ADVERTISEMENT

വെറും സാധാരണക്കാരിയായൊരു സ്ത്രീ. ഒരു പ്രത്യേകയിനം മരുന്ന് ഉള്ളിലെത്തുന്നതോടെ അവർക്ക് സൂപ്പർ പവർ ലഭിക്കുന്നു. പിന്നെ അവർ ചെയ്തു കൂട്ടുന്നതൊക്കെ അസാധാരണമായ കാര്യങ്ങൾ ! 2014 ൽ പുറത്തിറങ്ങിയ ലൂസി (Lucy) എന്ന ഹോളിവുഡ് സയൻസ് ഫിക്‌ഷൻ സിനിമയുടെ കഥയാണിത്. സിനിമ വമ്പൻ ഹിറ്റായെങ്കിലും വലിയ വിമർശനം ഇതിനു നേരിടേണ്ടി വന്നു. ലോകമെങ്ങും നിലനിൽക്കുന്ന ഒരു അബദ്ധധാരണയെ ഊട്ടിയുറപ്പിക്കാൻ ശ്രമിച്ചു എന്നതാണ് അതിൽ പ്രധാനം. തലച്ചോറിന്റെ 10 ശതമാനം മാത്രമേ മനഷ്യൻ ഉപയോഗിക്കുന്നുള്ളൂ എന്നും ബാക്കികൂടി ഉപയോഗിക്കാനായാൽ അസാധ്യമായ കാര്യങ്ങൾ ചെയ്യാമെന്നുമായിരുന്നു ആ മണ്ടൻ വിശ്വാസം !

അതു ശരിയാണെന്നു കരുതുന്ന പലരും ലോകമെങ്ങുമുണ്ട്. അമേരിക്കയിൽ നടത്തിയ ഒരു സർവേയിൽ 65 ശതമാനം പേരും അത് സമ്മതിക്കുകയും ചെയ്തു. ദൈനംദിന കാര്യങ്ങൾക്കായി തലച്ചോറിന്റെ വെറും 10 ശതമാനമേ നാം ഉപയോഗിക്കുന്നുള്ളത്രേ. ബാക്കി 90 ശതമാനവും ഉപയോഗിക്കാതെ ചുമ്മാ കെട്ടിപ്പൂട്ടിവച്ചിരിക്കുകയാണെന്ന് ! അങ്ങനെയെങ്കിൽ തലച്ചോറിനു പരുക്കു പറ്റുന്ന ഭൂരിഭാഗം പേർക്കും കാര്യമായ കുഴപ്പം സംഭവിക്കില്ലല്ലോ. മാത്രമല്ല. പരിണാമസിദ്ധാന്തത്തിന്റെ അടിസ്ഥാനമായ പ്രകൃതി നിർധാരണം (Natural Selection) എന്ന ആശയപ്രകാരം അനുകൂലമല്ലാത്തതിനെ ഒരു ജീവിവർഗം എന്ന നിലയ്ക്ക് മനുഷ്യൻ പണ്ടേ തള്ളിക്കളയുമായിരുന്നു. 90 ശതമാനവും ഉപയോഗശൂന്യമായ ഒന്നിനെ വെറുതെ തലയിലേറ്റി നടക്കേണ്ട കാര്യം ഭൂമിയിലെ ഒരു ജീവിക്കുമില്ലല്ലോ ! മനുഷ്യൻ തലച്ചോർ മുഴുവനായും ഉപയോഗിക്കുന്നു; എല്ലായ്പ്പോഴും. ഇതാണ് സത്യം. തലച്ചോറിന്റെ പ്രവർത്തനമളക്കുന്ന ഫങ്ഷണൽ മാഗ്‌നെറ്റിക് റെസനൻസ് ഇമേജിങ് (FMRI) പ്രകാരം ഇക്കാര്യം ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഏതൊരു ചെറിയ കാര്യം ചെയ്യുമ്പോഴും ഉറങ്ങുമ്പോഴും വരെ തലച്ചറിന്റെ വലിയൊരു ഭാഗം നമുക്കായി മരിച്ചുപണിയെടുത്തുകൊണ്ടിരിക്കുകയാണ് !

brain-graphics-image-blue-illustration-jolygon-istock-photo-com
Representative Image. Photo Credit : Jolygon / iStockPhoto.com

