ADVERTISEMENT

കുട്ടിക്കാലത്തേ പാർവതിയുടെ മനസ്സിൽ കയറിക്കൂടിയതാണ് നഴ്സിങ് മോഹം. ആശുപത്രിയിലെത്തിയപ്പോഴെല്ലാം വെള്ളകുപ്പായമണിഞ്ഞ മാലാഖമാരെ വളരെ കൗതുകത്തോടെ കുഞ്ഞ് പാറു നിരീക്ഷിച്ചിട്ടുണ്ട്. പക്ഷേ അന്നൊന്നും ഈ ജോലിയുടെ മഹത്വമോ പ്രാധാന്യമോ ഒന്നും അറിയില്ല. വേദനിപ്പിക്കാതെ, ആശ്വാസം പകർന്ന്, ചിരിപ്പിച്ച് കൈയിൽ സൂചി കുത്തുന്ന നഴ്സുമാരെ അന്ന് പാർവതിക്ക് ഏറെ ഇഷ്ടമായിരുന്നു. വളർന്നപ്പോഴും ഈ ഇഷ്ടം കൂടിയതേ ഉള്ളു. ഫലമോ നഴ്സിങ് ഒക്കെ പഠിച്ച് ഇപ്പോൾ ഓസ്ട്രേലിയയിലെ നഴ്സാണ് പാർവതി. കൂടെ നഴ്സിംഗ് അസിസ്റ്റന്റായ ഭർത്താവ് സുമേഷും പന്ത്രണ്ടും ഏഴും വയസ്സുള്ള രണ്ട് മക്കളുമുണ്ട്. ഓസ്ട്രേലിയയിലെ നഴ്സിങ് അനുഭവങ്ങൾ ഈ നഴ്സസ് ദിനത്തിൽ പാർവതി പങ്കുവയ്ക്കുന്നു.

 

പഠിച്ചത് ആന്ധ്രപ്രദേശിൽ, സ്റ്റുഡന്റ് വീസയിൽ ന്യൂസീലൻഡിലേക്ക്

parvathy2

ഞാൻ നഴ്സിങ് പഠിച്ചത് ആന്ധ്രപ്രദേശിൽ ആണ്. 2009 ൽ ആണ് പഠനം പൂർത്തിയാക്കി ഏകദേശം ഒരു വർഷം കൊല്ലത്തുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്തു. 2011 ൽ സ്റ്റുഡന്റ് വീസയിൽ ന്യൂസീലൻഡിൽ എത്തി. ഇവിടെ എത്തി ഒരു വർഷത്തെ കോഴ്സ് ചെയ്തു. ഇതിനിടയിൽ IELTS പരീക്ഷ പാസ്സായി, റജിസ്ട്രേഷൻ തരംമാറ്റാനുള്ള കാര്യങ്ങൾ  ആരംഭിച്ചു. അന്നൊക്കെ വിസാ നിയമങ്ങളും ന്യൂസീലൻഡ് നഴ്സിങ് റജിസ്ട്രേഷൻ ലഭിക്കാനുള്ള നടപടി ക്രമങ്ങളും അത് ചെയ്യാനുള്ള കോഴ്സിനു പ്രവേശന അനുമതി ലഭിക്കലുമൊക്കെ വളരെ പ്രയാസമേറിയതും ചെലവുള്ളതുമായ കടമ്പകൾ ആയിരുന്നു. നമുക്കു വേണ്ട നിർദേശങ്ങൾ നൽകുവാനോ കാര്യങ്ങൾ പറഞ്ഞു തരാനോ അന്നൊന്നും ആരും ഉണ്ടായിരുന്നില്ല. ഇന്നത്തെപോലെ യൂട്യൂബിൽ നിന്നോ സമൂഹമാധ്യമങ്ങളിൽ നിന്നോ ഒന്നും വിവരങ്ങൾ ലഭിക്കാനുള്ള സാധ്യതകളും ഇല്ലായിരുന്നു. 

 

2012 ൽ ന്യൂസീലൻഡ് റജിസ്ട്രേഷൻ  ലഭിച്ചു. അതേവർഷം തന്നെ കോഴ്സും പൂർത്തിയാക്കി. പഠന കാലയളവ് കഷ്ടപ്പാടുകളുടെ ദിനങ്ങൾ ആയിരുന്നു. സ്റ്റുഡന്റ് വിസയിൽ ആയതിനാൽ ആഴ്ചയിൽ 20 മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ അനുമതി ഉണ്ടായിരുന്നുള്ളു. ഒരു വർഷത്തെ പഠനം പൂർത്തിയാക്കണം. അതിനിടയിൽ IELTS പരിശീലനം, തുടർന്ന് റജിസ്ട്രേഷൻ ചെയ്യാനുള്ള പേപ്പർ വർക്കുകൾ, പിന്നെ ഇന്ത്യൻ റജിസ്ട്രേഷൻ ന്യൂ സീലാന്റിലേക്കു മാറ്റാനുള്ള കോഴ്സ് ചെയ്യണം. ഒരു വയസ്സുള്ള മകൾ കൂടി ഉണ്ടായിരുന്നതിനാൽ അന്നു ഭർത്താവ് സുമേഷ് മാത്രമാണ് ജോലി ചെയ്തിരുന്നത്. 

