ADVERTISEMENT

മരണം പലപ്പോഴും ആകസ്മികമാണ്. ഒരു ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ച്, രക്ഷപ്പെട്ട് നമ്മുടെ കൈകളിലേക്കെത്തിക്കഴിഞ്ഞ് അവിടുന്ന് വീണ്ടും വിധി തട്ടിയെടുക്കുന്ന അനുഭവവും സംഭവിക്കാറുണ്ട്. ഒരു സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച്, ഉയിർത്തെഴുന്നേറ്റിടത്തുനിന്ന് ജീവൻ നഷ്ടമായ ഒരു അനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് പത്രപ്രവർത്തകൻ കൂടിയായ സിബി സത്യൻ.രക്താർബുദം ബാധിച്ചു ജീവൻ നഷ്ടപ്പെട്ട സുഹൃത്ത് പ്രസാദ് എങ്ങനെ ഒരുകൂട്ടം ആളുകളുടെ വേദനയായി മാറുന്നുവെന്നത് സിബിയുടെ വാക്കുകളിലുണ്ട്. കുറിപ്പ് വായിക്കാം  

 

‘പ്രസാദ് പോയി...

ഒപ്പം പഠിച്ച മുഴുവന്‍ പേരും ഒറ്റക്കെട്ടായി പരിശ്രമിച്ചിട്ടും ആ ജീവൻ പിടിച്ചു നിര്‍ത്താനായില്ല.

അനിവാര്യമായിരുന്നു മരണം എന്നറിയാമായിരുന്നിട്ടും മരണ വാര്‍ത്ത കേട്ടപ്പോള്‍ നിരാശയും മരവിപ്പുമാണ് തോന്നിയത്. ഉള്ളിലെവിടെയോ നിശബ്ദമായ ഒരു നിലവിളി ആര്‍ത്തലച്ചു.

രണ്ടു മാസം മുമ്പ് നാട്ടിലേക്കുള്ള യാത്രയില്‍ കൊച്ചി അമൃത ആശുപത്രിയിലെത്തി പ്രസാദിനെ കണ്ടിരുന്നു. ഏതാണ്ട് 30 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കൂടിക്കാഴ്ച. കാന്‍സര്‍ കോശങ്ങളോടുള്ള അവസാന യുദ്ധവും പരാജയപ്പെട്ട് കിടക്കുകയായിരുന്നു അയാള്‍. മൂന്നു മണിക്കൂറോളം ഒപ്പമിരുന്നു. സിജിയും ബിന്ദു ടീച്ചറും ഒപ്പമുണ്ടായിരുന്നു. പ്രസാദിന്റെ കുടുംബവും. അനിവാര്യമായതു സംഭവിക്കാന്‍ ഇനി ഏറെ ദൂരമില്ലെന്ന വാര്‍ത്തയോടു പൊരുത്തപ്പെട്ടു വരികയായിരുന്നു കുടുംബം. പ്രസാദിന് ചില ഊഹങ്ങളൊഴികെ തന്റെ അവസ്ഥയെക്കുറിച്ച് കൃത്യമായ ഒരു അവഗാഹം ഉണ്ടായിരുന്നുമില്ല. മരണദിവസം കുറിക്കപ്പെട്ട ഒരാള്‍ക്കൊപ്പമിരിക്കുന്നതിനേക്കാള്‍ വലിയ വേദനയില്ല. പക്ഷേ എങ്കിലും ഞങ്ങള്‍ സംസാരിച്ചത് ജീവിതത്തെക്കുറിച്ചും ഓര്‍മകളെക്കുറിച്ചുമായിരുന്നു. കുറേ ചിരികള്‍ ബാക്കി വെച്ച ഒരു കൂടിക്കാഴ്ച. വീണ്ടും കാണാമെന്ന വാക്ക് വെറും വാക്കായി.

 

വ്യക്തിപരമായി ആരുടെയും സൗഹൃദവലയത്തിലില്ലാതിരുന്ന ഒരാള്‍ അയാളുടെ മരണത്തില്‍ ഒരുപാട് പേർക്ക് വേദനയാവുന്നതെങ്ങനെയെന്നറിയണമെങ്കില്‍ അതിനു പിന്നില്‍ ഒരു വലിയ കഥയുണ്ട്. ഒരു പൂര്‍വവിദ്യാര്‍ഥി വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെയും അവിടെ പന്തലിച്ച ആത്മസൗഹൃദങ്ങളുടെയും കഥ കൂടിയാണത്.

