ADVERTISEMENT

നാലു വർഷമായി വിട്ടുമാറാത്ത ചുമയ്ക്കും കഴുത്തുവേദനയ്ക്കും കാരണം മൂന്നു സെന്റിമീറ്ററോളം വലുപ്പമുള്ള എല്ലിൻ കഷ്ണം. ഒമാനിലെ മുസാന സ്വദേശിയായ സലിമിന്റെ ശ്വാസനാളത്തിൽ നാലു വർഷമായി കുടുങ്ങിയിരുന്ന എല്ലാണ് കൊച്ചി രാജിഗിരി ആശുപത്രിയിലെ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. നാലു വർഷമായി വിട്ടുമാറാത്ത ചുമയും കഴുത്ത് അനക്കുമ്പോൾ വേദനയും ശ്വാസമെടുക്കുമ്പോഴുളള ബുദ്ധിമുട്ടും എഴുപത്തിയൊന്നുകാരനായ സലീമിനെ അലട്ടിയിരുന്നു. ശ്വാസകോശ അണുബാധയ്ക്കുളള മരുന്നു കഴിച്ച് താത്കാലിക ആശ്വാസം നേടിയിരുന്ന സലീം മെയ് 4നാണ് രാജഗിരി ആശുപത്രിയിൽ ചികിൽസ തേടുന്നത്. 

cough1
പുറത്തെടുത്ത എല്ലിൻ കഷ്ണം

 

cough2
സലീമിനും കുടുംബാംഗങ്ങൾക്കും ഒപ്പം ശ്വാസകോശ വിഭാഗം മേധാവി ഡോ. രാജേഷ് വി., ഡോ.മെൽസി ക്ലീറ്റസ്, ഡോ.ജ്യോത്സന അഗസ്റ്റിൻ ഡോ. ദിവ്യ ആർ. എന്നിവർ

ശ്വാസകോശ രോഗവിഭാഗത്തിലെ ഡോ.മെൽസി ക്ലീറ്റസിന്റെ നിർദ്ദേശത്തെ തുടർന്ന് നടത്തിയ എക്സ്റേ, സിടി സ്കാൻ പരിശോധനയുടെ ഫലങ്ങളാണ് വഴിത്തിരിവായത്. വലതു ശ്വാസകോശത്തിലെ പ്രധാന ശ്വാസനാളികളിലൊന്നിൽ എല്ലിന് സമാനമായ വസ്തു തടഞ്ഞിരിക്കുന്നതായി സിടി സ്കാനിൽ വ്യക്തമായി. അബദ്ധത്തിൽ പല്ല് വിഴുങ്ങിയതാകാം എന്ന നിഗമനത്തിലായിരുന്നു ആദ്യം ഡോക്ടർമാർ. ശ്വാസകോശ വിഭാഗം മേധാവി ഡോ. രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ ബ്രോങ്കോ സ്കോപ്പിയിലൂടെ എല്ലിന്റെ കഷ്ണങ്ങൾ നീക്കം ചെയ്യുകയും ശ്വസന പ്രക്രിയ പുനഃസ്ഥാപിക്കുകയും ചെയ്തു. രോഗിയുടെ പ്രായം കണക്കിലെടുത്ത് ലോക്കൽ അനസ്തീസിയ നൽകി അതീവ സൂക്ഷ്മതയോടെയായിരുന്നു ബ്രോങ്കോ സ്കോപ്പി. 

 

ശ്വാസകോശ വിഭാഗം ഡോക്ടമാരായ ഡോ. ദിവ്യ ആർ, ഡോ.ജ്യോത്സന അഗസ്റ്റിൻ എന്നിവരും ചികിത്സയിൽ പങ്കാളികളായി. ഭക്ഷണ പദാർഥങ്ങൾ ശ്വാസനാളത്തിലെത്തി തടസ്സമുണ്ടാക്കുന്ന അവസ്ഥ കുട്ടികളിൽ പതിവാണെങ്കിലും മുതിർന്നവരിൽ അസാധാരണമാണെന്ന് ഡോ.രാജേഷ് വി. പറഞ്ഞു. കേരളത്തിലെ ആരോഗ്യ രംഗം മികച്ചതാണെന്നും നാലു വർഷമായുളള ദുരിതത്തിൽനിന്നു പിതാവിനു മോചനം നൽകിയ ഡോക്ർമാർക്കു നന്ദിയെന്നും സലീമിന്റെ മകൻ പറഞ്ഞു. ശ്വാസകോശ വിഭാഗത്തിലെ മുഴുവൻ ജീവനക്കാർക്കും മധുരം വിതരണം ചെയ്താണ് സലീമും കുടുംബവും നാട്ടിലേക്ക് മടങ്ങിയത്.

Content Summary: Rare disease treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com