ADVERTISEMENT

നടിക്കു വേണ്ടി ഉയർന്ന നാവുകൾ നാടോടിക്കു വേണ്ടി ഉണർന്നില്ല എന്നു കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ  വായിച്ചു കൊണ്ടിരിക്കുന്ന വരികൾ ആണ്. അതു ശരിയാണെന്ന് തോന്നുകയും ചെയ്തു. കാലങ്ങളായി ഇവിടെ അറിഞ്ഞും അറിയാതെയും ഇതുപോലെ സംഭവങ്ങൾ ഒരുപാട് നടക്കുന്നുണ്ട്. സത്യം എന്നു വിശ്വസിക്കാൻ അറയ്ക്കുന്ന സംഭവങ്ങൾ, ഓർമയിലെ ഒരു സംഭവം ഇവിടെ കുറിക്കുന്നു. 

കാലം ഏകദേശം 15 വർഷം പുറകോട്ടേക്കു പോകട്ടെ. കാരണം അന്നായിരുന്നു ധ്വനിക്കു 10 വയസ്സു തികഞ്ഞത്. പുതിയ തട്ടുകളുള്ള നീല ഉടുപ്പും ബലൂണുകളും എല്ലാം ആയി ധ്വനി കുട്ടിയുടെ അച്ഛൻ അവളുടെ അടുത്തേക്ക് ഓടി എത്തിയത്. അച്ഛനു പലചരക്ക് കടയാണ്. അതൊക്കെ വേഗം പൂട്ടി വൈകുന്നേരം കേക്ക് മുറിക്കാനായി എത്തിയപ്പോഴാണ് പിറന്നാളിന് പറഞ്ഞുണ്ടാക്കിയ കേക്ക് കടയിൽ തന്നെ വച്ച വിവരം ഓർക്കുന്നത്. അപ്പോഴേക്കും അവളുടെ മുഖം വാടി. ആറ്റു നോറ്റു കാത്തിരുന്ന ഒരു പിറന്നാളിന് അവൾ ആഗ്രഹിച്ച ചോക്ലേറ്റ് കേക്ക് കിട്ടിയില്ലല്ലോ. അവളുടെ ഒരു ചെറിയ വിഷമം വരെ അവളുടെ അച്ഛനേയും വിഷമിപ്പിക്കുമായിരുന്നു. അപ്പോ തന്നെ അതെടുക്കാൻ അതിവേഗം പോയ അവളുടെ അച്ഛൻ പിന്നീട് ഒരിക്കലും തിരിച്ചു വന്നില്ല.  

അജ്ഞാത മരണങ്ങളുടെ പുറകെ ഒരുപാട് നാൾ അവർ അലഞ്ഞു. കയ്യിൽ ഉണ്ടായിരുന്ന സമ്പാദ്യം മുഴുവൻ തീരും വരെ ആ കുടുംബം അദ്ദേഹത്തെ തിരഞ്ഞിരുന്നു. ഏതെങ്കിലും ദിക്കിൽ എന്നെങ്കിലും അച്ഛനെ കുറിച്ചു അറിയാൻ കഴിഞ്ഞെങ്കിലോ.. അത്യാവശ്യം നല്ല നിലയിൽ കഴിഞ്ഞിരുന്ന ആ കുടുംബം അതോടെ തകർന്നില്ലാതായി. സ്വപ്നങ്ങൾ ഉറങ്ങി കിടന്ന ആ വീട് ഒഴിഞ്ഞു അവർ കുറച്ച് ഉള്ളിലേക്കുള്ള ചെറിയ വാടക ഉള്ള ഒരു വീട്ടിലേക്കു മാറി.അമ്മ അടുത്ത് ഒരു വീട്ടിൽ ജോലി എടുക്കാൻ തുടങ്ങി. ധ്വനിയെ വീടിനടുത്തുള്ള ഒരു സർക്കാർ സ്കൂളിലും ചേർത്തു .

