർത്ത് പല മാതാപിതാക്കളും മൗനം പാലിക്കുകയാണെന്നും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെട്ട് ഈ അവസ്ഥയ്ക്കും അവഗണനയ്ക്കും മാറ്റം ഉണ്ടാകണമെന്നും സിജോമോൻ പറഞ്ഞു. സിജോയുടെ കുറിപ്പ് വായിക്കാം.

 

‘ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും ജീവിതകാലം മുഴുവൻ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ. ഈ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഞാനും എന്റെ 5 വയസ്സുള്ള മകനും ഒക്ടോബർ 21-2022 മുതൽ തെറാപ്പി സെന്ററിൽ നിന്നു മാനസിക ശാരീരിക പീഡനം ഏൽക്കേണ്ടി വന്ന ഇരകളാണ്.

 

ഭിന്നശേഷിക്കാരായ കുട്ടികളെ സംരക്ഷിക്കാൻ സർക്കാരും, നിയമങ്ങളും ഉണ്ടായിട്ടും, നിയമം വഴി പോകുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സർക്കാരും, സൊസൈറ്റിയും, നിയമങ്ങൾ നടപ്പിലാക്കുന്നവരും അറിയുന്നതിന് വേണ്ടി...

 

1. ജില്ലയിലെ പേരുകേട്ട പല തെറാപ്പി സെന്ററുകളിലെ ഫീസ് (30 മിനിറ്റ് മുതൽ 45 മിനിറ്റ് വരെ)300 രൂപ മുതൽ 850 രൂപ വരെയാണ് വാങ്ങുന്നത്. ഇതിനെ കുറിച്ച് ആരാണ് അന്വേഷിക്കേണ്ടത്, എന്റെ അനുഭവത്തിൽ നിന്നും തെറാപ്പി ഓരാഴ്ചകൊണ്ടോ, ഒരു മാസം കൊണ്ടോ തീരുന്നതല്ല. എല്ലാ ദിവസവും മുടങ്ങാതെ വർഷങ്ങളോളം കൊടുക്കണം. രണ്ടര വർഷമായി ദിവസേന നാല് തെറാപ്പികൾ എന്റെ മകന് നൽകുന്നുണ്ട്  physiotherapy (BRC), speech, occupational therapy, IEP (ഓരോന്നിനും 250 മുതൽ മുതൽ 650 വരെ )

 

2. BRC വഴി മകന് ഫിസിയോതെറാപ്പി നൽകുന്നുണ്ട്. പക്ഷേ അത് ആഴ്ചയിൽ രണ്ട് ദിവസം മാത്രമേ ഉള്ളൂ. മറ്റു തെറാപ്പികൾ കിട്ടാനില്ല. അതുകൊണ്ടു തന്നെയാണ് അമിതമായ ഫീസും യാത്രാചിലവും നൽകി തൊറാപ്പികൾക്കും സ്പെഷൽ സ്കൂളിലേക്കും ഓരോ മാതാപിതാക്കളും കുട്ടികളേയും കൊണ്ടുപോകുന്നത്. ഇത് പരിഹരിക്കാൻ സർക്കാർ തലത്തിൽ നിന്നും വേണ്ട ഇടപെടലുകൾ നടത്തണം. ഗവണ്മെന്റിന്റെ തെറാപ്പി  സെന്ററുകൾ ഉണ്ടെങ്കിലും ഭിന്ന ശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ അറിയുന്നില്ല. എല്ലാ പ്രൈവറ്റ് ആശുപത്രികൾ വഴിയും ഇത്തരം അറിവുകൾ മതാപിതാക്കളിൽ എത്തിക്കുക.

 

3 .  എല്ലാ തൊറാപ്പി സെന്ററുകളിലും തൊറാപ്പികൾ ചെയ്യുന്നത് സുതാര്യമായിരിക്കണം : CCക്യാമറവഴി പുറത്തിരുന്ന് തെറാപ്പികൾ കാണാനുള്ള സൗകര്യം, മാതാപിതാക്കളെ കൂടെ നിർത്തികൊണ്ട്തൊറാപ്പികൾ ചെയ്യുക. തെറാപ്പി ചെയ്യുന്ന തെറാപ്പിസ്റ്റിന്റെ യോഗ്യത: എന്താണ് അതിന്റെ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കുക. തെറാപ്പി സെന്ററിൽ ഡോക്ടർ ഉണ്ടെന്ന് ഉറപ്പുവരുത്തുക. രക്ഷിതാക്കളുമായി കുട്ടിയുടെ Progress Share ചെയ്യുക. ഇത്തരം കാര്യങ്ങളെല്ലാം നിയമം ഉള്ളതാണ്. എന്നാൽ പലസ്ഥലങ്ങളിലും പേരിന് ഒരു തൊറാപ്പിസ്റ്റും, ഡോക്ടറും കാണും. തൊറാപ്പികൾ ചെയ്യുന്നത് ട്രെയിനീസ് ആയിരിക്കും. ഇതിനാണ് മേൽപറഞ്ഞ വിധത്തിലുള്ള ഫീസ് വാങ്ങുന്നത്, മാത്രമല്ല കുട്ടിക്ക് തെറാപ്പി മൂലം വേണ്ടുന്ന ഗുണം കിട്ടുകയുമില്ല.

