ADVERTISEMENT

ദഹനസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും അവസ്ഥകളെയും കുറിച്ച് പൊതുജനങ്ങൾക്ക്‌ ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ വർഷവും മെയ്‌ 29 ലോക ഗ്യാസ്ട്രോഎന്ററോളജി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ലോക ദഹനാരോഗ്യ (World Digestive Day) ദിനമായി ആചരിക്കുന്നു. ആരോഗ്യമുള്ള കുടൽ ആരംഭത്തിൽ നിന്നു തന്നെ എന്നുള്ളതാണ് ഈ വർഷത്തെ തീം. മാനസിക ബുദ്ധിമുട്ടുകളും പിരിമുറുക്കങ്ങളും കുടലിനെ ബാധിക്കാറുണ്ട് എന്നു കേട്ടാൽ പലരും നെറ്റി ചുളിച്ചേക്കാം. ഉദര സംബന്ധമായ രോഗലക്ഷണങ്ങൾ ഉള്ളവരിൽ 50 60% പേർക്കും ഉത്കണ്ഠ, വിഷാദം എന്നിവ ഉണ്ടാകാറുണ്ട്.  ഇറിറ്റബിൾ ബവൽ സിൻഡ്രോം, ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (IBD) അല്ലെങ്കിൽ സിറോസിസ്  തുടങ്ങിയ രോഗങ്ങൾ ഉത്കണ്ഠ നിറഞ്ഞ മനസ്സിന്റെ പ്രതിഫലനം ആയേക്കാം എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ദഹനവ്യവസ്ഥ മനുഷ്യശരീരത്തിന്റെ റിംഗ് മാസ്റ്ററായി കണക്കാക്കപ്പെടുന്നു, ദഹനം മാത്രമല്ല, നമ്മുടെ പ്രതിരോധശേഷി, മലവിസർജ്ജനം, ആരോഗ്യം, സന്തോഷം എന്നിവയെല്ലാം നിയന്ത്രിക്കുന്നത് ദഹന വ്യവസ്ഥയാണ് എന്ന് ചുരുക്കം.

ഉദര രോഗങ്ങളും മാനസിക ആരോഗ്യവും

വർഷങ്ങളായി വയറിളക്ക രോഗം അനുഭവിക്കുന്ന യുവതി അമൃത ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയതിനെ കുറിച്ച് ഓർത്തെടുക്കുകയാണ് അമൃത ഹോസ്പിറ്റൽ  ഗ്യാസ്ട്രോഎന്ററോളജി വിഭാഗം,  അസോ. പ്രഫസർ ഡോ. പ്രിയ നായർ. ഒരുപാട് ആശുപത്രികളിലെ ചികിത്സയ്ക്കു ശേഷമാണ് അവർ ഇവിടെ എത്തുന്നത്. എല്ലാ ടെസ്റ്റുകളിലും രോഗ കാരണം ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ രോഗ ലക്ഷണങ്ങൾ നില നിൽക്കുകയും ചെയ്യുന്നു. ഒടുവിലാണ് താൻ അനുഭവിച്ച  പീഡനത്തെ കുറിച്ച് അവർ ഡോക്ടറോട് തുറന്നു പറയുന്നത്.  അങ്ങനെ ഗ്യാസ്ട്രോ എന്ററോളജി ഡിപ്പാർട്ട്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന അമൃത മൈൻഡ് ആൻഡ് ഗട്ട് ക്ലിനിക്കിലേക്ക് അവരെ റെഫർ ചെയ്യുകയും യാതൊരു വിധ മരുന്നുകളും ഇല്ലാതെ അവരുടെ രോഗം സുഖപ്പെടുകയും ചെയ്തു.  മാനസിക സംഘർഷങ്ങൾ ഉദര രോഗങ്ങളായി പുറത്തു വന്നേക്കാം എന്നതിന് ഉദാഹരണമാണ് ഈ അനുഭവം. ഇത്തരത്തിൽ ഉള്ള ധാരാളം പേർ ഇവിടെ ചികിത്സ തേടിയെത്താറുണ്ട്.