2019 ലെ സെപ്റ്റംബറിലാണ് ശാസ്താംകോട്ട ഡിബി കോളജിലെ 1991-93 പ്രീഡിഗ്രി ബാച്ചിലെ കൂട്ടുകാരെ ഒന്നിച്ചു കൂട്ടി വിക്രംസാരാഭായി സ്‌പേസ് സെന്ററിലെ എഞ്ചീനീയര്‍ കൂടിയായ രതീഷ് പ്രീഡിഗ്രീയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയത്. കലപിലേന്നു സംസാരിച്ച് ദിവസം 2500-3000 മെസേജുകള്‍ ദിവസം പ്രതി ആയിത്തുടങ്ങി. കൊറോണക്കാലം മറികടന്നത് ആ ഗ്രൂപ്പിലാണ് മിക്കവരും. തുടങ്ങി നാലാം വര്‍ഷവും ഇന്നും അതേ ഊഷ്മളതയും ആവേശവും നിലനിര്‍ത്തുന്ന ഗ്രൂപ്പ്.

നെടിയവിളക്കാരന്‍ എം.ബി പ്രസാദ് അവിടേക്കു വരുന്നത് രണ്ടു വര്‍ഷം മുമ്പാണ്. ചെറിയ പരിചയപ്പെടല്‍ ഒക്കെ കഴിഞ്ഞു പലരെയും പോലെ നിശബ്ദനായി. പിന്നൊരു നാള്‍ ഇറങ്ങിപ്പോയി. ഗ്രൂപ്പിന്റെ ഹെവി ഡോസ് താങ്ങാന്‍ പറ്റാതെ പലരെയും പോലെ ചെയ്തതാണെന്നു കരുതി. പിന്നെ 2022 ല്‍ ഡോ. മഞ്ജു വിളിച്ച് പ്രസാദ് രക്താര്‍ബുദ ബാധിതനായി ഐസിയുവിലാണെന്നും രക്തം അറേഞ്ച് ചെയ്യാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്നും അന്വേഷിക്കുമ്പോഴാണ് പ്രസാദിന്റെ രോഗവിവരവും അതിന്റെ സീരിയസ്‌നെസും മനസിലാകുന്നത്. കേരള ബ്ളഡ് ഡോണേഴ്സ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി കൂടിയായ രതീഷിന്റെ ഇടപെടലും കൊച്ചിയിലെ പത്രപ്രവര്‍ത്തക സുഹൃത്തുക്കളില്‍ നിന്നു കിട്ടിയ നമ്പരുകളും സഹായിച്ചു. പ്രസാദിന്റെ വിവരം ഗ്രൂപ്പില്‍ പലരോടും ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും സഹായങ്ങള്‍ ആവശ്യമുണ്ടോയെന്നു തിരക്കി. തല്‍ക്കാലം കുടുംബം മാനേജ് ചെയ്യുന്നുണ്ടെന്നും കുഴപ്പമില്ലെന്നുമാണ് അറിഞ്ഞത്. വല്ലപ്പോഴും കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടിരുന്നു.

മാസങ്ങള്‍ക്കു ശേഷം പ്രീമ ടീച്ചര്‍ പ്രസാദിന്റെ വിവരവുമായി വിളിച്ചു. ബോണ്‍ മാരോ ട്രാന്‍സ് പ്‌ളാന്റാണ് പറഞ്ഞിരിക്കുന്നത്. സഹോദരന്റെ മജ്ജ ചേരും. വലിയ തുക വേണം. നമുക്കെന്തെങ്കിലും ചെയ്യണ്ടേ എന്നായിരുന്നു ചോദ്യം. തുടര്‍ന്ന് ഗ്രൂപ്പിന്റെ അഡ്മിന്‍ ഗ്രൂപ്പില്‍ വിഷയം ചര്‍ച്ച ചെയ്തു. ഗ്രൂപ്പിന്റെ വിശാലമായ സൂം മീറ്റ് വിളിക്കാന്‍ ധാരണയായി. ഏതാണ്ട് അമ്പതില്‍ പരം പേര്‍ അറ്റന്‍ഡ് ചെയ്ത യോഗത്തില്‍ പ്രസാദിന്റെ വിഷയം ഏറ്റെടുക്കാന്‍ എല്ലാവരും ഐക്യകണ്‌ഠേനെ തീരുമാനിച്ചു. ഒരു മാസം ടൈംലൈന്‍ സെറ്റ് ചെയ്തു. തുക പരമാവധി പിരിച്ചെടുക്കാവുന്നത് എന്ന് കണക്കാക്കി. കയ്യിലുള്ളത് കൊടുക്കുന്നതു കൂടാതെ ഓരോരുത്തരും പേഴ്‌സണലി അറിയാവുന്ന നാലഞ്ചു പേരുടെ കയ്യില്‍ നിന്നു കൂടി പിരിക്കാന്‍ തീരുമാനിച്ചു.

