ADVERTISEMENT

ജൂലൈ ഒന്ന്‌...

മറ്റൊരു ഡോക്ടർസ് ദിനം കൂടി..

മനസ്സറിഞ്ഞു സന്തോഷത്തോടെ ജോലി ചെയ്ത ഊരുകളിൽ നിന്ന് ഏറ്റവും കൂടുതൽ കാലം ഈ ഊരുകളിൽ ഡോക്ടർ ആയി തുടരാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം കൈമുതലാക്കി ഇന്നലെ കാടിറങ്ങി.

 

ഡോക്ടർമാരും രോഗികളും തമ്മിൽ ഒരുപാട് പ്രശ്നങ്ങൾ ഉറവിടക്കുന്ന ഈ സമയത്ത് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഒരു ഡോക്ടർക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു കാര്യം എന്താണെന്ന് ?

 

ഇത്ര നാളത്തെ ആതുര സേവന ജീവിതത്തിൽ പലപ്പോഴായി ജീവിത ഗന്ധിയായ പല സംഭവങ്ങൾക്കും എനിക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്. പല അസുഖങ്ങളും കൃത്യ സമയത്തു കണ്ടെത്തി ചികിൽസിക്കാനായിട്ടുണ്ട്. ചില പ്രശ്നങ്ങൾ യഥാ സമയം നിർബന്ധിച്ചു റഫർ ചെയ്ത് കോഴിക്കോടും മറ്റും എത്തിച്ചു ജീവൻ രക്ഷിക്കാനായിട്ടുണ്ട്. ഊരുകളിലെ ചില കുഞ്ഞു മുഖങ്ങളിൽ തെളിയുന്ന ആ നിഷ്കളങ്ക ചിരി കാണുമ്പോൾ ഞാനും അവരും മാത്രം അറിയുന്ന ഒരു ബന്ധം കൊണ്ടു മനസ്സ് നിറയാറുണ്ട്. അങ്ങനെ ഒരു കഴിവാണോ ഒരു ഡോക്ടർക്ക് ഏറ്റവും അധികം വേണ്ടത്?

 

ഒരുപക്ഷേ ‘മനഃസമാധാനം ’ എന്നായിരിക്കാം ഒട്ടുമിക്ക ഡോക്ടർ മാരുടെയും ഉത്തരം. വീട്ടിലെയും ആശുപത്രിയിലെയും കൂടെ ഉള്ള മറ്റുള്ളവരുടെയും പ്രശ്നങ്ങൾ തരണം ചെയ്യുമ്പോൾ കുറച്ചു മനഃസമാധാനം കിട്ടിയാൽ നന്നായി എന്നു പലരും പറയാറുണ്ട്. 

 

എന്റെ കാര്യത്തിൽ പ്രത്യക്ഷത്തിൽ ഒന്നും അധികം മനസ്സിലേക്ക് ഞാൻ എടുക്കാറില്ല. സന്തോഷം ആയാലും സങ്കടമായാലും കുറ്റപ്പെടുത്തൽ ആയാലും. ഒരു ദിവസത്തെ നല്ല ഒരു ഉറക്കവും വയറു നിറയെ എക്സ്ട്രാ ഭക്ഷണവും തീർക്കാത്ത ഒരു പ്രശ്നവും ഇതുവരെ ഡോക്ടർ പ്രൊഫഷനിൽ നിന്ന് എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. അപ്പോൾ അതും അല്ല..

പിന്നെ എന്താണ് വേണ്ടത്?

 

കുതിരവട്ടം പപ്പുവിന്റെ ഡയലോഗ്‌ പറയും മുമ്പ് തന്നെ ഞാൻ പറയട്ടെ, ചില സമയങ്ങളിൽ അങ്ങനെയാണ് ഒരു വേക്കന്റ് ഫീലിങ് വരും മനസ്സിൽ. എന്തു വച്ചാണ് മനസ്സിൽ ആ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം നികത്തേണ്ടത് എന്നറിയാത്ത ഒരവസ്ഥ.

 

പ്രശ്നങ്ങൾ അനുസരിച്ചു പലർക്കും പല വികാരങ്ങളാണ് അതു നികത്താൻ വേണ്ടി വരുന്നത്. പലരുടെയും മനസ്സിൽ പ്രതികാരം, ആത്മഹത്യ, ഡിപ്രഷൻ പോലുള്ള അവസ്ഥകൾ ഉടൽ എടുക്കുന്നതും അങ്ങനെതന്നെ. എന്താണ് നമ്മൾക്ക് വേണ്ടത് എന്നറിയാത്ത ഒരവസ്ഥ.