ഇംഗ്ലീഷ് മീഡിയത്തിൽ നിന്നു സാധാരണ ഒരു സ്കൂളിലേക്കുള്ള മാറ്റം. അവൾ കണ്ട സ്വപ്നങ്ങളും കൂട്ടുകാരും ഒക്കെ നഷ്ടപ്പെട്ട അവസ്‌ഥ. മൂന്ന് ജീവൻ നിലനിർത്താൻ കഷ്ടപ്പെടുന്ന അമ്മ. കൂടാതെ അവളുടെ അച്ഛൻ അവൾ കാരണം നഷ്ടപ്പെട്ടു എന്ന കുറ്റബോധവും കൂടി ആയപ്പോൾ ജീവിക്കണ്ട എന്നു പല കുറി മനസ്സിൽ ഉറപ്പിച്ചതാണ് .പക്ഷേ അതിനും വേണ്ടേ ഒരു ധൈര്യം. നാട്ടുകാർക്കിടയിലും ഇതൊക്കെ തന്നെയായിരുന്നു സംസാര വിഷയം. 

സ്കൂളിലെ മിടുക്കി കുറുമ്പി ആയ അവൾ സ്വന്തം തല പൊക്കി നടക്കാൻ വരെ കഴിയാതെ ഉൾവലിഞ്ഞു പോയി എന്നു വേണം പറയാൻ. പക്ഷേ എന്നെങ്കിലും അച്ഛനെ കണ്ടാലോ എന്ന പ്രതീക്ഷ അവളെ മുന്നോട്ടു കൊണ്ടുപോയി എന്നു വേണം പറയാൻ എന്തായാലും അവർ മൂന്നു പേരും കൂടി എങ്ങനൊക്കെയോ ജീവിച്ചു പോന്നു. മൂന്ന് സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന ഒരിടം എന്നും ചില സാമൂഹ്യ വിരുദ്ധരെ ഹരം കൊള്ളിച്ചിരുന്നു. ഒന്നു രണ്ട് കൊല്ലങ്ങൾ കഴിഞ്ഞതോടെ അവർക്ക് ആരും ഇല്ലെന്നും, പൊതുമുതലാണെന്നും ഉള്ള സംസാരങ്ങൾ ഉയർന്നു തുടങ്ങി.

ധ്വനിക്കു സ്കൂളിലേക്കു പോകാൻ പോലും കഴിയാതായി. കാത്തിരുന്ന കഴുകൻ കണ്ണുകൾ തുടക്കത്തിൽ അവളൂടെ സൗന്ദര്യം മുഴുവൻ നോക്കി ആസ്വദിക്കുകയായിരുന്നെങ്കിൽ പിന്നീട് അത് വാക്കുകളിലൂടെ ആയി.  സഹായം ചോദിക്കാനോ ഒന്നു സംസാരിക്കാനോ പോലും അവൾക്കു ചുറ്റും ആരും ഉണ്ടായിരുന്നില്ല. 13 വയസ്സിൽ തനിക്കു വരുന്ന ശാരീരിക-മാനസിക മാറ്റങ്ങൾ വരെ കാത്തു നിന്ന കാഴ്ചക്കാർ വിളിച്ചു പറയുന്നത് കേട്ട്, ദിവസവും വാക്കുകൾ കൊണ്ട് ബലാൽസംഗത്തിനിരയായാണ് അവൾ സ്കൂളിൽ എത്തിയിരുന്നത്.

ഒരു നിവർത്തിയും ഇല്ലാതെ വീട്ടിൽ പറഞ്ഞപ്പോൾ, അച്ഛന്റെ മരണത്തിന്റെ ഉത്തരവാദിയായ അവൾക്കു ഇത് കിട്ടണം എന്ന ശാസനയും. അവളുടെ നികളിത്തരവും ,നാട്ടുകാർ അറിഞ്ഞാൽ നഷ്ടപ്പെടുന്ന പെണ്ണിന്റെ മാനവും എല്ലാം കൂടി അവളുടെ വായ മാത്രം അടയ്ക്കപ്പെട്ടു. എല്ലാം നഷ്ടപ്പെട്ടവർ മറ്റുള്ളവരുടെ കാൽക്കീഴിൽ എല്ലാം സഹിക്കണം,സ ഹകരിക്കണം എന്ന സരോപദേശവും.