പിന്നെ കണ്ടത് അവിശ്വസനീയമായ കാഴ്ചയായിരുന്നു. വെറും സാധാരണക്കാരായി സ്വയം കരുതിയിരുന്ന മനുഷ്യര്‍ അന്നുവരെ അണിഞ്ഞിരുന്ന സാധാരണത്വത്തിന്റെ പുറന്തോടുകള്‍ പൊട്ടിച്ചെറിയുന്നതും ഒരു കൂട്ടുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ ഒന്നിച്ചു കൈകോര്‍ത്തു പൊരുതുന്നതുമായ കാഴ്ച കണ്ണു നിറച്ചു. ഓരോ ദിവസവും ഓരോ ലക്ഷം രൂപ വീതം പിരിവു വന്നു. ആള്‍ക്കാരുടെ ആവേശം വര്‍ധിക്കുകയായിരുന്നു. അവര്‍ മനുഷ്യകുലത്തില്‍ നിന്ന് ദൈവങ്ങളായി പരിവര്‍ത്തനം നടത്താന്‍ തുടങ്ങിയിരുന്നു. ഓരോ മനുഷ്യനും വിശുദ്ധനായി മാറാന്‍ കഴിയുമെന്ന് ഒരു അതിശയത്തോടെ തിരിച്ചറിയുകയായിരുന്നു. മനുഷ്യസ്‌നേഹത്തിന്റെ എത്രയെത്ര പുഴകളാണ് ഒരുമിച്ചു പിറവിയെടുത്തത്... അവയൊക്കെ ഒന്നു ചേര്‍ന്ന് വലിയൊരു നദിയായി ഒഴുകിത്തുടങ്ങിയിരുന്നു.

നൂറും 130 ഉം പേരില്‍ നിന്നു പണം പിരിച്ച വനിതാ സുഹൃത്തുക്കൾ ആവേശം ജനിപ്പിക്കുന്ന കഥകളായി. ലക്ഷങ്ങൾക്കു മേൽ പിരിച്ചെടുത്ത ഒരു കൂട്ടം കൂട്ടുകാർ നല്‍കിയ ഊര്‍ജത്തിനു കണക്കില്ല.  വിദേശത്തു നിന്നു അരലക്ഷവും കാല്‍ലക്ഷവുമൊക്കെ സ്വന്തം സംഭാവനകളായി എത്തിച്ച  കൂട്ടുകാര്‍. വെറും വീട്ടമ്മമാരില്‍ നിന്നു പോലും 20-30 പേരുടെ പിരിവുകള്‍ വന്നു. ചില ചെറിയ പിരിവുകള്‍ പോലും നന്മയുടെ കഥകള്‍ പറഞ്ഞു. ഓരോ കഥയും മനുഷ്യസ്‌നേഹത്തിന്റെ നിലയ്ക്കാത്ത ഉറവകളായി. ഒരു മാസം കഴിയുമ്പോള്‍ തുക 23.4 ലക്ഷം എന്ന കണക്കെത്തി. പൈസ മാത്രമായിരുന്നില്ല. ഗ്രൂപ്പിലെ ഓരോ അംഗങ്ങളും പ്രസാദിനെയും ഭാര്യയും വിളിച്ചു. സമയമുള്ളവര്‍ പലവട്ടം എറണാകുളത്തെ ഫ്‌ളാറ്റില്‍ പോയിക്കണ്ടു. പ്രസാദ് ഓരോരുത്തരുടെയും കുടുംബാംഗമായി. 30 വര്‍ഷം പരസ്പരം കണ്ടിട്ടില്ലാത്ത മനുഷ്യര്‍ വറ്റാത്ത സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വെളിച്ചം കൊണ്ട് പരസ്പരം ബന്ധിക്കപ്പെടുന്ന മാനവികതയുടെ അപൂര്‍വമായ ഒരു രാസക്രിയയായിരുന്നു അത്.

