ADVERTISEMENT

വിക്രമാദിത്യ രാജാവിന്റെ രാജസദസ്സിന്റെ പ്രത്യേകത നവ രത്നങ്ങളായിരുന്നു. ജ്യോതിഷത്തിലും വൈദ്യത്തിലും സാഹിത്യത്തിലും വാസ്തുവിദ്യയിലുമൊക്കെ രത്നങ്ങളായിരുന്ന ഒൻപതുപേർ അതിൽ ധന്വന്തരി മഹാവൈദ്യ പ്രതിഭയാണ്. വേദങ്ങളും പുരാണങ്ങളും ആയുർവേദത്തിന്റെ നാഥനായി ധന്വന്തരിയെ കണക്കാക്കുന്നു.  വിക്രമാദിത്യൻ ഒരു ദിവസം ധന്വന്തരിയോട് ഒരു സംശയമുന്നയിച്ചു. ചോദ്യം ലളിതമാണ്. 

‘ഒരു മനുഷ്യൻ ബുദ്ധിമാനാണെന്ന് എങ്ങനെ അറിയാനാകും?’ മുഖത്തു നോക്കി കണ്ടുപിടിക്കാൻ പറ്റുമോ?’

ധന്വന്തരി പെട്ടുന്നു മറുപടി കൊടുത്തു.

‘മുഖം നോക്കിയാലറിയില്ല. അയാൾ ഊണു കഴിക്കുമ്പോൾ കണ്ടുപിടിക്കാനാകും’. രാജാവിനു മാത്രമല്ല സദസ്സിനും കൗതുകമായി ധന്വന്തരി വിശദീകരിച്ചു.’

‘അയാൾ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചിട്ട് ഉണ്ണാൻ വന്നിരിക്കുന്നവനും ഊണു കഴിഞ്ഞാലുടനെ ഒരു ഗ്ലാസ്സ് മോരു കുടിക്കുന്ന വനുമാണെങ്കിൽ തീർച്ചയായും അയാൾ നല്ല ബുദ്ധിശക്തിയുള്ള ആളായിരിക്കും.’ വിക്രമാദിത്യൻ അതു ശരിവച്ചു.

കേരളത്തിലെ പരമ്പരാഗതസദ്യ കഴിയുമ്പോൾ മോരുണ്ടാകും. എല്ലാവരും അതു കുടിക്കും. മറ്റു ചിലർ ഇടയ്ക്കു കുടിക്കു ന്നതു ചായയും കാപ്പിയുമല്ല. നല്ല സംഭാരമാണ്. മോരിനകത്ത് ഔഷധഗുണമുള്ള വസ്തുക്കൾ കൂടി ചേർത്ത് ഉണ്ടാക്കുന്ന സംഭാരം. ഉത്തരേന്ത്യയിലെ സർവകലാശാലകളിൽ പ്രഫ സർമാർ ഇടയ്ക്കിടയ്ക്കു ലസി കഴിക്കുന്നതു ഞാൻ കണ്ടി ട്ടുണ്ട്. മോരിന്റെ പ്രാധാന്യമാണ് ഇതിലൂടെ മനസ്സിലാകുന്നത്. പാലിനകത്തു പെട്ടെന്ന് ഉറക്കം വരുത്തുന്ന ഒരു എൻസൈം ഉണ്ട്. കുട്ടി ഓടിക്കളിക്കുമ്പോൾ ശരീരം നന്നായി ഊർജം ഉപയോഗപ്പെടുത്തുന്നു. ഉറങ്ങുമ്പോഴാണു കോശവിഭജനം നടക്കുകയും ശരീരഭാഗങ്ങൾ വളരുകയും  ചെയ്യുന്നത്. അമ്മയുടെ മുലപ്പാൽ കുടിച്ചാലുടനെ കുട്ടി ഉറങ്ങാനുള്ള കാരണം മുലപ്പാലിനകത്തെ ഉറക്കം ഉണ്ടാക്കുന്ന എൻസൈം ആണ്. കുട്ടികൾക്കു പാൽ കൊടുക്കുമ്പോൾ തിളപ്പിച്ചു കട്ടി യായി കൊടുക്കരുത്. ഒരു ഗ്ലാസ് പാലിനകത്ത് ഒരു ഗ്ലാസ് വെള്ളവും കൂടി ചേർത്ത് രണ്ടു ഗ്ലാസ് പാലും വെള്ളമാക്കി അര മണിക്കൂറിന്റെ ഇടവേളയിൽ കൊടുക്കാം. രാവിലെയും വൈകിട്ടും കുട്ടിക്കു രണ്ടു ഗ്ലാസ് പാലുംവെള്ളം നൽകാം. 

