ADVERTISEMENT

നാടെങ്ങും പനിയാണ്. സാധാരണ ജലദോഷപ്പനി മുതൽ ഗുരുതരമായ ഡെങ്കിപ്പനി വരെ പടരുന്ന സമയമാണിത്. ഏതൊക്കെ പനികളാണ് പടരുന്നതെന്നും രോഗം പിടിപെടാതിരിക്കാരിക്കാനുമുള്ള പ്രതിരോധ മാർഗങ്ങൾ എന്തെന്നും അറിയാം. പനി ഏതായാലും സ്വയം ചികിത്സ ചെയ്യാതെ കൃത്യമായ ചികിത്സ തേടണം.

 

സാധാരണ പനി ഏത്? 

ഗൗരവമായി എടുക്കേണ്ട പനി ഏതെന്ന് തിരിച്ചറിയാം. ചെറിയ തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയോടു കൂടിയതാണു സാധാരണയായി കണ്ടുവരുന്ന ജലദോഷപ്പനി. ശരിയായ വിശ്രമം, ഭക്ഷണ ക്രമീകരണം എന്നിവകൊണ്ടു മാറും ഇത്. മാറുന്നില്ലെങ്കിൽ വൈദ്യ സഹായം തേടാം.

 

ഗുരുതരമായ പനികൾ  

മരണത്തിനുവരെ കാരണാമായേക്കാവുന്ന ഡെങ്കിപ്പനി, ഡെങ്കിഹെമിറേജ് പനി, എച്ച്1എൻ1, എലിപ്പനി, മഞ്ഞപിത്തം, മലേറിയ.

 

ഡെങ്കിപ്പനി

പകൽ സമയത്തും പറന്നുനടക്കുന്ന ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകു പരത്തുന്ന രോഗം.

ലക്ഷണം : വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 3 മുതൽ 14 വരെ ദിവസം നീളുന്ന ലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്തതും ഇടവിട്ടതുമായ പനി, ശരീരവേദന, കണ്ണു ചുവന്നുതടിക്കുക, കണ്ണുകൾക്കു പിന്നിൽ വേദന, കൈകാൽ കഴപ്പ്, സന്ധികളിൽ വേദന, തൊലിപ്പുറത്തുള്ള ചുവന്ന പാടുകൾ.

 

ഡെങ്കി ഹെമറേജിക് പനി 

ഡെങ്കിപ്പനിയുടെ ഭീകര രൂപം. ഡെങ്കിപ്പനി ലക്ഷണങ്ങൾക്ക് പുറമേ ഗുരുതരമായ രക്തസ്രാവം. രക്തസമ്മർദം.

 

ഡെങ്കി ഷോക്ക് സിൻഡ്രോം 

ശ്വാസതടസ്സം, നിർത്താതെയുള്ള രക്തസ്രാവം, രക്തസമ്മർദം കുറയുക തുടങ്ങി മര‌ണകാരണമാകുന്ന ലക്ഷണങ്ങൾ വരെ.

ഡെങ്കിപ്പനി ബാധിക്കാൻ സാധ്യതയുള്ളവർ: കൊച്ചുകുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ജീവിതശൈലീ രോഗമുള്ളവർ.

പ്രതിരോധം : രോഗ ലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യസഹായം തേടണം. ഡെങ്കിപ്പനി നേരിടാൻ കഴിയുന്ന വാക്സീൻ ഇന്ത്യയിൽ ഇല്ല. രോഗലക്ഷണങ്ങൾ മനസ്സിലാക്കിയുള്ള ചികിത്സയാണ് പൊതുവായി നൽകുന്നത്. രോഗിയുടെ രക്തം പരിശോധിച്ചുള്ള ചികിത്സയും നടത്തുന്നു.

 

എച്ച്1 എൻ1

വൈറൽ പനിയുടെ സമാനമായ ലക്ഷണം ഉള്ളതിനാൽ ചികിത്സ തേടാതെ ഒടുവിൽ ഗുരുതരമാകുന്ന അവസ്ഥയാണ് എച്ച്1എൻ1ന് ഉള്ളത്.

ലക്ഷണം : പനി, തൊണ്ടവേദന, ജലദോഷം, വരണ്ട ചുമ, ശ്വാസംമുട്ടൽ, നെഞ്ചുവേദന, വയറിളക്കം, ഛർദി, ക്ഷീണം, വിറയൽ.

രോഗം പകരുന്നത് : വായുവിലൂടെയാണ് രോഗം പകരുന്നത്. ശരീര സ്രവങ്ങളുടെ പരിശോധനയിലൂടെ മാത്രമേ രോഗം കണ്ടെത്താനാകൂ. രോഗബാധിതർ ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും അണുക്കൾ മറ്റുള്ളവരിലേക്കു പകരും. രോഗ ബാധിതരെ ശുശ്രൂഷിക്കുന്നവർക്കും രോഗം പകരാനുള്ള സാധ്യത ഏറെ. പനി ബാധിതരുമായി അടുത്തിടപെടേണ്ടിവരുമ്പോൾ മുൻകരുതൽ വേണം. ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്‌ക്കുക. രോഗി ഉപയോഗിച്ച വസ്‌തുക്കളുമായി സമ്പർക്കം പുലർത്തുമ്പോഴും രോഗം പടരും. കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുക.