 

4 .  21/10/2022 മുതൽ എന്റെ മകന് ഒരു തെറാപ്പി സെന്ററിൽ നിന്നും ശാരീരികമായും മാനസികമായും പീഡനം ഏൽക്കേണ്ടി വന്നു. സംസാരിക്കാൻ കഴിവില്ലാത്ത കുട്ടിയാണ്. ഒക്കുപേഷണൽ തെറാപ്പിക്കു  കയറ്റുമ്പോൾ ഒരു പരുക്കും ഇല്ലാതിരുന്ന കുട്ടിക്ക് അരമണിക്കൂർ തെറാപ്പി കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ കാണുന്നത് ഇടതുകാലിന്റെ മൂന്ന് വിരലുകൾ ചതഞ്ഞ് നീര് വച്ചിരിക്കുന്നതാണ്. എന്നെ റൂമിന് പുറത്ത് ഇരുത്തിയാണ് തെറാപ്പി ചെയ്തത്. ഇത് ചോദ്യം ചെയ്ത എന്നോട് അവർക്ക് അറിയില്ല എന്ന് പറഞ്ഞ് എന്നെ ഒഴിവാക്കി. സംസാരിക്കാൻ കഴിയാത്ത കുട്ടി തന്റെ കാലിൽ ചവിട്ടി പരിക്കേൽപ്പിച്ചതാണെന്ന് ആംഗ്യഭാഷയിലൂടെ കാണിച്ച് തരുന്നുണ്ട്

 

ഇതുപോലെ പീഡനം ഏൽക്കേണ്ടി വരുന്ന പല കുട്ടികളുടേയും മാതാപിതാക്കൾ ഒന്നിനും പ്രതികരിക്കാൻ തയാറാകില്ല, കാരണം തുടർന്ന് മുന്നോട്ടുള്ള തൊറാപ്പികൾ മുടങ്ങും. അവരിൽ നിന്നും തന്നെയാണ് തുടർന്നും സേവനങ്ങൾ കിട്ടേണ്ടത്. പിന്നെ കേസ്, പണച്ചിലവ്, അലച്ചിൽ, മാനസിക ബുദ്ധിമുട്ടുകൾ, ഉന്നതങ്ങളിൽ അവർക്കുള്ള സ്വാധീനം കുട്ടിയുടെ സംരക്ഷണം എന്നിവയെല്ലാം ആ കുട്ടിയുടെ മാതാപിതാക്കളുടെ പ്രതികരണ ശേഷിയെ ഇല്ലാതാക്കും. ഇതെല്ലാം മനസ്സിലാക്കി കൊണ്ടുതന്നെ എന്റെ മകനു വേണ്ടിയും മറ്റ് കുട്ടികൾക്കും നീതി ലഭിക്കുന്നതിന് പ്രതികരിക്കാൽ തീരുമാനിച്ചു. എന്നാൽ തുടക്കത്തിലേ മനസ്സിനെ മരവിപ്പിക്കുന്ന നടപടികളാണ് ഏൽക്കേണ്ടിവന്നത്. 

 