 

കഴിഞ്ഞ ഒന്നു രണ്ടു ആഴ്ചയായി അതാണ് എന്റെ അവസ്‌ഥ.

 

അഞ്ചര വർഷം പിടിച്ചു നിന്നെങ്കിലും ഈ വർഷം ‘not required’ ഓപ്ഷൻ ഇല്ലാത്തതിനാൽ ട്രാൻസ്ഫർ വരും എന്നറിയാമായിരുന്നു. ചോദിച്ച സ്ഥലം തന്നെ കിട്ടുകയും ചെയ്തു. 

പക്ഷേ.. എന്തെന്നറിയില്ല പോകാൻ മനസ്സ് ഒട്ടും പാകപ്പെട്ടിരുന്നില്ല.

 

2017– ൽ ഇവിടേക്ക് വരുമ്പോൾ ആദിവാസികളെ പരിശോധിക്കുന്ന മറ്റ് ആശുപത്രികളിൽ ഒഴിവുണ്ടായിരുന്നിട്ടു കൂടി യാത്രകൾ ഇഷ്ടമായതു കൊണ്ടോ, കാട് എന്ന വികാരം കൊണ്ടോ , സ്ത്രീകൾക്ക് ചെയ്യാൻ പറ്റാത്ത ജോലി എന്നപൊതു ധാരണ കൊണ്ടോ, സേവനം ഇതാണെന്ന തോന്നലു കൊണ്ടോ , അതിദുർഘട മേഖലയിൽ 2 വർഷം കൊണ്ട് എവിടേക്ക് വേണമെങ്കിലും ട്രാൻസ്ഫർ കിട്ടും എന്നതു കൊണ്ടോ എന്താണെന്നറിയില്ല അന്ന് അങ്ങനെ ഒരു ജോലി ചോദിച്ചു വാങ്ങി എത്തിയത്.

 

മനസ്സ്‌നിറഞ്ഞു, ആഹ്ലാദിച്ചു ആനന്ദിച്ചു, വിചാരിച്ച പോലെ ജോലി ചെയ്യാൻ കഴിഞ്ഞു എന്നതു തന്നെയാണ് എന്റെ ഏറ്റവും വലിയ പാരിതോഷികം. 

 

പ്രളയം വന്നപ്പോഴും കോവിഡ് വന്നപ്പോഴും ചില പ്രത്യേക അവസരങ്ങളിൽ സ്‌പെഷൽ ക്യാംപുകൾ മുഖേനയും പല പല രീതിയിൽ കാട്ടുമക്കളുടെ കൂടെ അവിടെ പ്രവൃത്തിക്കാനായത് ജീവിതത്തിന്റെ ഒരേടു തന്നെയാണ്. വരുന്ന ട്രാൻസ്ഫറുകൾ തള്ളി നീക്കി അങ്ങനെ ഒരുപാട് വർഷം പിടിച്ചു നിന്നു. 

  

നേരിട്ട പ്രശ്‌നങ്ങൾ ഒരുപാടാണ്. കിലോമീറ്റർ കണക്കിനുള്ള വർഷങ്ങൾ നേരിട്ട യാത്ര ശരീരത്തിന് ഏൽപ്പിച്ച മുറിവുകൾ. ഒരാളെ ഇറക്കാൻ വേണ്ടി മലകയറി തിരിച്ചു വരുമ്പോൾ ആനക്ക് വേണ്ടി വെട്ടിയ കുഴിയിൽ ഒറ്റയടി മുളയുടെ പാലത്തിനു മുകളിൽ നിന്നുള്ള വീഴ്ച 4 സ്ഥലത്താണ് പരിക്കേൽപിച്ചത്. അസഹ്യമായ വേദനയിലെ ഒന്നിന് സർജറി നടത്തിയെങ്കിലും ബാക്കി വേദന ഇടക്കിടയ്ക്കു ഓർമപ്പെടുത്തി സന്തത സഹചാരിയായി. തിരിച്ചു വരാതെ നഷ്ടപെട്ട ചില സ്ഥലത്തെ സ്പർശനശേഷിയും. 