പ്രതിരോധം : രോഗലക്ഷണമുള്ളവർ ഉടൻ വൈദ്യ സഹായം തേടണം. മരുന്നുകൾ ലഭ്യമാണ്. രോഗം ബാധിച്ചവരെയും അവരുടെ വീടുകളും സന്ദർശിക്കരുത്. വീട്ടിലുള്ളവരുമായും പുറത്തുള്ളവരുമായും സമ്പർക്കം പൂർണമായി ഒഴിവാക്കണം. കൈകൾ ഇടയ്ക്കിടെ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് മൂക്കും വായും മറയ്ക്കുക.

രോഗം പിടിപെടാൻ സാധ്യതയുള്ളവർ : ഏതു പ്രായത്തിലുള്ളവർക്കും രോഗം വരാം. ഗർഭിണികൾ, കുട്ടികൾ പ്രായമായവർ ശ്രദ്ധിക്കണം.

 

എലിപ്പനി

പേരിലുള്ളതു പോലെ എലി മാത്രമല്ല രോഗം പടർത്തുന്നത്. രോഗാണുവാഹകരായ കന്നുകാലികൾ, നായ, പന്നി എന്നിവയും രോഗം പരത്താം. ജീവികളുടെ മൂത്രം വെള്ളത്തിൽ കലർന്ന് അതുവഴി രോഗാണുക്കൾ മനുഷ്യശരീരത്തിലെത്തും. രോഗാണു കലർന്ന വെള്ളത്തിലോ മണ്ണിലോ ചവിട്ടിയാൽ ശരീരത്തിലെ ചെറിയ മുറിവുകളിലൂടെ മനുഷ്യ ശരീരത്തിലെത്തും. 

മലിനജലം കലർന്ന കുളത്തിൽ മുങ്ങിക്കുളിക്കുക വഴിയും രോഗം പടരാം. കണ്ണ്, മൂക്ക്, വായ എന്നിവ വഴിയും രോഗാണു ശരീരത്തിലെത്തും. ചികിത്സ തേടാൻ വൈകിയാലോ സങ്കീർണമായാലോ ആന്തരിക അവയവങ്ങളെ ബാധിച്ച് മരണം വരെ സംഭവിക്കാം. 

എലിപ്പനി മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പടരില്ലെന്നാണു തെളിയിക്കപ്പെട്ടിട്ടുള്ളത്.

ലക്ഷണങ്ങൾ: രണ്ട് ഘട്ടങ്ങളാണ് എലിപ്പനിക്കുള്ളത്. വിറയൽ പനി, പേശി വേദന, കണ്ണ് ചുവക്കുക, മൂത്രത്തിന് മഞ്ഞനിറം, വയറിളക്കം ആദ്യഘട്ട ലക്ഷണങ്ങൾ. 5–6 ദിവസം ഈ ലക്ഷണം കാണാം. പിന്നീട് 8–9 ദിവസം കഴിഞ്ഞ് രണ്ടാം ഘട്ടം ആരംഭിക്കാനുള്ള സാധ്യതയുമുണ്ട്. 

ഈ ഘട്ടത്തിൽ തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ്, വൃക്ക, കരൾ എന്നിവയെ രോഗം ഗുരുതരമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. രോഗാവസ്ഥയിൽ കരളിനെ ബാധിച്ച് മഞ്ഞപ്പിത്തം വരാം. ഇതു കരളിന്റെ പ്രവർത്തനം നിലയ്ക്കാൻ വഴിയൊരുക്കും.

രോഗം ബാധിക്കാൻ ഇടയുള്ളവർ‌ : ശുചീകരണ തൊഴിലാളികൾ, മൃഗങ്ങളുമായി ഇടപെടുന്നവർ, കർഷകർ മലിന ജലം എത്തുന്ന ജലസ്രോതസ്സുകളിൽ ഇറങ്ങുന്നവർ.

പ്രതിരോധം:  ഡോക്സിസൈക്ലിൻ, പെൻസിലിൻ ആന്റിബയോട്ടികൾ നൽകിയുള്ള ചികിത്സയാണ് നൽകുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പാടശേഖരങ്ങളിൽ ജോലിക്കായി ഇറങ്ങുമ്പോൾ കാൽ പൂർണമായും ആവരണം ചെയ്യുന്ന ഷൂസുകൾ ധരിക്കുക, മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതലെടുക്കുക. ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ഡോക്സിസൈക്ലിൻ പ്രതിരോധമരുന്നായി ഉപയോഗിക്കാം.

 

കൊതുകിനെ അകറ്റണം

വീടിനകത്തും പുറത്തും വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ ടാങ്കുകൾ കൊതുക് കടക്കാത്ത വിധം വല വിരിക്കുക .

ചിരട്ട, മുട്ടത്തോട്, ടയർ തുടങ്ങി ഉപയോഗശൂന്യമായി വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള വസ്തുക്കൾ പരിസരത്ത് നീക്കം ചെയ്യുക. റഫ്രിജറേറ്ററിന്റെ പിറകിൽ വെള്ളം എത്തുന്ന ട്രേ അടുപ്പിച്ചുള്ള ദിവസങ്ങളിൽ വൃത്തിയാക്കണം. 

ഉറങ്ങുമ്പോൾ ശരീരം പൂർണമായും മറയ്ക്കുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുക. കൊതുകുവല ശീലമാക്കാം. ശരീരത്തിൽ കൊതുകു കടിയേൽക്കാതിരിക്കാൻ ഗുണനിലവാരമുള്ള ലേപനങ്ങൾ പുരട്ടാം.

Content Summary: Different types of fever and symptoms

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com