അവളെ സംരക്ഷിക്കാൻ ആരും ഇല്ല എന്നുറപ്പായതോടെ വഴിയരികിലെ കഴുകൻ കണ്ണുകൾക്ക്‌ ആഗ്രഹം ഏറി. പലപ്പോഴായി ശാരീരിക ഉപദ്രവങ്ങൾ വരെ ഏൽക്കേണ്ടി വന്നു. സ്കൂളിലേക്കുള്ള വഴിയിൽ കാത്തിരുന്ന ഇവർ ഒരിക്കൽ സംഘം ചേർന്ന് വലിച്ചിഴച്ച് കാറിൽ കയറ്റാൻ ശ്രമിച്ചു. അവളുടെ കരച്ചിലുകൾ കാറ്റിൽ അലിഞ്ഞു ചേരുമായിരുന്നേനെ. പക്ഷേ വഴിയരികിൽ ഉണ്ടായിരുന്ന ചില മിടുക്കൻ പയ്യന്മാർ ഇതു കാണുകയും കൂട്ടത്തോടെ വന്നു ഇടപെടുകയും ചെയ്തതോടെ ആ ശ്രമം അവസാനിച്ചു. പക്ഷേ ഈ വിവരം നാട്ടിൽ പാട്ടായി. പറഞ്ഞാഘോഷിച്ചു നടക്കാൻ ഒരുപാട് പേരും.  ഈ വിവരം സ്കൂളിലെ ഒരു ടീച്ചർ അറിഞ്ഞ് അതു കേസ് ആയി മാറുകയായിരുന്നു.

അന്ന് പോക്‌സോ ഒന്നും ഇല്ലായിരുന്നു. കോടതിയിൽ കേസ് നടന്നു. പേടികൊണ്ട് ഇവൾ പലതും മറച്ചു വച്ചു. പല വ്യക്തികളോടായി സ്വന്തം ശരീരത്തിനും മനസ്സിനും സംഭവിച്ചത് പറഞ്ഞു പറഞ്ഞു അവൾ പലപ്പോഴായി മരിക്കുകയായിരുന്നു .

പൊലീസുകാർ കയറി ഇറങ്ങിയത്തോടെ ഉള്ള കിടപ്പാടം നഷ്ടപ്പെട്ടു. അമ്മയ്ക്ക് മാനസിക വിഭ്രാന്തി തുടങ്ങിയത് അപ്പോഴാണ്. ഉള്ള വീടുപണിക്ക് വരെ പിഴച്ച കുടുംബത്തിൽ നിന്നുളള ഇവരെ കയറ്റാതായി. അല്ലെങ്കിലും പെണ്ണുങ്ങൾ മാത്രമല്ലേ പിഴക്കുള്ളൂ.  കോടതിയിൽ നിന്നു ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് ഈ കുട്ടിയെ കൈമാറ്റം ചെയ്തു. ആദ്യമായി കുറച്ചു വർഷങ്ങൾക്കു ശേഷം അവൾ നന്നായി ഒന്നു ഉറങ്ങിയത് ഇവിടെ വച്ചായിരുന്നു. അപ്പോൾ അമ്മയ്ക്കും അമ്മൂമ്മയ്ക്കും നേരെ ആയി ഇവരുടെ അക്രമങ്ങൾ. ചെറുത്തു നിൽക്കാൻ കെൽപ്പില്ലാത്ത ഇവരെയും സുരക്ഷിത സ്ഥലത്തേക്കു മാറ്റി. ജീവിതത്തിൽ പലപ്പോഴായി നേരിട്ട പേടികൾ ഒറ്റയ്ക്ക് നിക്കുമ്പോൾ ധ്വനിയുടെ അമ്മയെ കീഴ്പ്പെടുത്താൻ തുടങ്ങി. മാനസിക വിഭ്രാന്തി കാരണം അവർക്ക് അവിടെപ്പോലും നിൽക്കാൻ കഴിയാത്ത അവസ്‌ഥ. സ്നേഹമുള്ള ചിലർ അവരെ അവിടെ പാചകകാരിയായി ജോലിക്കെടുത്തു. അമ്മൂമ്മ വൃദ്ധസദനത്തിലുമായി. ദിവസങ്ങൾ പുറകോട്ടു പോകില്ലല്ലോ.. ആ കേസ് പ്രതികളുടെ ശക്തമായ സാമൂഹ്യ സപ്പോർട്ട് കാരണം തള്ളിപ്പോയി. 

