ADVERTISEMENT

രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുമ്പോൾ  പാന്‍ക്രിയാസിലെ ബീറ്റ കോശങ്ങളാണ് സാധാരണ ഗതിയില്‍ ഇന്‍സുലിന്‍ ഉൽപാദിപ്പിക്കുന്നത്. ഈ ബീറ്റ കോശങ്ങള്‍ക്ക് സംഭവിക്കുന്ന നാശം ഗ്ലൂക്കോസിനെ ദഹിപ്പിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാക്കുകയും പ്രമേഹരോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. എന്നാല്‍ മനുഷ്യന്‍റെ ഉദരത്തിലുള്ള സ്റ്റെം സെല്‍ കോശങ്ങളെ പരിവര്‍ത്തനം ചെയ്ത് അവയെ കൊണ്ട് ഇന്‍സുലിന്‍ ഉൽപാദിപ്പിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ വെയ്ല്‍ കോര്‍ണല്‍ മെഡിസിനിലെ ശാസ്ത്രജ്ഞര്‍. 

 

ഇത്തരത്തില്‍ പരിവര്‍ത്തനം ചെയ്ത ഗ്യാസ്ട്രിക് ഇന്‍സുലിന്‍-സെക്രീറ്റിങ് കോശങ്ങള്‍ക്ക്(ജിഐഎന്‍എസ്) എലികളിലെ പ്രമേഹത്തെ ഇല്ലാതാക്കാന്‍ സാധിച്ചതായും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ജിഐഎന്‍എസ് പാന്‍ക്രിയാറ്റിക് ബീറ്റ കോശങ്ങള്‍ അല്ലെങ്കിലും അവയ്ക്ക് ബീറ്റ കോശങ്ങളെ പോലെ പെരുമാറാന്‍ സാധിക്കും. പ്രമേഹ രോഗികളുടെ ഉദരത്തില്‍ നിന്ന് തന്നെ എടുക്കുന്ന കോശങ്ങളെ ജിഐഎന്‍എസ് കോശങ്ങളാക്കി മാറ്റി പ്രമേഹത്തെ തടയാന്‍ കഴിയുമെന്ന് ഗവേഷകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. സ്വന്തം ഉദരത്തിലെ കോശങ്ങള്‍ തന്നെയായതിനാല്‍ ഈ പരിവര്‍ത്തനം വന്ന കോശങ്ങളെ മനുഷ്യ ശരീരം നിരസിക്കില്ലെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു. 

 

എംബ്രിയോണിക് വളര്‍ച്ചാഘട്ടത്തില്‍ ഉദരത്തിലെയും പാന്‍ക്രിയാസിലെയും കോശങ്ങള്‍ ഏതാണ്ട് സമാനമാണെന്നും ഇതിനാല്‍ വളരെ എളുപ്പത്തില്‍ ഇവയെ പാന്‍ക്രിയാറ്റിക് ബീറ്റ കോശങ്ങള്‍ക്ക് സമാനമായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നും വെയ്ല്‍ കോര്‍ണല്‍ മെഡിസിനിലെ അസോഷ്യേറ്റ് പ്രഫസര്‍ ജോ സോവു പറയുന്നു. പരിവര്‍ത്തനത്തിന് ശേഷം വീണ്ടും ശരീരത്തിലെത്തി 10 ദിവസങ്ങള്‍ക്ക് ശേഷം ജിഐഎന്‍എസുകള്‍ ഗ്ലൂക്കോസ് പ്രതിരോധം ആരംഭിച്ചതായി എലികളിലെ പരീക്ഷണം ചൂണ്ടിക്കാണിച്ചു. ആറ് മാസത്തെ നിരീക്ഷണത്തില്‍ ഈ കോശങ്ങള്‍ സ്ഥിരത പ്രദര്‍ശിപ്പിച്ചെന്നും ഇന്‍സുലിന്‍ ഉൽപാദിപ്പിച്ചു കൊണ്ട് പ്രമേഹത്തെ ഇല്ലായ്മ ചെയ്തെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. 

 

മനുഷ്യരിലെ പരീക്ഷണം വിജയകരമായാല്‍ പ്രമേഹചികിത്സ രംഗത്തെ വഴിത്തിരിവായി ഇത് മാറുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. നേച്ചര്‍ സെല്‍ ബയോളജിയിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

Content Summary: Scientists Hacked Human Cells to Make Insulin 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com