ADVERTISEMENT

കൊച്ചി ∙ ബസ് യാത്രക്കിടയിൽ അപസ്മാരം അനുഭവപ്പെട്ട വീട്ടമ്മയെ അതിവേഗം ആശുപത്രിയിൽ എത്തിച്ച് ജീവനക്കാർ. കോതമംഗലം - ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ‘കോക്കടൻസ്’ എന്ന സ്വകാര്യ ബസിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലിനൊപ്പം യാത്രക്കാരും കൂടെ നിന്നതാണ് യാത്രക്കാരിക്ക് തുണയായത്. 

കണ്ണമാലി പളളിയിലെ പെരുന്നാളിന് പങ്കെടുക്കാനായിരുന്നു കോതമംഗലം നെല്ലിമറ്റം സ്വദേശി എൽസി ഭർത്താവ് തോമസിനൊപ്പം യാത്ര പുറപ്പെട്ടത്. കോതമംഗലം സ്റ്റാന്റിൽ നിന്നായിരുന്നു ഇരുവരും യാത്ര ആരംഭിച്ചത്. ബസ് ചെമ്പറക്കിയിൽ എത്തിയപ്പോഴാണ് എൽസിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. കണ്ടക്ടർ അനൂപ് വിവരം അറിയിച്ചതിനെ തുടർന്നു ഡ്രൈവർ ബേസിൽ ബസ് നേരെ രാജഗിരി ആശുപത്രിയിലേക്ക് വിട്ടു. ഗതാഗതക്കുരുക്ക് മറികടന്ന് ലൈറ്റ് തെളിച്ചും, ഹോൺ അടിച്ചും മിനിറ്റുകൾക്കകം രോഗിയുമായി ബസ് ആശുപത്രിയിലെത്തി. ചെമ്പറക്കി മുതൽ സ്റ്റോപ്പിൽ നിന്നുംയാത്രക്കാരെ കയറ്റാതെ സമയം ലാഭിക്കാനും ബസ് ജീവനക്കാർ ശ്രദ്ധിച്ചു. ഇതിനകം ബസ് ഉടമ സുൽഫി വഴി രോഗിയെ സ്വീകരിക്കാൻ വേണ്ട തയ്യാറെടുപ്പുകൾ രാജഗിരി ആശുപത്രിയിൽ ഒരുക്കിയിരുന്നു. ബസ് രാജഗിരി ആശുപത്രിയിൽ എത്തുമ്പോൾ അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരും, നഴ്സുമാരും സജ്ജരായിരുന്നു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച എൽസിയെ തുടർന്ന് വിദ്ഗദ പരിശോധനക്കായി തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. എൽസി സുഖം പ്രാപിച്ച് വരുന്നതായി രാജഗിരി ആശുപത്രി ന്യൂറോളജി വിഭാഗത്തിലെ ഡോ. ശ്രീറാം പ്രസാദ് പറഞ്ഞു.

ജോലിക്കിടയിൽ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്നും, യാത്രക്കാരെല്ലാം പിന്തുണയുമായി കൂടെ ഉണ്ടായിരുന്നുവെന്നും ഡ്രൈവർ ബേസിൽ പറഞ്ഞു. സമയോചിത ഇടപെടൽ നടത്തിയ ബസ് ജീവനക്കാർക്ക് എൽസിയുടെ കുടുംബാംഗങ്ങളും, യാത്രക്കാരും നന്ദി പറഞ്ഞു. എൽസിക്ക് ചികിത്സ ഉറപ്പാക്കിയ ശേഷമാണ് ബസ് ജീവനക്കാർ സർവ്വീസ് പുനരാരംഭിച്ചത്.

kokkadans-bus-employees-saves-a-woman-suffering-seizure-
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com