ADVERTISEMENT

കഴിക്കുമ്പോൾ  വയര്‍ നിറഞ്ഞെന്ന തോന്നലും തൃപ്തിയുമാണ് ഭക്ഷണം മതിയെന്ന ചിന്ത നമുക്കുണ്ടാക്കുന്നത്. ഇതില്ലാത്തവര്‍ക്ക് വീണ്ടും വീണ്ടും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കാനുള്ള പ്രേരണയുണ്ടാകും. എന്നാല്‍ കഴിച്ച ശേഷം വയര്‍ നിറഞ്ഞെന്ന തൃപ്തി അനുഭവപ്പെടാനുള്ള  തലച്ചോറിന്‍റെ കഴിവിനെ അമിതവണ്ണം നശിപ്പിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. അമിതവണ്ണമുള്ളവര്‍ പിന്നീട് വണ്ണം കുറച്ചാലും തലച്ചോറിനുണ്ടാകുന്ന ഈ വ്യതിയാനം  മാറില്ലെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. യേല്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. 

 

തലച്ചോറിന് വലിയ മാറ്റങ്ങള്‍ വരുത്തുന്ന ഒരു രോഗമാണ് അമിതവണ്ണമെന്ന് ഈ പഠനം സൂചന നല്‍കുന്നു. അമിതവണ്ണമുള്ള 30 പേരെയും സാധാരണ ശരീരഭാരമുള്ള 30 പേരെയും ഉപയോഗിച്ചാണ് താരതമ്യപഠനം നടത്തിയത്. ബോഡി മാസ് ഇന്‍ഡെക്സ് 30ന് മുകളില്‍ ഉള്ളവരെയാണ് അമിതവണ്ണമുള്ളവരായി കണക്കാക്കുന്നത്. സാധാരണ ശരീര ഭാരം ഉള്ളവരില്‍ ഇത് 18നും 25നും ഇടയിലായിരിക്കും. ഗവേഷണത്തിന്‍റെ ഭാഗമായി ഈ രണ്ട് ഗ്രൂപ്പുകള്‍ക്കും ട്യൂബിലൂടെ ഗ്ലൂക്കോസും കൊഴുപ്പും വെള്ളവും വ്യത്യസ്ത ദിവസങ്ങളില്‍ നല്‍കി. വയറും തലച്ചോറും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിനാണ് വായ ഒഴിവാക്കി ഫീഡിങ് ട്യൂബിലൂടെ നേരിട്ട് ഭക്ഷണം നല്‍കിയത്. 

 

പരീക്ഷണത്തിന്‍റെ തലേന്ന് രാത്രി 60 പേര്‍ക്കും ഒരേ ഭക്ഷണം കഴിക്കാന്‍ നല്‍കി. പിറ്റേന്ന് ഫീഡിങ് ട്യൂബിലൂടെ ഭക്ഷണം നല്‍കുന്നത് വരെ ഇവര്‍ മറ്റ് ഭക്ഷണങ്ങളൊന്നും കഴിച്ചില്ല. ഫീഡിങ് ആരംഭിച്ചപ്പോള്‍ ഫങ്ഷണല്‍ മാഗ്നറ്റിക് റെസണന്‍സ് ഇമേജിങും സിംഗിള്‍ ഫോട്ടോണ്‍ എമിഷന്‍ കംപ്യൂട്ടഡ് ടോമോഗ്രാഫിയും ഉപയോഗിച്ച് ഇവരുടെ തലച്ചോറിന്‍റെ പ്രതികരണങ്ങള്‍ 30 മിനിറ്റോളം രേഖപ്പെടുത്തി. എംആര്‍ഐ സ്കാന്‍ ഭക്ഷണം കഴിക്കുമ്പോഴുള്ള  തലച്ചോറിലെ ന്യൂറോണ്‍ പ്രവര്‍ത്തനത്തെ അടയാളപ്പെടുത്തിയപ്പോള്‍ ടോമോഗ്രാഫി ഡോപ്പമിന്‍റെ അളവാണ് രേഖപ്പെടുത്തിയത്. ഭക്ഷണത്തിനോടുള്ള പ്രതികരണമെന്ന നിലയില്‍ തലച്ചോറിന്‍റെ വിവിധ ഭാഗങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് ഗവേഷകര്‍ നിരീക്ഷിച്ചു. 