  

എന്തൊക്കെ ചെയ്താലും കുറ്റം പറയാനും കളിയാക്കാനും മാത്രം ചുറ്റുമുള്ള ചില ഡോക്ടർമാർ, ഉന്നത അധികാരികൾ, എനിക്ക് വന്ന പാരകളും തിരിച്ചു വച്ചവയും, പുറത്തു പറയാൻ കൂടി കഴിയാത്ത ചില രോഗികളുടെ ദുരവസ്ഥകൾ , നേരിട്ട് കണ്ട ചൂഷണങ്ങൾ, മനസ്സുലച്ച ചില മരണങ്ങൾ. നിസ്സഹായമായി നിൽക്കേണ്ടി വന്ന ചില പ്രശ്‌നങ്ങൾ, അങ്ങനെ ഒക്കെയും വികാരപരമായ പല കാര്യങ്ങൾ.

 

സന്തോഷങ്ങളും ഒരുപാടായിരുന്നു. നമ്മളെ കുറിച്ച് അച്ചടി മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വരുന്ന വാർത്തകൾ. ഇങ്ങോട്ടു തേടിപ്പിടിച്ചു വന്ന നാഷനൽ ലെവൽ വാർത്തകൾ . കൂടെ വരുന്ന മറ്റ് വകുപ്പുകളിലെ ആളുകൾ, നേരിട്ടു കണ്ടു നമ്മുടെ പ്രവർത്തനത്തെ കുറിച്ചു പറയുന്ന നല്ല വാക്കുകൾ. പല ഭാഗത്തു നിന്നും നമ്മുടെ പ്രവർത്തങ്ങൾ തിരിച്ചറിഞ്ഞു കിട്ടിയ അവാർഡുകൾ, അക്നോളജുമെന്റുകൾ. പ്രളയ സമയത്തു കളക്ടറിൽ നിന്ന് GMD ടീമിന് ലഭിച്ച സർട്ടിഫികറ്റ്. ആദ്യം കുറ്റം പറഞ്ഞവർ പിന്നീട് അത് മാറ്റി നമ്മളെ കുറിച്ചു പറയുന്ന നല്ല വാക്കുകൾ. ഇതൊക്കെ ഒരു വ്യക്തി എന്ന നിലയ്ക്ക് ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്.

 

കേരളത്തിൽ തന്നെ ആദ്യമായി ‘സുരക്ഷ’ എന്ന് പേരിട്ടു പ്രഥമ ശുശ്രൂഷ ആദിവാസികൾക്ക് പഠിപ്പിച്ച് അവരെക്കൊണ്ട് അത് പ്രാവർത്തികമാക്കാനും അവരുടെ പല തെറ്റിദ്ധാരണകൾ മാറ്റാനും കഴിഞ്ഞു എന്നുള്ളതും എന്റെ ഒരു സന്തോഷമായി ഞാൻ കണക്കാക്കുന്നു.

 

ആരോഗ്യപ്രവർത്തകർ, NHM, കുടുംബശ്രീ, പ്രൊമോട്ടർമാർ, മഹിളാസമഖ്യ, NGO's, LSGD, രാഷ്ട്രീയ പ്രവർത്തകർ, പരിഷത്ത്, വനം വകുപ്പ്, ഇന്റലിജൻസ്, തണ്ടർബോൾട്ട്,  എക്സൈസ്, CWC ,ഡ്രൈവർമാർ, itdp, സിവിൽ സപ്ലൈസ് ,പൊലീസ്, ഫയർ ഓഫിസർ , മീഡിയക്കാർ, എന്റെ സ്വന്തം ERFകാർ, മറ്റ് ഡിപ്പാർട്ട്മെന്റുകൾ തുടങ്ങി ഒരുപാട് പേർ

നന്ദി പറഞ്ഞാൽ തീരാത്ത അത്ര പേർ...

 

എന്നാലും മനസ്സ് ശാന്തമാകുന്നുണ്ടായിരുന്നില്ല. 

 

യാത്രയപ്പുകൾ തുടങ്ങി.