 

parvathy3

2013 ആരംഭത്തിൽ ആണ് ന്യൂ സീലൻഡിൽ നഴ്സ് ആയി ജോലി തുടങ്ങുന്നത്. ആ സമയം വർക് വിസയിൽ ആയിരുന്നു. അതേ വർഷം തന്നെ അവിടുത്തെ റസിഡന്റ് വിസ ലഭിച്ചു. രണ്ടു വർഷത്തിന് ശേഷം പെർമനന്റ് റസിഡന്റ് വിസ ലഭിച്ചു. 2016 ൽ ഓസ്ട്രേലിയയിലേക്കു മാറി. ആറു വർഷം ന്യൂ സൗത്ത് വെയിൽസിൽ ആയിരുന്നു. 2023 തുടക്കത്തിൽ ക്വീൻസ്‌ലാൻഡ് എന്ന സ്റ്റേറ്റിലേക്കു മാറി.  

 

നാട്ടിൽ 15 മണിക്കൂറുള്ള രാത്രി ഡ്യൂട്ടി, ഇവിടെ ആഴ്ചയിൽ 76 മണിക്കൂർ ജോലി

ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിൽ ജോലി ചെയ്യുമ്പോൾ നമുക്ക് ഔദ്യോഗിക വളർച്ച ഉണ്ടാകും. ജീവനക്കാരുടെ അവകാശങ്ങൾക്ക് പ്രാധാന്യം ഉണ്ട്. യൂണിയൻ വളരെ ശക്തമാണ്. നാട്ടിൽ 2009 ൽ ജോലി ചെയ്യുമ്പോൾ രാത്രി ഡ്യൂട്ടി 15 മണിക്കൂർ ആയിരുന്നു. വൈകിട്ട് 5 മണിക്ക് തുടങ്ങി രാവിലെ 8 വരെ. പക്ഷേ ശമ്പളം മണിക്കൂർ അടിസ്ഥാനത്തിൽ അല്ല താനും. അവിടെ ആഴചയിൽ ഒരു ദിവസം മാത്രമായിരുന്നു അവധി. ഇവിടെ ആഴ്ചയിൽ രണ്ടു ദിവസം അവധി കൊടുക്കണം. അല്ലെങ്കിൽ അത് വർക് ഹെൽത് ആൻഡ് സേഫ്റ്റിക്ക് എതിരാണ്. അവിടെ 6 ദിവസം ജോലി ചെയ്ത മണിക്കൂറുകൾ കൂട്ടുമ്പോൾ ഇവിടെ നാലോ അഞ്ചോ ദിവസം ജോലി ചെയ്താലും അത്രേം മണിക്കൂറു ചെയ്യുന്നില്ല. മാത്രമല്ല നമ്മുടെ ജീവിതസാഹചര്യം അനുസരിച്ചു ജോലി ക്രമീകരിക്കാം. ആഴ്ചയിൽ 76 മണിക്കൂർ ആണ് മുഴുവൻ സമയ ജോലി. പ്രൈവറ്റ് ജോലി ആയാലും സർക്കാർ സംവിധാനങ്ങൾ ആയാലും ചെയ്യേണ്ട മണിക്കൂർ നമ്മുടെ ഇഷ്ടം അനുസരിച്ചു ക്രമീകരിക്കാം.Full-time, part-time, casual ജോലി അവസരങ്ങൾ ഉണ്ട്. കാഷ്വൽ ആണെങ്കിൽ നമ്മുടെ സൗകര്യം അനുസരിച്ചു  ജോലി ചെയ്യാം. നാട്ടിൽ പലപ്പോഴും നഴ്സുമാർ അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ട് ആണ് പാർട്ട് ടൈം ജോലി സംവിധാനങ്ങൾ ഇല്ലാത്തത്. പ്രത്യേകിച്ച് ചെറിയ കുട്ടികൾ ഉള്ളവർക്കൊക്കെ ഈ പാർട്ട് ടൈം, കാഷ്വൽ ജോലി അവസരങ്ങൾ ഇല്ലാത്തതുകൊണ്ട് കുട്ടികൾ ആയി കഴിയുമ്പോൾ ജോലിക്കു പോകാൻ കഴിയാത്ത സാഹചര്യം ഉണ്ട്. 

 

ഇവിടെ ചെയ്യുന്ന മണിക്കൂറിനു വേതനം കിട്ടുന്നതിനാലും, ജോലി ദിവസങ്ങൾ ക്രമീകരിക്കാൻ കഴിയുന്നതിനാലും ഔദ്യോഗിക ജീവിതം ക്രമീകരിക്കാൻ സാഹചര്യമുണ്ട്. ജോലിയോടൊപ്പം ഉപരിപഠനത്തിനും അവസരം ഉണ്ട്. ഇപ്പോൾ ജോലിയോടൊപ്പം മെന്റൽ ഹെൽത്തിൽ പിജിയും ചെയ്യുന്നുണ്ട്. കോവിഡിന്റെ കാലയളവിൽ ആണ് ഈ ലോകം എങ്ങനെ കീഴ്മേൽ മറിഞ്ഞാലും ഒരു നഴ്സിന് ജോലി ഉണ്ടാവും എന്ന തിരിച്ചറിവുണ്ടാകുന്നത്, കാരണം ഇത് ഒരു വർക്ക് ഫ്രം ഹോം ആയി ചെയ്യാൻ കഴിയുന്ന ജോലി അല്ല. ഒരുപാടു ജീവിതങ്ങളിൽ ഒരു പോസിറ്റീവ് മാറ്റം ഉണ്ടാക്കാൻ കഴിയുന്നു എന്നത് സന്തോഷം നൽകുന്ന വസ്തുത തന്നെയാണ്.

Content Summary: International Nurses Day 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com