ADVERTISEMENT

അറുപത്തഞ്ചുകാരനായ റിട്ട. അധ്യാപകൻ ഉച്ചയ്ക്കു ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് പൊടുന്നനെ നെഞ്ചുവേദനയുണ്ടായത്. അമിതമായ നെഞ്ചിടിപ്പും കണ്ണിൽ ഇരുട്ടു കയറുന്ന അവസ്ഥയും ഉണ്ടായി. ശരീരം വിയർത്തൊലിക്കാൻ തുടങ്ങി. ശ്വാസം കിട്ടാതെ അദ്ദേഹം പരിഭ്രമിച്ചു. വിവരം ഉടനടി മകനെ അറിയിച്ചതിനെത്തുടർന്ന് മകൻ അച്ഛനെ ആശുപത്രിയിൽ എത്തിച്ചു. ഹൃദ്രോഗ വിദഗ്ധൻ എല്ലാ പരിശോധനകളും നടത്തി നോക്കിയിട്ട് തകരാറുകളൊന്നും കണ്ടെത്താനായില്ല. പരിശോധന കഴിഞ്ഞ് ഡോക്ടർ പറഞ്ഞു– ‘‘ഒരു കുഴപ്പവുമില്ല. എല്ലാം താങ്കളുടെ തോന്നലായിരുന്നു’’. 

ആശ്വാസത്തോടെ വീട്ടിലെത്തിയ റിട്ട. അധ്യാപകൻ ഏതാനും മണിക്കൂർ കുഴപ്പമില്ലാതെ ഇരുന്നു. എന്നാൽ രാത്രി അത്താഴം കഴിക്കേണ്ട സമയമായപ്പോൾ വീണ്ടും വരുന്നു കഠിനമായ നെഞ്ചുവേദനയും അസ്വസ്ഥതകളും.

 ഇത്തവണ മറ്റൊരു ആശുപത്രിയിലേക്കാണു കൊണ്ടുപോയത്. എല്ലാ പരിശോധനകളും വീണ്ടും ചെയ്തു. ശാരീരികമായി കുഴപ്പമൊന്നുമില്ല. ഹൃദ്രോഗ വിദഗ്ധന്റെ നിർദേശപ്രകാരം സൈക്യാട്രിസ്റ്റിനെ കണ്ടു. പരിശോധനകൾക്കു ശേഷം സൈക്യാട്രിസ്റ്റ് പറഞ്ഞു– ‘‘ഇത് പാനിക് അറ്റാക്ക് ആണ്’’. ഉത്കണ്ഠ അമിതമാകുന്ന അവസ്ഥയാണിത് എന്നു ഡോക്ടർ വിശദീകരിച്ചു.

        

പാനിക് ഡിസോഡർ

ഒരു മാസക്കാലമെങ്കിലും തുടർച്ചയായി പാനിക് അറ്റാക്ക് ആവർത്തിച്ചു വരുന്ന അവസ്ഥയെയാണ് ‘പാനിക് ഡിസോഡർ’ എന്നു വിശേഷിപ്പിക്കുന്നത്. സമൂഹത്തിൽ മൂന്ന് ശതമാനത്തോളം ആളുകൾക്ക് പാനിക് ഡിസോഡർ ഉണ്ടെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഇതു കൂടുതലായി കണ്ടുവരുന്നുമുണ്ട്.

 

പാരമ്പര്യമായി ഉത്കണ്ഠ രോഗങ്ങൾ ഉള്ള കുടുംബങ്ങളിൽ ജനിക്കുന്ന വ്യക്തികളിൽ പാനിക് ഡിസോഡർ കൂടുതലായി കണ്ടുവരാറുണ്ട്. ചെറുപ്രായത്തിൽ വളരെ തീവ്രമായ സമ്മർദ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികളിലും ഇതു കൂടുതലായി കണ്ടുവരാറുണ്ട്. പാനിക് ഡിസോഡർ ഉള്ള വ്യക്തികളുടെ തലച്ചോറിൽ  സെറട്ടോണിൻ, നോർഎപ്പിനെഫ്രിൻ, ഗാബാ എന്നീ രാസവസ്തുക്കളുടെ അളവ് കുറവാണ് എന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കാപ്പി കൂടുതലായി കുടിക്കുന്നവരിലും പുകവലി ശീലം ഉള്ളവരിലും ഈ രോഗം കൂടുതലായി കണ്ടുവരാറുണ്ട്. ഉറക്കക്കുറവ്, സമീപകാലത്തുണ്ടായ വേദനാജനകമായ ജീവിതാനുഭവങ്ങൾ എന്നിവയും ഈ അവസ്ഥയിലേക്കു വഴിതെളിക്കാം.

 

പരിഹാരം എങ്ങനെ?

 മരുന്നുകളും മനഃശാസ്ത്ര ചികിത്സകളും റിലാക്സേഷൻ വ്യായാമങ്ങളും സംയോജിപ്പിച്ച് ഉപയോഗിച്ചാൽ പാനിക് ഡിസോഡർ പൂർണമായും ചികിത്സിച്ചു ഭേദപ്പെടുത്താൻ സാധിക്കും. തലച്ചോറിൽ ക്രമം തെറ്റിയുള്ള രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന സുരക്ഷിതമായ മരുന്നുകൾ ഇന്നു നിലവിലുണ്ട്. വയോജനങ്ങളിൽ പോലും സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഇത്തരം മരുന്നുകൾ വളരെ വേഗം രോഗ ലക്ഷണങ്ങൾ പരിഹരിക്കും. മരുന്നുകളോടൊപ്പം ചിന്താവൈകല്യങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന കോഗ്നിറ്റീവ് ബിഹേവിയർ തെറപ്പി (Cognitive behavior therapy) ഏറെ ഫലപ്രദമായ മനഃശാസ്ത്ര ചികിത്സാരീതിയാണ്. 

പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ, ദീർഘ ശ്വസന വ്യായാമങ്ങൾ തുടങ്ങിയ റിലാക്സേഷൻ രീതികളും ഇവരിൽ ഏറെ ഫലപ്രദമാണ്. ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, ചിട്ടയായ വ്യായാമം ശീലമാക്കുക, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുക എന്നിവയും പാനിക് ഡിസോഡർ പൂർണമായും ഭേദപ്പെടാൻ സഹായിക്കുന്ന മാർഗങ്ങളാണ്. ചികിത്സിക്കാത്ത പാനിക് ഡിസോഡർ പലപ്പോഴും വിഷാദരോഗം, മദ്യപാനശീലം, ലഹരി അടിമത്തം തുടങ്ങിയവയിലേക്കു നയിക്കാം. വിദഗ്ധനായ മാനസികാരോഗ്യ ചികിത്സകന്റെ സഹായത്തോടെ ഈ അവസ്ഥ പൂർണമായും ഭേദപ്പെടുത്താൻ കഴിയും.

പരിശോധന നടത്തണം

ഹാർട്ട് അറ്റാക്കിന്റേതു പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നതാണോ ഈ ലക്ഷണങ്ങൾ, അല്ലെങ്കിൽ ആദ്യമായാണോ ഇത് ഉണ്ടാകുന്നത് എന്നാണ് ഡോക്ടർ ആദ്യം അന്വേഷിക്കുക. പാനിക് അറ്റാക്കിന്റേതു പോലെ തുടർച്ചയായി ഉണ്ടാകുന്നതല്ല ഹാർട്ട് അറ്റാക്ക്. ഇസിജി പരിശോധന നടത്തി ഹൃദ്രോഗമില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ആദ്യമായിട്ട് ഒരാൾക്ക് പാനിക് അറ്റാക്ക് ഉണ്ടാകുമ്പോൾ അത് പാനിക് അറ്റാക്ക് ആണെന്ന് ഉറപ്പിക്കാൻ ഡോക്ടർക്കു ബുദ്ധിമുട്ടുണ്ടാകാറുണ്ട്. പരിശോധനകളിലൂടെ ഇതു സാധ്യമാകും. 

 

‘പാനിക്’ പ്രശ്നമാകുമ്പോൾ

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പൊടുന്നനെ സംഭവിക്കുന്ന, ഏതാനും മിനിറ്റ് മാത്രം നീണ്ടുനിൽക്കുന്ന തീവ്രമായ ഉത്കണ്ഠയാണ് ‘പാനിക് അറ്റാക്ക്’. താഴെപ്പറയുന്ന ലക്ഷണങ്ങളിൽ നാലെണ്ണമെങ്കിലും ഇവർക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.

∙ അമിതമായ നെഞ്ചിടിപ്പ്

∙ നെഞ്ചുവേദനയോ നെഞ്ചിന്റെ ഭാഗത്ത് അസ്വസ്ഥതയോ

∙ ശരീരം വിയർത്തൊലിക്കുന്ന അവസ്ഥ

∙ ശ്വാസംമുട്ടൽ

∙ കൈകാലുകൾ വിറയ്ക്കുക

∙ വിരലുകളുടെ അറ്റം തണുത്ത് മരവിക്കുക

∙ വയറ്റിൽ  തീവ്രമായ എരിച്ചിൽ

∙ തലചുറ്റലോ തലയ്ക്ക് മന്ദതയോ

∙ കണ്ണിൽ ഇരുട്ടു കയറുന്ന അവസ്ഥ

∙ തൊണ്ടയിൽ നിന്ന് വെള്ളമിറക്കാൻ ബുദ്ധിമുട്ട്

∙ താൻ ഇപ്പോൾ മരിച്ചുപോകും എന്ന തോന്നൽ

∙ മനസ്സിന്റെ സമനില തെറ്റിപ്പോകും എന്ന തരത്തിലുള്ള വെപ്രാളം

 

സാധാരണഗതിയിൽ 10 മുതൽ 15 മിനിറ്റ് നേരം മാത്രമേ ഈ പ്രയാസം നീണ്ടുനിൽക്കാറുള്ളൂ. അതുകഴിഞ്ഞ് സ്വാഭാവികമായി ഇതിന്റെ തീവ്രത കുറഞ്ഞുവന്ന് ഇത് അവസാനിക്കും. 

എന്നാൽ ഈ അവസ്ഥയുടെ ലക്ഷണങ്ങൾ പലതും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾക്കു സമാനമായതുകൊണ്ടുതന്നെ ഇത് അനുഭവപ്പെടുന്ന ആളുകൾ വല്ലാതെ ഭയപ്പെട്ടു പോകും.

വിവരങ്ങൾക്കു കടപ്പാട്: 

ഡോ: അരുൺ ബി. നായർ, 

സൈക്യാട്രിസ്റ്റ്, മെഡിക്കൽ കോളജ്, 

തിരുവനന്തപുരം. arunb.nair@yahoo.com

 

ഡോ. കെ.എ. ദേവരാജൻ,

കൺസൽറ്റന്റ് കാർഡിയോളജിസ്റ്റ്,

ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് 

മെഡിക്കൽ സയൻസസ്, കല്ലിശേരി, ചെങ്ങന്നൂർ. 

Content Summary: Panic attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com