 

അപ്പോഴാണ് ഞാൻ അറിയാതെ എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു അപകർഷതാ ബോധം ഞാൻ തന്നെ മനസ്സിലാക്കിയത്. പഠിച്ചു ഡോക്ടർ ആയാലും നമ്മൾ പൂർണ വിശ്വാസത്തോടെ ഒരു രോഗിക്ക് ഏറ്റവും നല്ലതെന്നു കരുതി നിർദ്ദേശിക്കുന്ന ട്രീറ്റ്മെന്റുകൾ, അല്ലെങ്കിൽ നമ്മൾ ചെയ്യുന്ന പ്രവർത്തനങ്ങൾ അവർക്ക് എങ്ങനെയാണ് ലഭിക്കുന്നതു എന്നറിയാത്ത ഒരവസ്ഥ. ചെയ്യുന്നത് ശരിയാണോ, നമ്മൾ ശരിയാണോ എന്നു നമ്മൾ തന്നെ നമ്മളെ സെക്കൻഡ് ഗസ് ചെയ്യുന്ന അവസ്‌ഥ. അത് വല്ലാതെ മനസ്സിലുണ്ടായിരുന്നു. നമ്മളെ കുറിച്ചു ആത്മാർഥമായി എത്ര പേർ നല്ലത് പറയും എന്നറിയാത്ത ഒരവസ്ഥ. 

 

പുറത്ത് കാണുമ്പോൾ എല്ലാവരും നല്ലതാണ്. പക്ഷേ പിന്നിൽ കുറ്റം പറയുന്നവരും ഉള്ളപ്പോൾ, ശരിക്കും നമ്മളുടെ ശരിയാണോ അതോ പ്രശ്നങ്ങളാണോ മുന്നിട്ടു നിൽക്കുന്നതെന്ന് മനസ്സിലാക്കാൻ ഉള്ള ഒരു പേടി ഒക്കെ ആയിരുന്നു മനസ്സിൽ.

 

പോകുന്നത് ആരോടും പറയണ്ട എന്ന് ആദ്യം കരുതി. പിന്നെ പിന്നെ തോന്നി ഡിപ്രഷൻ വരുമ്പോഴും പ്രശ്നം വരുമ്പോഴും തുറന്ന് സംസാരിക്കാനാണ് നമ്മൾ രോഗികളെ പഠിപ്പിക്കുന്നത്. അതുകൊണ്ട് എല്ലാവരോടും പറയാമെന്നു കരുതി.

 

അതു ഒരു വലിയ പാഠമാണ് എനിക്ക് തന്നത്.

 

പോകുന്നു എന്നു അറിഞ്ഞത് മുതൽ കണ്ണ് നിറച്ചു മുല്ലപ്പൂ മാല കോർത്ത, ന്റെ ഫ്രണ്ട് ആണ് പോകുന്നെ എന്ന് പറഞ്ഞ അളക്കലിലെ റീനയും ഡോക്ടറേപോലെ ഒരാള് ഇനിയും വരണേ എന്നു പറഞ്ഞവരും ചോരമണി മാലയും ചോലനായ്ക കൊട്ടയും ഒക്കെ തന്ന മാഞ്ജീരിയിലെ വിനയനും സ്വന്തം മോളേ പോലെ സ്നേഹിച്ച കല്ല്യാണി ടീച്ചറും വിഷമത്തോടെ പറഞ്ഞയച്ച വിനോദും വാണിയമ്പുഴയിലെ നിഖിലും അപ്പൻകാപ്പിലെ രാജേഷും എടുത്ത് പറഞ്ഞില്ലെങ്കിൽ കൂടി സ്നേഹം പല പല രീതിയിൽ പ്രകടിപ്പിച്ച മറ്റ് എല്ലാവരും എനിക്കുതന്ന കോൺഫിഡൻസ് വലുതാണ്.

 

കൂടെ ജോലി ചെയ്യുന്നവരും erf കാരും കീസ്റ്റോണ് കാരും സമഖ്യയും വാട്സാപ്പിലും സോഷ്യൽ മീഡിയയിലും സന്ദേശങ്ങൾ അയച്ച എല്ലാ ഡിപ്പാർട്ട്മെന്റിലെയും ആൾക്കാരും, ഒട്ടും പ്രതീക്ഷിക്കാതെ പത്രങ്ങളിലും സോഷ്യൽ മീഡിയയിലും വന്ന വാർത്തകളും, അതിൽ എടുത്തു പറയേണ്ടത് എന്റെ കൂടെ മുൻപ് ജോലി എടുത്തവരും റിട്ടയർ ചെയ്‌തവരും അയച്ച മെസ്സേജുകളുമാണ്.

