ADVERTISEMENT

പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയുണ്ടാക്കുന്ന ഘടകങ്ങള്‍ പലതാണ്. അനാരോഗ്യകരമായ ഭക്ഷണശൈലി, വ്യായാമമില്ലാത്ത അലസ ജീവിതശൈലി, അമിതഭാരം തുടങ്ങി പലതും വന്ധ്യതയിലേക്ക് നയിക്കാം. എന്നാല്‍ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളും പലപ്പോഴും വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. 

പുരുഷന്മാരില്‍ ഇത്തരം ലൈംഗിക രോഗങ്ങള്‍ ഉദ്ധാരണശേഷിക്കുറവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കാം. ക്ലമിഡിയ, ജെനിറ്റല്‍ ഹെര്‍പസ്, എച്ച്‌ഐവി എയ്ഡ്‌സ്, ഗോണേറിയ, സിഫിലിസ് എന്നിവയെല്ലാം പുരുഷന്മാരുടെ പ്രത്യുത്പാദനശേഷിയെ ബാധിക്കാവുന്ന ലൈംഗിക രോഗങ്ങളാണ്. 

വൈറസ്, ബാക്ടീരിയ, പരാന്നജീവികള്‍ തുടങ്ങിയവയാണ് ലൈംഗിക രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ഇവ പകരുന്നതാകട്ടെ അടുത്ത ലൈംഗിക ബന്ധം വഴിയും. താരതമ്യേന തീവ്രത കുറഞ്ഞ ലക്ഷണങ്ങളായതിനാല്‍ പലപ്പോഴും ലൈംഗിക രോഗങ്ങള്‍ തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്. ഇക്കാര്യങ്ങള്‍ പുറത്ത് പറയാനും ഡോക്ടറെ കാണാനുമുള്ള വിമുഖതയും കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് ലൈംഗിക രോഗങ്ങളെ കൊണ്ടെത്തിക്കുന്നു. 

ഇനി പറയുന്ന ലക്ഷണങ്ങള്‍ പുരുഷന്മാരിലെ ലൈംഗിക രോഗം തിരിച്ചറിയാന്‍ സഹായിക്കും. 

1. ലിംഗത്തില്‍ നിന്ന് അസാധാരണമായ പഴുപ്പ് വരുക

2. വായിലോ വായ്ക്ക് ചുറ്റുമോ കുമിളുകളും വൃണങ്ങളും 

3. മൂത്രമൊഴിക്കുമ്പോള്‍ വേദനയും, തുടര്‍ച്ചയായുള്ള മൂത്രശങ്കയും

4. ജനനേന്ദ്രിയത്തിന് ചുറ്റും ചൊറിച്ചിലും ചുവപ്പും

5. ജനനേന്ദ്രിയ ഭാഗത്ത് വൃണവും അരിമ്പാറയും

6. ലൈംഗികാവയവത്തില്‍ നിന്ന് അസാധാരണ ദുര്‍ഗന്ധം

7. പനി

8. വയര്‍ വേദന

9. വേദനയും രക്തസ്രാവവും

ലൈംഗിക രോഗത്തെ തടയാന്‍ ബുദ്ധിമുട്ടാണെങ്കിലും അവയുടെ വ്യാപനം പടരാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കാവുന്നതാണ്. ലൈംഗിക ബന്ധ സമയത്ത് ഗര്‍ഭനിരോധന ഉറ ഉപയോഗിക്കുന്നതും ജലാധിഷ്ഠിത ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുന്നതുമെല്ലാം സഹായം ചെയ്യുമെന്ന് റീകണ്‍സ്ട്രക്ടീവ് യൂറോളജിസ്റ്റ് ഡോ. ഗൗതം ബാംഗ ഹെല്‍ത്ത്‌സൈറ്റ്.കോമിലെഴുതിയ ലേഖനത്തില്‍ പറയുന്നു. ഇടയ്ക്കിടെ ലൈംഗിക രോഗങ്ങളില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധനകള്‍ നടത്തേണ്ടതാണ്. ലൈംഗിക പങ്കാളികള്‍ക്കും ഇത്തരം രോഗങ്ങളില്ലെന്ന് ഉറപ്പ് വരുത്തി സുരക്ഷിതമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും ശ്രദ്ധിക്കണം. സംശയമുള്ള പക്ഷം ഡോക്ടറുടെ അടുത്ത് ചികിത്സ തേടേണ്ടതും ലക്ഷണങ്ങള്‍ മടി കൂടാതെ തുറന്ന് പറയേണ്ടതുമാണ്. 

English Summary : Sexually transmitted diseases and infertility

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com