21-ാം തീയതി രാവിലെ തന്നെ തെറാപ്പി റൂമിന്റെ ഉള്ളിൽ വച്ചു കാലിനു പരുക്ക് പറ്റിയ മകനേയും കൊണ്ട് ഞാൻ തെറാപ്പി സെന്ററിന്റെ ഏറ്റവും അടുത്തുള്ള (2 km) പൊലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ വിശദമായി പറഞ്ഞു. ഫോട്ടോയും വിഡിയോയും കാണിച്ചു പരാതി നൽകിയെങ്കിലും അന്വേഷിക്കാം  എന്നു പറഞ്ഞ് കേസ് റജിസ്റ്റർ ചെയ്തില്ല. തുടർന്ന് ഞാൻ സർക്കാർഹോസ്പിറ്റലിൽ നിന്നു മെഡിക്കൽ സർട്ടിഫിക്കറ്റ്  എടുത്ത് സ്റ്റേഷനിൽ ഹാജരാക്കി. നാല് ദിവസം കഴിഞ്ഞ ഒരു Hearing. ഒരു നടപടിയും ഉണ്ടായില്ല. എന്റെ ആവശ്യപ്രകാരം സെന്ററിലെ സി സി കാമറ പരിശോധിച്ചു. മകനെ തെറാപ്പി ചെയ്ത റൂമിലെ ക്യാമറ 21 മുതൽ പ്രവർത്തിക്കുന്നില്ല. (കൂട്ടത്തിൽ 'ഞാൻ' പുറത്ത് വെയ്റ്റ് ചെയ്തിരുന്ന സ്ഥലത്തെയും ) എന്നാണ് അന്വേഷണത്തിൽ നിന്നും അറിഞ്ഞത്. തുടർന്ന്  31/10/2022  2 ന് സിഡബ്ല്യുസിയിൽ  എത്തി നേരിട്ട് പരാതി നൽകി ( CWC OP.No: 1449/22) അന്വേഷിക്കാം എന്ന് പറഞ്ഞ് മടക്കി വിട്ടു. 1098 Child Helpline ൽ വിളിച്ച് പറഞ്ഞു, രണ്ട് തവണ അവർ തിരിച്ചു വിളിച്ചു. കാര്യങ്ങൾ ചോദിച്ചതല്ലാതെ നടപടി ഇല്ല. 31/10/2022  ന് വീണ്ടും ഞാനും ഭാര്യയും മകനും പൊലീസ് സ്റ്റേഷനിൽ എത്തി കേസിന്റെ പുരോഗതിയെ കുറിച്ച് അന്വേഷിച്ചു. അറിയിക്കാം എന്ന് മറുപടി നൽകി തിരിച്ചയച്ചു. പിന്നീട് ഒന്നും സംഭവിച്ചില്ല. 2/11/2022 ന് DGP ,SP, Kerala State Commissioner for Protection of Child Right എന്നിവർക് Email ഉം, Registered Post ലും പരാതി അയച്ചു. 3 ദിവസം കഴിഞ്ഞ് AD തിരിച്ചുവന്നു. ഒരിടത്തു നിന്നും ഒരന്വേഷണവും ഉണ്ടായില്ല. അവസാനം  10/11/2022 നു  21 ദിവസങ്ങൾക്കു ശേഷം  Ernakulam City, Deputy Commission of Police ന് ഓഫീസിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹം എന്റെ പരാതി സ്വീകരിച്ച് കേസ് രജിസ്റ്റർ ചെയ്തു(Petition No: 78999/2022/EC)

 

ഇത്തരം പരാതികൾ അവതരിപ്പിക്കാൻ 2016 ൽ വന്ന നിയമം അനുസരിച്ച് എല്ലാ ജില്ലയിലും ഒരു District Level Committee: വേണം എന്ന് നിയമം ഉണ്ട്. എന്നാൽ ഈ 2022 ലും അത്തരം കാര്യങ്ങൾ ഒന്നും  നടപ്പിലാക്കിയിട്ടില്ല. ഇത് പ്രാബല്യത്തിൽ വന്നിരുന്നു എങ്കിൽ എനിക്ക് മേൽ പറഞ്ഞ ബുദ്ധിമുട്ടുകൾ കുറയ്ക്കാമായിരുന്നു.

 

ഇപ്പോൾ ഒക്ടോബർ 21 മുതൽ 23 ദിവസം മകന്റെ തെറാപ്പികൾ മുടങ്ങി. മറ്റൊരു തെറാപ്പി സെന്ററിലും പെട്ടന്ന് ഒരു പ്രവേശനം കിട്ടില്ല. അതിന്റെ കൂടെ ഇത്തരം ചെൽഡ് അബ്യൂസ് നടന്നപ്പോൾ ഞാൻ പോകേണ്ടി വന്ന വഴികൾ, കൂട്ടത്തിൽ കുഞ്ഞിന്റെ സംരക്ഷണം നോക്കണം, സാമ്പത്തിക ചിലവുകൾ ഇടത്തരം കുടുംബത്തിലെ മാതാപിതാക്കളിൽ ഒരാൾ ജോലിക്ക് പോകാൻ കഴിയും ഒരു കുടുംബത്തെ തന്നെ ഈ ഭൂമിയിൽ നിന്നും ഇല്ലാക്കാൻ മേൽപറഞ്ഞവയെല്ലാം കാരണമാകും.

 

ഭിന്നശേഷി ഉണ്ടായതുമൂലം ഇത്തരം പീഡനങ്ങൾ അനുഭവിക്കുന്ന ഒരു കുട്ടിയുടെ പിതാവെന്ന നിലയിൽ ഒരു കുട്ടിക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുത്, ഒരു മാതാപിതാക്കളുടേയും കണ്ണ് നിറയരുത് എന്ന ലക്ഷ്യത്തോടെ ഇത് ബന്ധപ്പെട്ട അധികാരികളും സമൂഹവും അറിയുന്നതിന് വേണ്ടിയുള്ള എന്റെ ആദ്യ പ്രതികരണം.

Sijomon Chacko

Kattamkottil House

Kureekkadu PO

Chottanikkara- pin 682305 Mob: 7994267254

Email Id sijomonchackokk@gmail.com’

Content Summary: Bad experience from a therapy cente

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com