ADVERTISEMENT

ലോകത്തിലെ ഏറ്റവും മാരകമായ അര്‍ബുദങ്ങളിലൊന്നാണ്‌ ശ്വാസകോശാര്‍ബുദം. ഇതിന്റെ ലക്ഷണങ്ങള്‍ ആദ്യ ഘട്ടങ്ങളില്‍ തിരിച്ചറിയാന്‍ സാധിക്കില്ല എന്നതാണ്‌ ഈ അര്‍ബുദത്തിന്റെ മരണ നിരക്ക്‌ വര്‍ധിപ്പിക്കുന്നത്‌. ശ്വാസകോശത്തില്‍ നിന്ന്‌ മറ്റ്‌ അവയവങ്ങളിലേക്ക്‌ പടരും മുന്‍പ്‌ ഈ അര്‍ബുദം കണ്ടെത്തി ചികിത്സിച്ചാല്‍ അഞ്ച്‌ വര്‍ഷ അതിജീവന നിരക്ക്‌ 63 ശതമാനമാണ്‌. എന്നാല്‍ മറ്റ്‌ അവയവങ്ങളിലേക്ക്‌ പടര്‍ന്നു കഴിഞ്ഞാല്‍ അഞ്ച്‌ വര്‍ഷ അതിജീവന നിരക്ക്‌ എട്ട്‌ ശതമാനമായി കുറയും.

 

നിലവില്‍ ശ്വാസകോശ അര്‍ബുദം നിര്‍ണയിക്കുന്നതിനുള്ള ആദ്യ പടിയായ ചെസ്റ്റ്‌ സിടി സ്‌കാനുകള്‍ ചെലവേറിയ പരിശോധനയാണ്‌. ഇതുമൂലം റേഡിയേഷന്‍ ഏല്‍ക്കാനും തെറ്റായ രോഗനിര്‍ണയം നടക്കാനും സാധ്യതയുണ്ട്‌. എന്നാല്‍ ശ്വാസകോശാര്‍ബുദത്തിന്റെ സാധ്യത പ്രവചിക്കാന്‍ കഴിയുന്ന ലളിതമായ ഒരു രക്തപരിശോധന വികസിപ്പിച്ചിരിക്കുകയാണ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌സാസിലെ ഗവേഷകര്‍.

 

രക്തത്തിലെ നാലു പ്രോട്ടീനുകളുടെ സാന്നിധ്യം പരിശോധിക്കുന്ന 4എംപി എന്ന ഈ രക്തപരിശോധന പിഎല്‍സിഒഎം2012 എന്ന പ്രവചന മോഡലുമായി ചേര്‍ത്ത്‌ പരീക്ഷിച്ചാല്‍ ശ്വാസകോശാര്‍ബുദം വരാന്‍ സാധ്യതയുള്ളവരെ നേരത്തെതന്നെ കണ്ടെത്താമെന്ന്‌ ഗവേഷകര്‍ പറയുന്നു.

 

ശ്വാസകോശാര്‍ബുദം ബാധിക്കപ്പെട്ട 552 രോഗികളുടെ ഡേറ്റയാണ്‌ ഈ പഠനത്തിനായി പരിശോധിച്ചത്‌. ഇവരില്‍ 387 പേര്‍(70 %) പഠന കാലയളവായ ആറു വര്‍ഷത്തില്‍ മരണപ്പെട്ടു. 

 

നിലവില്‍ 16 ശതമാനം ശ്വാസകോശാര്‍ബുദങ്ങള്‍ മാത്രമേ ആദ്യ ഘട്ടങ്ങളില്‍ നിര്‍ണയിക്കപ്പെടുന്നുള്ളൂ. ഈ നിരക്ക്‌ ഉയര്‍ത്താനും നിരവധി രോഗികളുടെ അതിജീവനം സാധ്യമാക്കാനും പുതിയ രക്തപരിശോധന സഹായിക്കുമെന്ന്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ ടെക്‌സാസ്‌ സര്‍വകലാശാലയിലെ ഡോ. എഡ്വിന്‍ ഓസ്‌ട്രിന്‍ പറയുന്നു. ജേണല്‍ ഓഫ്‌ ക്ലിനിക്കല്‍ ഓങ്കോളജിയിലാണ്‌ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്‌.

Content Summary: A blood test can help detect lung cancer earlier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com