ഉച്ചയ്ക്കു കുട്ടികൾക്ക് ഊണു കൊടുക്കുമ്പോൾ മാതാപി താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതിയുണ്ട്. ഊണിനൊപ്പം അരക്കപ്പ് തൈരോ ഒരു ഗ്ലാസ് മോരോ കൊടുക്കണം. സ്കൂളിലേക്കു ചെറിയൊരു സ്റ്റീൽ ഡബ്ബയിൽ ഇതു കൊടുത്തയയ്ക്കാം. രാവിലെ കൊടുത്ത തേനിന്റെ അല്ലെങ്കിൽ പാലിന്റെ ഉണർവ് ഉച്ചയാകുമ്പോഴേക്കും പതിയെ പോകും. സ്കൂളിലിരുന്നു പഠിക്കുന്ന കുട്ടിയുടെ തലച്ചോറിന്റെ ബുദ്ധിപരമായ ഉണർവിനു വേണ്ടി മോരോ തൈരോ നൽകണം. ഇതുമൂലം കുട്ടിക്കു വളരെ ഭംഗിയായി ഉച്ചയ്ക്കു ശേഷമുള്ള ക്ലാസുകൾ ശ്രദ്ധിക്കാനാകും. 

ഉച്ചയൂണു കഴിഞ്ഞുള്ള ആദ്യത്തെ പീരിയഡ് അധ്യാപകരുടെയും വലിയ പേടി സ്വപ്നമാണ്. ഉച്ചയ്ക്ക് ഊണു കഴിയുന്നതോടെ ക്ലാസിലിരുന്നു പല കുട്ടികളും ഉറക്കം തുടങ്ങും. പ്രത്യേകിച്ചു പെൺകുട്ടികൾ ‘ആറ്റുംമണമേലെ ഉണ്ണിയാർച്ച ഊണും കഴിഞ്ഞങ്ങുറക്കമായി’ എന്നു വടക്കൻ പാട്ടുകളില്‍ കേട്ടിരിക്കുന്നതു പോലെ! ഇതൊഴിവാക്കാൻ മോരോ തൈരോ കഴിച്ചാൽ മതി.

ഇനി മീനിനെക്കുറിച്ചാണു പറയുന്നത്. മോരും മീനും ചേരില്ല എന്നാണു ശാസ്ത്രം. എന്നാൽ മൽസ്യത്തിന്റെ ഗുണവശങ്ങളെക്കുറിച്ചു കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ആഴക്കടൽ മൽസ്യത്തെപ്പറ്റി. കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ ബുദ്ധിശക്തി വർധിപ്പിക്കാനുള്ള ശേഷി കടൽമത്സ്യത്തിനുണ്ട്. ‘ഒമേഗ ത്രീ’ എന്ന സംയുക്തം ധാരാളമായി  കടൽ മത്സ്യ ത്തിലുണ്ട്. ഇത് തലച്ചോറിലെ ആർഎൻഎ ഡിഎൻഎ പരിവർത്തനത്തിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഏറ്റവുമധികം ഒമേഗ ത്രീ അടങ്ങിയിരിക്കുന്നതു മത്തി അല്ലെങ്കിൽ ചാള എന്നു വിളിക്കുന്ന മത്സ്യത്തിലാണ്. 

മീൻ ഒരിക്കലും വറുത്തോ പൊരിച്ചോ കുട്ടികൾക്കു കൊടുക്കരുത്. മീൻ വറുത്താൽ അതിലെ ഒമേഗ ത്രീ നഷ്ടപ്പെടും. അതുകൊണ്ടു കുട്ടികൾക്കു മീൻ കറി വച്ചു വേണം നൽകാൻ. മത്തി കറിവച്ചതു കൊടുത്താൽ കുട്ടികളുടെ ബുദ്ധിപരമായ പ്രവർത്തനം കൂടുതൽ ഉത്തേജിതമാകും. 

എല്ലാവർക്കും മീൻ കഴിക്കുവാൻ പറ്റുമോ? ചിലര്‍ ശുദ്ധ വെജി റ്റേറിയന്മാരാണ്. അവർക്കു മീൻ കൂട്ടാനൊക്കില്ല. ഇനി മറ്റു ചിലർക്കു മീനിന്റെ മണം കാരണം അതു കഴിക്കാൻ സാധി ക്കില്ല. അങ്ങനെയുള്ളവർക്കു വേണ്ടി ഒമേഗ ത്രീ അല്ലെങ്കിൽ ‘ഒമേഗ 6’ അടങ്ങിയ മീൻ ഗുളികകൾ ലഭ്യമാണ്.  ഒരു ഡോക്ടറുടെ നിർദേശ പ്രകാരം ഇതു വാങ്ങി ഉപയോഗിക്കാവുന്നതാണ്. 

തയാറാക്കിയത്: .ബി. ലാൽ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com