ഓപ്പറേഷന്‍ അടുക്കുമ്പോള്‍ 190 മനുഷ്യരുടെ ഒരു ഗ്രൂപ്പ് മൊത്തം കാത്തിരിക്കുകയായിരുന്നു. വിജയകരമായി പൂര്‍ത്തിയായി എന്നറിഞ്ഞപ്പോള്‍, പിന്നീടുള്ള ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നുവെന്നറിഞ്ഞപ്പോള്‍ ആഹ്‌ളാദകരങ്ങളായിരുന്നു. അങ്ങനെ ഏതാണ്ട് ഒന്നര മാസം കഴിഞ്ഞപ്പോള്‍ പ്രസാദിന്റെ കൂടി ആഗ്രഹം മാനിച്ച് പ്രസാദിനെ ഗ്രൂപ്പിലേക്കു കൊണ്ടു വന്നു. പക്ഷേ ആ സന്തോഷം അധികകാലം നീണ്ടില്ല. മുന്നൂ മാസം ഏതാണ്ട് അവസാനിച്ചപ്പോള്‍ പനി വന്നു. ലുക്കേമിയയുടെ ഒരു പുതിയ രൂപം പ്രസാദിന്റെ ശരീരത്തില്‍ പിറവിയെടുത്തു. അവ പൂര്‍വാധികം ശക്തിയോടെ ഒരു കുടുംബത്തിന്റെയും കാത്തിരുന്ന കൂട്ടുകാരുടെയും പ്രതീക്ഷകളെ തല്ലിക്കെടുത്തി. പ്രതീക്ഷകള്‍ അസ്തമിച്ചുവെന്ന് ആശുപത്രിക്കാര്‍ പറഞ്ഞ ദിവസം പെട്ടെന്ന് എല്ലാ നിലാവും പെയ്‌തൊഴിഞ്ഞ പോലെ തോന്നി.

മനുഷ്യര്‍ നോക്കി നോക്കിയങ്ങ് നില്‍ക്കെ എങ്ങനെയാണ് എല്ലാ പ്രതീക്ഷകളും കരിഞ്ഞുവീഴുന്നതെന്നത് നോവിക്കുന്ന കാഴ്ചയായിരുന്നു. പാലിയേറ്റീവ് കെയറിലേക്ക് ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ആശുപത്രിക്കാര്‍ പറഞ്ഞു. വീട്ടിലെത്തുമ്പോള്‍ പ്രതീക്ഷയുടെ ഒരു രക്താണുവെങ്കിലും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും പ്രതീക്ഷയുടെ ഒരു മിറക്കിള്‍ കൊണ്ടുവരുമെന്ന സ്വപ്‌നം നടന്നില്ല. നാട്ടിലെത്തുമ്പോ എല്ലാവരും കൂടി പ്രസാദിന്റെ വീട്ടില്‍ ഒത്തു കൂടണമെന്നും യാത്ര പറയുന്നതിനു മുമ്പ് ഒരു അവിസ്മരണീയ ദിനം സമ്മാനിക്കണമെന്നുമുള്ള മോഹവും പല കാരണങ്ങൾ കൊണ്ട് നടന്നില്ല. പ്രസാദിന്റെ മോശമായിക്കൊണ്ടിരുന്ന ആരോഗ്യ സ്ഥിതിയും അതിന് ഒരു കാരണമായി.

വിട പ്രിയപ്പെട്ട പ്രസാദ്..

പക്ഷേ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. കര്‍മ ബന്ധങ്ങളുടെ ചരടുകള്‍ കൊണ്ട് ഈ കൂട്ടായ്മയെ പരസ്പരം ബന്ധിപ്പിച്ചതിന്, ഓരോ മനുഷ്യന്റെ ഉള്ളിലും നന്മയുടെ നിലാവ് കോരിയൊഴിച്ചതിന്, ആ വിളക്ക് കൊളുത്തിയതിന്, വെറും സാധാരണക്കാരായി ജീവിച്ചു മരിക്കേണ്ടിയിരുന്ന ഒരു പാട് പേരെ അസാധാരണക്കാരാക്കിയതിന്, വെളിച്ചം നിറച്ചതിന്, ജീവിതാവസാനം വരെ ഞങ്ങള്‍ക്ക് സ്വകാര്യമായി ഓര്‍ക്കാന്‍ നന്മയുടെ ഒരു കഥയുണ്ടാക്കാന്‍ കാരണക്കാരനായതിന്, അത് സാധ്യമാകും എന്ന് തിരിച്ചറിയാന്‍ ഒരവസരം തന്നതിന്...

വിട..’

Content Summary: Emotional memoir about a friend who succumbed for Luekemia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com