എന്റെ കൂടെ ഇത്ര നാൾ ഉണ്ടായവർ തന്ന ലളിതമായ യാത്രയയപ്പ് ചടങ്ങും മെമെന്റോയും ഒക്കെ എന്നും മനസ്സിൽ സൂക്ഷിക്കും. ഞാൻ ചെയ്ത കാര്യങ്ങളിൽ ചിലതെങ്കിലും ശരികൾ ആയിരുന്നു എന്ന് മനസ്സിലായപ്പോൾ മനസ്സു നിറച്ച ഒരു വികാരമുണ്ട്. 

 

ഒരു ഡോക്ടർ എന്ന അഭിമാനമുണ്ട്.

 

അതാണ് എനിക്ക് ഏറ്റവും ആവ്യശ്യമായ ഒരു കാര്യമെന്നു ഞാൻ ഇന്ന് മനസ്സിലാക്കുന്നു.

 

ഏതൊരു ഡോക്ടർക്കും തന്റെ ചുറ്റുപാടുകളിൽ ഉള്ള വ്യക്തികളിൽ നിന്ന് ലഭിക്കുന്ന നല്ല വാക്കുകൾ, രോഗികൾ ആകാം, മറ്റ് ഡോക്ടർമാർ ആകാം, ഒന്നിച്ചു പല രീതികളിൽ പ്രവർത്തിച്ചവരാകാം, അവരെ പരിചയമുള്ള വ്യക്തികളിൽ നിന്ന് ലഭിക്കുന്ന അവരെ കുറിച്ചുള്ള നല്ല വാക്കുകൾ, ആ ഡോക്ടറുടെ പ്രസൻസ് കാരണം വന്ന ഒരു കാര്യത്തെ കുറിച്ചുള്ള ഒരു പേഴ്സണൽ മെസേജ് അത്‌, അതാണ് ഏതൊരു ഡോക്ടർക്കും ഇനിയും കർമ മണ്ഡലത്തിൽ ശോഭിക്കാനായി വേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്.

 

അസുഖം മാറി പോകുന്ന ഒരു രോഗിയുടെ ഒരു ചിരി, ഒരു ആശ്വാസം, ഒരു നേടുവീർപ്പ്, 'You did wonderful 'എന്ന ഒരു കമന്റ് അതൊക്കെ ഒരു വല്ലാത്ത വികാരമാണ് എന്നു ഇന്ന് ഞാൻ കൂടുതൽ മനസ്സിലാക്കുന്നു.

 

അതുകൊണ്ടു ഇന്ന് ഡോക്ടർസ് ഡേ ദിനത്തിൽ ഒരു റിക്വസ്റ്റ്

നിങ്ങളുടെ ജീവിതത്തിലെ ഒരു ഡോക്ടറോട്, നിങ്ങളെ സ്പർശിച്ച ഒരു ഡോക്ടറോട് നിങ്ങളും പറയുക.. 'ഹാപ്പി ഡോക്ടർസ് ഡേ' പറ്റുമെങ്കിൽ ഒരു പേഴ്സണൽ മെസ്സേജും നൽകുക.

 

കാലങ്ങൾ മുന്നോട്ടുള്ളപ്പോൾ ഇനിയും തിരിച്ചു വരാൻ ശ്രമിക്കാം എന്നു പറഞ്ഞു എന്റെ മനസ്സിനെ ഞാൻ തന്നെ ശാന്തമാക്കി കൊണ്ട്, പിരിഞ്ഞു പോകാൻ ഒട്ടും ഇഷ്ടമില്ലാത്ത അളകളും ആദിവാസികളും സുഹൃത്തുക്കളും എന്നും ഓർമിക്കുന്ന ജീവിത ഗന്ധിയായ ഓർമകളാക്കി മാറ്റിക്കൊണ്ട്, കര കവിഞ്ഞൊഴുകുന്ന കാട്ടാറുപോലെ ഉള്ളിൽ  നിറഞ്ഞു വരുന്ന വിഷമം അടക്കി പിടിച്ച് എന്നാൽ ചാരിതാർഥ്യത്തോട്‌ കൂടി കൊണ്ട് പുതിയ സ്ഥാപനമായ PHC തൃപ്പനച്ചിയിലേക്കു മെഡിക്കൽ ഓഫീസർ ആയി....

 

കൂടെ ഉണ്ടാവണം... അവിടെയും... എന്നും.

 

ഡോക്ടർസ് ഡേ ദിനത്തിൽ എല്ലാവർക്കും നന്ദി...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com