ശാരീരികമായി ഉണ്ടായ ചില മാറ്റങ്ങൾ കാരണം ഒമ്പത് മാസം ഒരു മുറിക്കുള്ളിൽ ഒതുങ്ങി ജീവിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി അനുശ്രീ. ‘ഇതിഹാസയിലൊക്കെ അഭിനയിച്ച ശേഷമാണ്. നടക്കുമ്പോൾ പെട്ടെന്ന് ഒരു കയ്യിൽ ബാലൻസ് ഇല്ലാതാകുന്നതു പോലെ തോന്നി. പിന്നീട് ഇടയ്ക്കിടെ അങ്ങനെ സംഭവിക്കാൻ തുടങ്ങിയപ്പോൾ ആശുപത്രിയിൽ പോയി.
എക്സ് റേ ഒക്കെ എടുത്തെങ്കിലും കണ്ടു പിടിക്കാൻ പറ്റാത്ത എന്തോ ഒരു കാര്യമായിരുന്നു. മൂന്നു നാല് മാസത്തെ പരിശോധനയ്ക്ക് ശേഷമാണ് അധികമായി ഒരു എല്ല് വളർന്നു വരുന്നതാണ് പ്രശ്നമെന്ന് മനസ്സിലായത്. അതിൽ നെർവ് കയറിച്ചുറ്റി കംപ്രസ്ഡായിട്ട് കുറച്ച് മോശമായ അവസ്ഥയിലായി. കയ്യിൽ പൾസ് കിട്ടുന്നില്ലായിരുന്നു. ശസ്ത്രക്രിയ നടത്തേണ്ട സമയം അതിക്രമിച്ച ശേഷമാണ് പ്രശ്നം കണ്ടെത്തിയത്. പെട്ടെന്ന് സർജറി നടത്തി. ഒമ്പത് മാസത്തോളം കൈ പാരലൈസ്ഡ് ആയിരുന്നു. ആ ഒമ്പത് മാസത്തോളം ഒരു റൂമിനുള്ളിലായിരുന്നു ജീവിതം. സിനിമയൊക്കെ അവസാനിച്ചു എന്നു തോന്നി’.– അനുശ്രീ പറയുന്നു.
ശരീരത്തിലെ ഒരു ഞരമ്പിനൊക്കെ എന്തുമാത്രം പ്രസക്തിയുണ്ടെന്ന് മനസ്സിലാക്കിയത് അപ്പോഴാണ്. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ശരീരത്തിന്റെ ഒരു ഭാഗം അനക്കാൻ കഴിയില്ലെന്നു പറയുന്നത് വല്ലാത്ത അവസ്ഥയാണ്. പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇങ്ങനെയായപ്പോഴാണ് ബുദ്ധിമുട്ട് മനസ്സിലായത്. ഫിസിയോതെറാപ്പി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് എനിക്ക് ‘ചന്ദ്രേട്ടൻ എവിടെയാ’ എന്ന ചിത്രത്തിൽ നിന്നു കോൾ വരുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് താൻ വീണ്ടും സിനിമയിലെത്തിയതിനെക്കുറിച്ചും അനുശ്രീ പറഞ്ഞു.
Content Summary: Anusree about her health condition