തലച്ചോറിൽ ചോറുണ്ടോ?
മനുഷ്യനെ ജീവിവർഗത്തിന്റെ നായകനാക്കി മാറ്റിയത് മനുഷ്യ മസ്തിഷ്കത്തിന്റെ അപാരമായ പ്രവർത്തനമികവാണ്. ലോകത്ത് നാം കാണുന്ന മനുഷ്യനിർമിതമായ അത്ഭുതങ്ങളെല്ലാം മസ്തിഷ്കത്തിന്റെ പ്രവർത്തനഫലമായുണ്ടായതാണ്. എല്ലാ വിധ ശാരീരിക പ്രവർത്തനങ്ങളുടെയും ബൗദ്ധിക വ്യാപാരങ്ങളുടെയും നിയന്ത്രണകേന്ദ്രമാണ് തലയോട്ടിക്കുള്ളിൽ സുരക്ഷിതമായി സംരക്ഷിച്ചിരിക്കുന്ന മസ്തിഷ്കം. കാഴ്ചയിൽ വെളുത്ത നിറമുള്ള വളരെ മൃദുവായ ഭാഗമായതുകൊണ്ടായിരിക്കണം മസ്തിഷ്കത്തെ തലച്ചോർ എന്നു വിളിക്കുന്നത്. നാം ജനിക്കുമ്പോൾ തന്നെ തലച്ചോറിന്റെ വളർച്ച പൂർത്തിയായിരിക്കും. അതുകൊണ്ടാണ് നവജാത ശിശുവിന്റെ തല ഉടലിനേക്കാൾ വലുതായിരിക്കുന്നത്. നാഡീവ്യൂഹത്തെ പ്രധാനമായും രണ്ടായി തരംതിരിച്ചിരിക്കുന്നു. തലച്ചോറും സുഷുമ്നാനാഡിയും ചേർന്നതാണ് കേന്ദ്ര നാഡീവ്യവസ്ഥ. തലച്ചോറുമായി നേരിട്ട് ബന്ധമുള്ള 12 ജോഡി കേന്ദ്ര നാഡികളും സുഷുമ്നയുമായി ബന്ധപ്പെട്ട 31 ജോഡി സ്പൈനൽ നാഡികളും ചേർന്നതാണ് ബാഹ്യ നാഡീവ്യവസ്ഥ.

തലയ്ക്കകത്ത് കളിമണ്ണല്ല
മണ്ടത്തരങ്ങൾ വിളിച്ചു പറയുന്നവരെ ‘എന്താ, തലയ്ക്കകത്ത് കളിമണ്ണാണോ? എന്നു കളിയാക്കാറുണ്ടല്ലോ. എന്നാൽ 1500 മി.ഗ്രാം ഭാരം വരുന്ന തലച്ചോറിന്റെ ഭാരം വർഷത്തിൽ ഒരു ഗ്രാം എന്ന നിരക്കിൽ കുറയുകയും ചെയ്യുന്നുണ്ട്. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പിന്റെ സാന്നിധ്യമുള്ള അവയവവും തലച്ചോറാണ്. 

ഏറ്റവും വലിയ മസ്തിഷ്കം
ആനുപാതികമായി ഏറ്റവും വലിയ തലച്ചോർ മനുഷ്യന്റേ താണ്. ആനയുടേതാണ് വലിപ്പക്കൂടുതലെങ്കിലും ശരീരഭാരവുമായി തട്ടിച്ചു നോക്കുമ്പോൾ ആനയുടെ തലച്ചോർ ശരീരഭാരത്തിന്റെ 0.15 ശതമാനം മാത്രമേ വരികയുള്ളൂ. എന്നാൽ മനുഷ്യമസ്തിഷ്കത്തിന്റെ ഭാരം ശരീരഭാരത്തിന്റെ രണ്ടു ശതമാനത്തോളം വരും. നാഡീവ്യവസ്ഥയുടെ അടിസ്ഥാന യൂണിറ്റുകളാണ് നാഡീ കോശങ്ങൾ അഥവാ ന്യൂറോണുകൾ. മനുഷ്യശരീരത്തിൽ 100 ബില്യണറിലേറെ നാഡീകോശങ്ങളാണ് ഉള്ളത്. ഈ കോശങ്ങളെ ഒരു ലൈനായി നിരത്തിനിർത്തിയാൽ 600 മൈലോളം നീളമുള്ള കണ്ണെത്താദൂരമുള്ള ഒരു ലൈനായിരിക്കും രൂപപ്പെടുന്നത്. ഒരു നാഷണൽ നാഡീ ഹൈവേ! ശരീരത്തിലെ ഏറ്റവും വലിയ കോശങ്ങളും നാഡീകോശങ്ങളാണ്.