അന്ന് പേടി കാരണം നാവു പോലും അനക്കാൻ കഴിയാതിരുന്ന ധ്വനി പതിയെ പതിയെ തിരിച്ചു ജീവിതത്തിലേക്ക് വന്നു തുടങ്ങി. ലോകത്തിലെ കൊച്ചു കുട്ടിയെപ്പോലും വിശ്വസിക്കാതിരുന്ന അവസ്ഥയിൽ നിന്നു അവൾ പതിയെ മാറാൻ തുടങ്ങി. കുറച്ചു വർഷങ്ങൾക്കു ശേഷം ഒരു കൗൺസല്ലിങ് സെഷനിൽ പല പ്രാവശ്യം അതിനു മുമ്പേ ഇവർ പിടിച്ചു കൊണ്ടുപ്പോയി ഉപദ്രവിച്ച കാര്യങ്ങൾ പറഞ്ഞു അലമുറയിട്ടു കരയാൻ മാത്രമേ പിന്നീട് അവൾക്കായുള്ളൂ. അക്രമികൾ ഒക്കെ എന്നോ രക്ഷപെട്ടത് കൊണ്ടു പിന്നെ കേസിനും അവൾ നിന്നില്ല.....ജീവിതം പിന്നേയും ഒരുപാട് മുന്നോട്ടു തന്നെ ഓടിക്കൊണ്ടിരുന്നു.

ഇനി ഇന്നത്തെ അവസ്ഥ....

പഠിച്ചു ബാങ്കിൽ ഒരു ജോലിയായ അവളെ പൂർണ മനസ്സോടെ കല്യാണം കഴിക്കാൻ തയാറായി എത്തിയതാണ് മനു. അവന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ പെങ്ങളെ അവനു നഷ്ടമായത് ഇതു പോലെ ഉള്ള ചില കാട്ടാളന്മാർ കാരണമാണ്. ജീവിതത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട അവൻ, സ്ത്രീധനം അല്ല സ്ത്രീയാണ് ധനം എന്നു മനസ്സിലാക്കി ആരും ഇല്ലാത്ത ഒരു കുട്ടിയെ മാത്രമേ വിവാഹം കഴിക്കൂ എന്നു ശഠിച്ചു തിരഞ്ഞു വന്നതാണ്.  ധ്വനിയുടെ കല്യാണമാണ് ഈ മാസം അവസാനം. മലപ്പുറത്തു വച്ച്‌. അമ്മയുടെയും അമ്മുമ്മയുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വച്ച്‌. പേരുപറയാത്ത ഒരുപാട് സുമനസ്സുകൾ കാരണം അവൾക്ക് സ്വന്തമായി 3 സെന്റ് വസ്തു ഉണ്ട് . സന്തോഷത്തോടു കൂടി അവൾക്കു വിവാഹ മംഗളാശംസകൾ നേരാം. സാമ്പത്തികമായി ഇവളെ സഹായിക്കാൻ, കല്യാണത്തിനു സഹായം നൽകാൻ ആഗ്രഹമുള്ളവർ doctorashwathi@gmail.com -ൽ അറിയിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com