ADVERTISEMENT

ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന സ്വപ്നലോകത്തിലെ ബാലഭാസ്കരന്മാരൊക്കെ സിനിമയില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും ഉണ്ടാകാറുണ്ട്. നിങ്ങളുടെ ഇത്തരം ഉറക്കശീലങ്ങളൊക്കെ നന്നായി അറിയുന്നത് കൂടെ കിടന്നുറങ്ങുന്ന പങ്കാളിക്ക് ആയിരിക്കാം. അല്ലെങ്കില്‍ വീട്ടിലുള്ള മറ്റാര്‍ക്കെങ്കിലും. ഉറക്കത്തില്‍ നിങ്ങള്‍ സ്ഥിരമായി ഉറക്കെ അട്ടഹസിക്കുകയോ നിലവിളിക്കുകയോ ചവിട്ടുകയോ ഒക്കെ ചെയ്യുന്നതായി ഇവരില്‍ ആരെങ്കിലും പരാതിപ്പെട്ടിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കണം. ഇത് മറവിരോഗത്തിന്‍റെ പ്രാരംഭ ലക്ഷണമാകാമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 

 

തലച്ചോറിന്‍റെ ഓര്‍മയും ധാരണാശേഷിയുമെല്ലാം ക്രമമായി കുറഞ്ഞ് വരുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം രോഗലക്ഷണങ്ങളെയാണ് ഡിമന്‍ഷ്യ അഥവാ മറവിരോഗം എന്ന് വിളിക്കുന്നത്. അല്‍സ്ഹൈമേഴ്സ്, ലെവി ബോഡി ഡിമന്‍ഷ്യ എന്നിങ്ങനെ മറവിരോഗം പലതരത്തില്‍ ഉണ്ട്. ഡിമന്‍ഷ്യ ഉള്ളവര്‍ക്ക് സങ്കീര്‍ണമായ വികാരങ്ങളെയോ  മുന്‍ സംഭവങ്ങളില്‍  നിന്നുള്ള അനുഭവപരിചയത്തെയോ  വിലയിരുത്താനോ ബുദ്ധിമുട്ട് നേരിടാറുണ്ട്. ഇത്തരം ഓര്‍മകള്‍ ഉറക്കത്തിന്‍റെ റാപ്പിഡ് ഐ മൂവ്മെന്‍റ് (ആര്‍ഇഎം)സ്ലീപ് ഘട്ടത്തില്‍ പ്രകടമാകുന്നതാണ് അട്ടഹാസത്തിലേക്കും നിലവിളിയിലേക്കും ചവിട്ടിലേക്കുമൊക്കെ നയിക്കുന്നത്. 

 

ഉറക്കത്തിന്‍റെ അഞ്ച് ഘട്ടങ്ങളില്‍ ഒന്നാണ് ആര്‍ഇഎം സ്ലീപ്. ഉറക്കം തുടങ്ങി ഒരു 90 മിനിറ്റ് കഴിയുമ്പോഴാണ് ഈ ഘട്ടം പൊതുവേ ആരംഭിക്കുന്നത്. ഈ ഘട്ടത്തില്‍ ഗാഢമായ നിദ്രയിലേക്ക് നാം പ്രവേശിച്ച് തുടങ്ങിയിട്ടുണ്ടാകില്ല. മാത്രമല്ല തലച്ചോറിന്‍റെ പ്രവര്‍ത്തനം ഒന്ന് വര്‍ധിക്കുകയും ചെയ്യും.  ഉണര്‍ന്നിരിക്കുന്ന സമയത്തിന് സമാനമായ പ്രവൃത്തികളുടെ തോത് ഈ ഘട്ടത്തില്‍ കാണാം. ഈ സമയത്താണ് സാഹസികവും വിചിത്രവുമായ സ്വപ്നങ്ങള്‍ പലപ്പോഴും കാണുക. ഇതിന്‍റെ പ്രതിഫലനമാണ് ഉറക്കത്തിലെ ശരീരത്തിന്‍റെ കായികമായ പ്രതികരണങ്ങളെന്ന് ഗവേഷകര്‍ പറയുന്നു. 

 

പ്രായമായവര്‍ക്ക് പൊതുവേ ഉറക്കം കുറവാണെങ്കിലും മറവിരോഗികള്‍ക്ക് ഉറക്കപ്രശ്നങ്ങള്‍ അധികമായിരിക്കും. മിതമായ മറവിരോഗമുള്ള മുതിര്‍ന്നവരില്‍ 25 ശതമാനത്തിനും കടുത്ത മറവിരോഗം ഉള്ളവരില്‍ 50 ശതമാനത്തിനും ഉറക്കം തടസ്സപ്പെടാറുണ്ട്. ഡിമന്‍ഷ്യ വഷളാകുന്നതിനൊപ്പം ഉറക്കത്തിലെ ബുദ്ധിമുട്ടുകളും വര്‍ധിച്ചു വരും. ലെവി ബോഡി മറവിരോഗം ആര്‍ഇഎം സ്ലീപ് ഘട്ടത്തില്‍ ചില താളപ്പിഴകള്‍ ഉണ്ടാക്കാമെന്ന് മയോക്ലിനിക്കിലെ വിദഗ്ധരും അഭിപ്രായപ്പെടുന്നു.

Content Summary: This sleeping habit is a warning sign of dementia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com