പ്രാണൻ നിലനിർത്താൻ പ്രാണവായു
തലച്ചോറിന്റെ ഭാരം 1.5 കിലോഗ്രാം ആണ്. ഇത് ശരീരഭാരത്തിന്റെ രണ്ടു ശതമാനം മാത്രമാണെങ്കിലും ഹൃദയം സങ്കോ ചിക്കുമ്പോൾ പമ്പ് ചെയ്യപ്പെടുന്ന രക്തത്തിന്റെ 15% തലച്ചോ റിലേക്കാണ് എത്തിച്ചേരുന്നത്. ഈ ഉയർന്ന രക്തപ്രവാഹം മസ്തിഷ്ക കോശങ്ങളുടെ ചയാപചയ പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. തുടർച്ചയായ ഓക്സിജൻ പ്രവാഹം ഉണ്ടെങ്കിൽ മാത്രമേ തലച്ചോറിലെ കോശങ്ങൾക്ക് സജീവമായി പ്രവർത്തിക്കുവാൻ കഴിയുകയുള്ളൂ. രക്തത്തിൽ അലിഞ്ഞെത്തുന്ന പ്രാണവായു മസ്തിഷ്ക കോശങ്ങളെ പ്രവർത്തനനിരതമാക്കുന്നു.

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയാണെങ്കിൽ അഞ്ചു മുതൽ 10 സെക്കന്റുകൾക്കുള്ളിൽതന്നെ വ്യക്തി ബോധരഹിതനായിത്തീരുന്നു. ഏറെ നേരം വെയിലത്ത് ക്യൂ നിൽക്കുമ്പോഴും ഭായനകമായ രംഗങ്ങൾ കാണുമ്പോഴുമൊക്കെ ബോധക്ഷയം ഉണ്ടാകുന്നത് തലച്ചോറിലേക്കുള്ള രക്ത പ്രവാഹം താൽക്കാലികമായി തടസ്സപ്പെടുന്നതു മൂലമാണ്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഉടൻ തന്നെ വീണ്ടെടു ക്കാനായില്ലെങ്കിൽ മൂന്നു മുതൽ നാലു മിനിറ്റുകൾക്കുള്ളിൽ തലച്ചോറിന് സ്ഥിരമായ വൈകല്യം ഉണ്ടാകുന്നു. ഇത് കൈകാൽ തളർച്ചയ്ക്കും അഗാധമായ ബോധക്ഷയത്തിനും (കോമ) കാരണമാകാം. ‌‌

ഇവിടെയാണ് ബോധക്ഷയം ഉണ്ടായ വ്യക്തിക്ക് ഉടനടി നൽകുന്ന സമയോചിതമായ പ്രഥമ ശുശ്രൂഷയുടെ പ്രസക്തി. ബോധക്ഷയം ഉണ്ടായ വ്യക്തിയെ എത്രയും വേഗം നിരപ്പായ തറയിൽ മലർത്തിക്കിടത്തണം. ഇറുകിയ വസ്ത്രങ്ങൾ അഴിച്ചു കൊടുക്കണം. കാലുകൾ അൽപം ഉയർത്തിവയ്ക്കണം. ഇങ്ങ നെ ചെയ്യുമ്പോള്‍ ഭൂമിയുടെ ഗുരുത്വാകർഷണത്തിന്റെ സ്വാധീനം മറികടക്കുന്നതിനാൽ തലച്ചോറിലേക്കുള്ള രക്ത പ്രവാഹം വീണ്ടെടുക്കാൻ കഴിയുന്നു. ഇതിനെ തുടർന്ന് വ്യക്തിയുടെ ബോധവും തെളിയുന്നു. എന്നാൽ ഇതിനു ശേഷവും രോഗിയുടെ ബോധം തെളിഞ്ഞില്ലെങ്കിൽ അത് കൂടുതൽ ഗുരുതരമായ ഹൃദയശ്വസന സ്തംഭനത്തിന്റെ സൂചനയാണ്. ഇവിടെയാണ് കൃത്രിമ ശ്വാസോച്ഛ്വാസവും നെഞ്ചിന് സമ്മര്‍ദ്ദവും ഏൽപിച്ച് ശ്വസനപ്രക്രിയയും ഹൃദയ പ്രവര്‍ത്തനവും വീണ്ടെടുക്കുന്ന സുപ്രധാനമായി പ്രഥമ ശുശ്രൂഷ നൽകേണ്ടത്. 