ചിലപ്പോൾ ചെറിയ ദഹന പ്രശ്നങ്ങൾ ആയിട്ടാകും ചികിത്സയ്ക്ക് വരുന്നത്. ഒരുപാട് ആശുപത്രിയിൽ കയറി ഇറങ്ങി ധാരാളം ടെസ്റ്റുകളും നടത്തിയിട്ടുണ്ടാകും. രോഗം ഇല്ല എന്ന് കണ്ടെത്തിയാലും ലക്ഷണങ്ങൾ വീണ്ടും കാണിക്കുമ്പോൾ അവരിലെ മാനസിക ആരോഗ്യം കൂടി ശ്രദ്ധിക്കേണ്ടതായി വരും. ജീവിതത്തിൽ അവർ നേരിടുന്ന പ്രശ്നങ്ങൾ ആകാം ഈ അവസ്ഥയ്ക്ക് കാരണം. അമിതമായ ഉത്കണ്ഠ ദഹനപ്രക്രിയ നിയന്ത്രിക്കുന്ന രാസവസ്തുക്കൾ,ഹോർമോണുകൾ,സൂക്ഷ്മാണുക്കൾ എന്നിവയെ ബാധിക്കുന്നത് മൂലം ദഹനക്കുറവ്, മലബന്ധം, വിശപ്പില്ലായ്മ എന്നിവയ്ക്ക് കാരണമാകുന്നു. ഉദരരോഗങ്ങൾ ചികിത്സിക്കുന്നതിനൊപ്പം മാനസിക പിരിമുറുക്കത്തെയും ചികിത്സിക്കുന്നത് രോഗനിവാരണത്തിന് അനിവാര്യമാണ് എന്ന് ഡോക്ടർ പറയുന്നു. ഇത്തരം രോഗികൾക്ക് ധാരാളം സമയവും പരിചരണവും രോഗ നിവാരണത്തിന് അവശ്യമാണെന്ന തിരിച്ചറിവിലാണ് ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന്റെ കീഴിൽ ഒരു വർഷം മുൻപ് മൈൻഡ് ആൻഡ് ഗട്ട് ക്ലിനിക്കിന് തുടക്കം  കുറിക്കുന്നത്.  ഗ്യാസ്ട്രോഎന്ററോളജി   വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്ന മൈൻഡ് ആൻഡ് ഗട്ട് ക്ലിനിക് എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും രാവിലെ 11 മുതൽ ഒരു മണി വരെ പ്രവർത്തിക്കുന്നു. ഗ്യാസ്ട്രോ എൻട്രോളജിസ്റ്റിന്റെയും സൈക്യാട്രിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും സേവനങ്ങൾ ഈ ക്ലിനിക്കിൽ നിന്നും രോഗികൾക്ക് ലഭ്യമാണ്. ഇത്തരത്തിൽ രോഗി പരിചരണം നൽകുന്ന കേരളത്തിലെ ഒരേ ഒരു സെന്റർ ആണിത്.  

അമൃത ആശുപത്രിയുടെ തുടക്കം മുതൽ പ്രവർത്തിച്ചു വരുന്ന ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ കഴിഞ്ഞ 25 വർഷം കൊണ്ട്  58463 രോഗികളാണ്  ചികിത്സ തേടിയെത്തിയത്.  ഇത്രയും രോഗികളുടെ ചികിത്സ ഡാറ്റ പരിശോധിച്ചാൽ ഭാവിയിൽ  കരുതിയിരിക്കേണ്ട മറ്റൊരു രോഗമാണ് വൻ കുടൽ കാൻസർ എന്ന് ഡോക്ടർ കൂട്ടി ചേർത്തു. ഭാവിയിൽ ഒരുപാട് പേർ ഇത് മൂലം ദുരിതത്തിലായേക്കാം. 50 വയസിനു ശേഷം എല്ലാവരും കൊളോനോസ്കോപ്പി  പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. കോളൻജിയോസ്കോപി , എൻഡോസ്കോപ്പിക് അൾട്രാസോണോഗ്രഫി, മാനോമെട്രി , ഓറൽ  എൻഡോസ്കോപ് മയോടമി  തേർഡ് സ്പേസ് എൻഡോസ്കോപ്പി ഇആർസിപി തുടങ്ങിയ അത്യാധുനിക പരിശോധന സൗകര്യങ്ങൾ അമൃത ആശുപത്രിയിലെത്തുന്ന രോഗികൾക് കൃത്യമായ രോഗ നിർണയം സാധ്യമാക്കുന്നു. കരൾ രോഗ പരിചരണത്തിലും ശ്രദ്ധ കൊടുത്തു കൊണ്ട് രാജ്യത്തെ ഏറ്റവും  നൂതനമായ കരൾ രോഗ പരിചരണ യൂണിറ്റും അമൃത സെന്റർ ഫോർ മെറ്റബോളിക് ലിവർ ഡിസീസസും ആരംഭിച്ചത് കരൾ രോഗികൾക്ക് പ്രത്യാശയേകുന്നു. കേരളത്തിൽ ആദ്യമായി മനോമെട്രി അവതരിപ്പിച്ചതും  ദക്ഷിണേന്ത്യയിലെ ആദ്യത്തെ എക്കോസെൻസ് ഫൈബ്രോസ്കാൻ 630 വിദഗ്ധന്റെ സേവനം ലഭ്യമാക്കിയതും വഴി രോഗി പരിചരണത്തിൽ കൂടുതൽ പങ്കാളികളാകാൻ സാധിച്ചു എന്നും ഡോക്ടർ കൂട്ടി ചേർത്തു.

How Stress Affects Digestion - Dr, Priya Nair Explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com