കോവിഡ് വന്ന് രണ്ട് വർഷങ്ങൾക്കു ശേഷവും പല രോഗികളുടെയും സിടി സ്കാനിൽ തെളിയുന്നത്
Mail This Article
കോവിഡ് രോഗമുക്തരായി രണ്ട് വർഷത്തിനു ശേഷവും പല രോഗികളുടെയും ശ്വാസകോശത്തിന് സാരമായ കേടുപാടുകൾ തുടരുന്നതായി െനഞ്ചിന്റെ സിടി സ്കാൻ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. പല അവയവങ്ങൾക്കും കോവിഡ് ദീർഘകാല നാശമുണ്ടാക്കാമെന്ന സംശയങ്ങളെ ശരി വയ്ക്കുന്നതാണ് പുതിയ പഠനങ്ങൾ. വുഹാനിലെ ഹുവാസ് ഹോങ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയ രണ്ട് വർഷം നീണ്ട പഠനം വ്യക്തമായ സൂചനകൾ ഇതിനെക്കുറിച്ച് നല്‍കുന്നു.
79 പുരുഷന്മാരും 65 സ്ത്രീകളും അടക്കം 144 പേരിലാണ് പഠനം നടത്തിയത്. 2020 ജനുവരി 15 നും മാർച്ച് 10 നും ഇടയിൽ കോവിഡ് രോഗമുക്തി നേടിയവരാണ് ഇവർ. ഇവരിൽ ആറ് മാസത്തിനും ഒരു വർഷത്തിനും രണ്ട് വർഷത്തിനും ശേഷം നെഞ്ചിന്റെ സിടി സ്കാൻ നടത്തി. ആറ് മാസത്തിനു ശേഷം നടത്തിയ പരിശോധനയിൽ 54 % രോഗികൾക്കും ഏതെങ്കിലും തരത്തിലുള്ള ശ്വാസകോശ പ്രശ്നങ്ങൾ കണ്ടെത്തി. രണ്ട് വർഷത്തിനു ശേഷം ഇത് 39 ശതമാനമായി കുറഞ്ഞു. ശ്വാസകോശത്തിലെ കോശങ്ങൾക്ക് നാശം സംഭവിക്കുന്ന ഫൈബ്രോട്ടിക് ലങ് അസാധാരണത്വം 23 ശതമാനം പേരിൽ കണ്ടപ്പോൾ നോൺ ഫൈബ്രോട്ടിക് ലങ് പ്രശ്നങ്ങൾ 16 ശതമാനം പേരിൽ കണ്ടെത്തി.
രണ്ട് വര്‍ഷങ്ങൾക്കു ശേഷം ഭൂരിഭാഗം പേരിലും കാണപ്പെട്ട ഒരു ലക്ഷണം ശ്വാസം മുട്ടലായിരുന്നതായും ഗവേഷകർ പറയുന്നു. പഠന ഗ്രൂപ്പിലെ 14 ശതമാനം പേരിലും ഈ ലക്ഷണം കണ്ടെത്തി. വായു അറകളിൽ വച്ച് ഓക്സിജൻ രക്തത്തിലേക്ക് നൽകുകയും തിരികെ കാർബൺഡയോക്സൈഡ് രക്തത്തിൽ നിന്ന് എടുക്കുകയും ചെയ്യുന്ന പൾമനറി ഡിഫ്യൂഷൻ പ്രക്രിയയിൽ 29 ശതമാനം പേരിൽ കണ്ടെത്തി.
കോവിഡ് രോഗമുക്തർ ശ്വാസംമുട്ടൽ പോലുള്ള ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം തുടർചികിത്സകൾക്ക് വിധേയരാകണമെന്ന് റേഡിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
Content Summary: COVID- 19 Side effects