 

വിശക്കുമ്പോൾ  ഭക്ഷണം കണ്ടെത്തി കഴിക്കാനുള്ള പ്രചോദനം നല്‍കുന്ന തലച്ചോറിന്‍റെ ഭാഗമായ സ്ട്രിയേറ്റത്തിന്‍റെ പ്രവര്‍ത്തനമാണ് മുഖ്യമായും പരിശോധിച്ചത്. വികാരങ്ങളിലും ശീല രൂപീകരണത്തിലും സ്ട്രിയേറ്റം മുഖ്യ പങ്ക് വഹിക്കുന്നു. സാധാരണ ഭാരണമുള്ളവരില്‍ പഞ്ചസാരയും കൊഴുപ്പും വയറിലെത്തുന്നതോടെ സ്ട്രിയേറ്റത്തിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലായി. ഭക്ഷണം ലഭിച്ചു എന്ന സന്ദേശമാണ് തലച്ചോര്‍ ഇത് വഴി നല്‍കുന്നത്. ഇവരിലെ ഡോപ്പമിന്‍ എന്ന ന്യൂറോകെമിക്കലിന്‍റെ തോതും വര്‍ധിച്ചു. ഭക്ഷണം കഴിച്ച സംതൃപ്തി തോന്നിപ്പിക്കുന്നത് ഈ ഡോപ്പമിന്‍ ആണ്. 

 

അതേ സമയം അമിതവണ്ണമുള്ളവരില്‍ ഭക്ഷണം ദഹനസംവിധാനത്തില്‍ എത്തിയിട്ടും സ്ട്രിയേറ്റത്തിന്‍റെ പ്രവര്‍ത്തനം പഴയമട്ടില്‍ സജീവമായി തുടര്‍ന്നു. സംതൃപ്തി തോന്നിപ്പിക്കുന്ന ഡോപ്പമിന്‍റെ ഉത്പാദനവും ഇവരില്‍ കുറവായിരുന്നു. അമിതവണ്ണമുള്ളവര്‍ക്ക് എത്ര കഴിച്ചാലും മതിവരാത്തതിന് പിന്നില്‍ തലച്ചോറിന്‍റെ ഈ പ്രവര്‍ത്തനമാകാം കാരണമെന്ന് ഗവേഷണം വിലയിരുത്തുന്നു. ഗവേഷണപഠനത്തിന്‍റെ അടുത്ത ഘട്ടത്തില്‍ അമിതഭാരമുള്ളവരോട് മൂന്നു മാസത്തിനിടെ 10 ശതമാനം ഭാരം കുറയ്ക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെട്ടു. ഈ ഭാരനിയന്ത്രണം രക്തത്തിലെ പഞ്ചസാരയുടെ തോതിനെയും ചയാപചയത്തെയും ആകമാന ആരോഗ്യത്തെയുമെല്ലാം മെച്ചപ്പെടുത്തി. എന്നാല്‍ ഭാരം കുറച്ച ശേഷവും ഭക്ഷണത്തോടുള്ള ഇവരുടെ തലച്ചോറിന്‍റെ പ്രതികരണങ്ങളില്‍ മാറ്റമുണ്ടായില്ലെന്ന് നിരീക്ഷിച്ചു. ഭാരം വിജയകരമായി കുറച്ചവര്‍ക്ക്  വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഭാരം വര്‍ധിക്കുന്നതിനു പിന്നിലെ ഒരു കാരണം ഇതാകാമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ യേല്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ എന്‍ഡോക്രൈനോളജി പ്രഫസര്‍ ഡോ. മിറൈല്‍ സെര്‍ലി ചൂണ്ടിക്കാട്ടി.  

 

ദീര്‍ഘകാല ഭാരനിയന്ത്രണത്തെ സംബന്ധിച്ച് 2018ല്‍ നടത്തിയ ഒരു മെറ്റ അനാലിസിസില്‍ ഭാരം കുറച്ചവരില്‍ പലര്‍ക്കും രണ്ട് വര്‍ഷത്തിന് ശേഷം പോയ ഭാരത്തിന്‍റെ 50 ശതമാനവും തിരിച്ചെത്തുന്നതായി കണ്ടെത്തിയിരുന്നു. അഞ്ചാം വര്‍ഷത്തില്‍ 80 ശതമാനത്തോളം ഭാരം തിരികെയെത്തുന്നതായും ഈ മെറ്റാ അനാലിസിസ് പറയുന്നു. ഭാരം കൂടുമ്പോൾ  എന്തു കൊണ്ടാണ് ഇത്തരം സ്ഥിരമായ മാറ്റങ്ങള്‍ തലച്ചോറിന് വരുന്നത് എന്നതിനെ സംബന്ധിച്ച് കൃത്യമായ വിശദീകരണം പഠനം നല്‍കുന്നില്ല. ഇതറിയാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമായി വരും. നേച്ചര്‍ മെറ്റബോളിസം ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. 

Content Summary: Obesity Can Trigger Lasting Changes in The Brain's Nutrient Response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com