red-brain-graphics-illustration-tatianazaets-istock-photo-com
Representative Image. Photo Credit : Tatianazaets / iStockPhoto.com

തലവേദന തലച്ചോറിന്റെ വേദനയല്ല
കൈ മുറിയുമ്പോഴും വിരലൊന്ന് പൊള്ളുമ്പോഴുമൊക്കെ അസഹനീയമായ വേദനയുണ്ടാകുന്നത് തലച്ചോറിന്റെ പ്രവർത്തനഫലമായി ശരീരം വേദനയെന്ന സംവേദനത്തെ അറിയുന്നതുകൊണ്ടാണ്. കൈവിരലിൽ നിന്നും കാൽപ്പാദങ്ങളിൽ നിന്നുമൊക്കെ നാഡികൾ വഴി സംവേദനങ്ങൾ തലച്ചോറിൽ എത്തിച്ചേരുമ്പോഴാണ് വേദന അനുഭവവേദ്യമാകുന്നത്. എന്നാൽ വേദനയെന്ന വികാരത്തെ മനസ്സിലാക്കിത്തരുന്ന തലച്ചോർ വേദനയറിയാത്ത അവയവമാണ്. കാരണം തലച്ചോറിൽ വേദനയുടെ ആവേഗങ്ങളെ സ്വീകരിക്കുന്ന വേദനാ സ്വീകാരികൾ ഇല്ല. അപ്പോൾ തലവേദനയുണ്ടാകുന്നതോ? തല വെട്ടിപ്പൊളിക്കുന്ന മൈഗ്രൈൻ തലവേദനയും തലയ്ക്ക് ചുറ്റും വലിഞ്ഞു മുറുക്കുന്നതു പോലെയുള്ള ടെൻഷൻ തലവേദനയുമൊക്കെ ഉണ്ടാകുന്നത് തലയോട്ടിയിലെയും തലച്ചോറിലെയും രക്തക്കുഴലുകളുടെ സങ്കോചവികാസത്തെ തുടർന്നാണ്. അതു പോലെതന്നെ തലച്ചോറിന്റെ ആവരണമായ മെനിഞ്ചസും വേദന അറിയുന്ന സ്തരമാണ്. അതുകൊണ്ടാണ് മെനിഞ്ചസ് സ്തരത്തിന്റെ നീർവീക്കത്തെ തുടർന്ന് മെനിഞ്ചൈറ്റിസ് ബാധിച്ച രോഗിക്ക് കഠിനമായ തലവേദന ഉണ്ടാകുന്നത്.  

അത്ഭുതങ്ങൾ അവസാനിക്കുന്നില്ല
മസ്തിഷ്കത്തെ സംബന്ധിച്ച അത്ഭുത വർത്തമാനങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. അനന്യമായ പ്രവർത്തന ശേഷിയും വിജ്ഞാന സംഭരണശേഷിയുമാണ് മനുഷ്യ മസ്തിഷ്കത്തിനുള്ളത്. ഏതൊരു കംപ്യൂട്ടറിനെയും മറികടക്കുന്ന ബൗദ്ധിക ശേഷിയും സാങ്കേതികമികവും ഓർമ്മശക്തിയുമൊക്കെ തലയോട്ടിക്കുള്ളിൽ സുരക്ഷിതമായി സംരക്ഷിച്ചു വച്ചിരിക്കുന്ന ഈ അവയവത്തിനുണ്ട്. വിജ്ഞാനകോശങ്ങളുടെ അവസാന വാക്കായ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയെക്കാളും വിവരങ്ങൾ ശേഖരിച്ചുവയ്ക്കാനുള്ള കഴിവ് തലച്ചോറിന് അഞ്ചു മടങ്ങുവരെ കൂടുതലാണ്. ആവർത്തിച്ചു പഠിച്ചും വായിച്ചും ചർച്ച ചെയ്തും നമ്മുടെ ഓർമകൾ ക്ലാവുകളഞ്ഞ് മിനുക്കി എടുക്കണമെന്നു മാത്രം. 

(വിവരങ്ങൾ : ഡോ. ബി. പത്മകുമാർ, പ്രൊഫസർ, ​ഗവ.മെഡിക്കൽ കോളേജ്, ആലപ്പുഴ)

English Summary:

Do we really use only 10 percent of our brain?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com