ADVERTISEMENT

ഇഷ്ടപ്പെടുന്നവരെ അമിതമായി ആശ്രയിക്കുകയും അവർ മറ്റാരുമായി ഇടപെടാൻ പാടില്ലെന്ന വാശി പ്രകടിപ്പിക്കുകയും ചെയ്യുന്നവർ പ്രണയത്തിൽ പെട്ടാൽ പങ്കാളിയുടെ ജീവിതം ദുരിതമാകും. വളർന്നു വന്ന സാഹചര്യങ്ങളിൽ നിന്ന് സ്നേഹം കിട്ടാതെ വരികയോ, വൈകാരിക ശൂന്യതയുടെ ഇരയാവുകയോ ചെയ്തവർക്ക് നല്ല സൗഹൃദം പോലും പ്രണയമെന്നു തോന്നാം. എന്റെ സ്നേഹത്തിന്റെ കെമിസ്ട്രി അതല്ലെന്നു പെണ്ണു പറഞ്ഞാൽ വിരോധമായി. അത് അനുരാഗമാക്കി മാറ്റാനുള്ള ശല്യപ്പെടുത്തലുകളുമായി.

വ്യക്തികളുടെ അരക്ഷിതാവസ്ഥകളിലും അപകർഷതാ ബോധത്തിലും മുളയ്ക്കുന്ന പ്രണയങ്ങൾ അശാന്തിയും അതിക്രമങ്ങളുമാണ് ക്രമേണയുണ്ടാക്കുന്നത്. തിരസ്കാരത്തിന്റെ സൂചനകളോ ഒഴിവാക്കുന്നതായ തോന്നലുകളോ മറ്റാരെങ്കിലുമായും അടുക്കുന്നതായുള്ള സംശയങ്ങളോ ഉണ്ടാകുമ്പോൾ പ്രണയ പങ്കാളിയുടെ അവകാശങ്ങളൊക്കെ നിഷേധിച്ച് ഇടംവലം തിരിയാൻ വിടാത്ത തരത്തിലുള്ള ഉടമസ്ഥത നടപ്പിലാക്കും. ഇതൊക്കെ ആണിലും പെണ്ണിലുമുണ്ടാകാം. ആൺ മേൽക്കോയ്മയുടെ പ്രശ്നങ്ങൾ ആണിനെ കൂടുതലായി സ്വാധീനിക്കാം. നിന്നോടുള്ള ഇഷ്ടം എനിക്കുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നില്ലെന്ന യുക്തിയൊന്നും ഇത്തരം മാനസികാവസ്ഥയിൽ ഉൾക്കൊള്ളില്ല.

എനിക്ക് ചേരുംവിധത്തിൽ നിൽക്കുകയല്ലാതെ വേറൊരു സ്വാതന്ത്ര്യവും പെണ്ണിന് ഇല്ലെന്നതാണ് സമൂഹം ആൺ മനസ്സിൽ എഴുതിച്ചേർത്ത ഉള്ളിലിരുപ്പ്. പ്രേമത്തിലും അതുണ്ട്. സമാധാനം കെടുത്തും വിധത്തിൽ നിയന്ത്രിച്ചു സ്വസ്ഥത നശിപ്പിക്കും. എന്നിട്ട് തിരസ്കാര ഭീഷണി വരുമ്പോൾ സോറി പറഞ്ഞും, താണു വീണ് കരഞ്ഞും ചിലപ്പോൾ ഭീഷണിപ്പെടുത്തിയുമൊക്കെ വൈകാരികമായുള്ള ആധിപത്യം വീണ്ടെടുക്കും. അതിൽ പല പെണ്ണുങ്ങളും വീഴുകയും ചെയ്യും. പ്രണയം ക്രൈമിലേക്ക് എത്തുംമുൻപേ ഇതു പോലെയുള്ള പിണക്കത്തിന്റെയും ഇണക്കത്തിന്റെയും ഘട്ടങ്ങൾ ഉണ്ടാകും. 

സമൂഹത്തിലെ ആൺ അധീശത്വത്തിന്റെ സാന്നിധ്യം പലപ്പോഴും കാമുകിയെ നിശ്ശബ്ദ ഇരയാക്കി മാറ്റുന്നു. അനുരാഗ കഥയിൽ ചീത്തപ്പേര് പെണ്ണിനാകുമെന്ന സങ്കൽപം മൂലം ശക്തമായ എതിർപ്പ് കാട്ടാൻ അവൾക്ക് കഴിയാതെ പോകുന്നു. പ്രാണന് ഭീഷണി ഉയരുമ്പോഴും പെണ്ണ് ആരോടും പറഞ്ഞുവെന്നും വരില്ല. സഹിക്കാവുന്നതിനപ്പുറമാകുമ്പോഴായിരിക്കും ഒഴിവാക്കൽ. ലൈംഗികതയൊക്കെ സംഭവിച്ചിട്ടുണ്ടെങ്കിൽ നഷ്ടവുമായുള്ള പൊരുത്തപ്പെടൽ കൂടുതൽ സങ്കീർണമാകും. പൊരുത്തപ്പെടാതെ വരുമ്പോഴുള്ള മാനസികാരോഗ്യ പ്രശ്നങ്ങളിൽ വാശിയും വിഷാദവും വൈരാഗ്യവുമൊക്കെ ഒത്തു ചേരുന്ന പരാക്രമങ്ങളുണ്ടാകും. ആണുങ്ങളിലാണ് കൂടുതൽ അക്രമരീതികൾ കാണുന്നത്. പെണ്ണിന്റെ സൗന്ദര്യം നശിപ്പിക്കാൻ ആസിഡ് ബൾബെറിയുക, കൊല്ലുക, പെണ്ണിന്റെ കല്യാണം മുടക്കുക, പ്രതിശ്രുത വരനെയോ പുതുകാമുകനെയോ വിരട്ടുക. പ്രണയകാലത്തെ ഫോട്ടോകൾ പരസ്യപ്പെടുത്തുക. ഇങ്ങനെ പലതും ചെയ്യും. എന്നെ വേണ്ടെന്നു വച്ചവളെ ആർക്കും കൊടുക്കില്ലെന്ന യുക്തിയിൽ ചെയ്യുന്നതാണിത്. ഭാവം പ്രണയത്തിന്റെയാണെങ്കിലും വിട്ടു കൊടുക്കാനാവാത്ത ഒരു സ്വകാര്യ പൊരുളെന്നതിനപ്പുറം മറ്റു പരിഗണനകൾ ഇമ്മാതിരി ബന്ധത്തിലില്ല. പ്രത്യേകിച്ചും പ്രണയഭംഗവേളയിൽ.

വ്യക്തിത്വത്തിലെ താളപ്പിഴകൾ അനുസരിച്ചാണ് പ്രണയഭംഗത്തിലെ പ്രതികരണം. അക്രമാസക്തിയുടെ ഭാവങ്ങൾ ഉള്ളിലുള്ളവർ കുത്തലും കത്തിക്കലുമൊക്കെ ചെയ്തു കളയും. പ്രിയപ്പെട്ട പെണ്ണിനെ ഇല്ലാതാക്കി കഴിഞ്ഞു സ്വയം ഉയിരെടുക്കുന്ന കാമുകന് അവളോടുള്ള ആശ്രയത്വം അതിതീവ്രമായിരിക്കും. അവളില്ലെങ്കിൽ പിന്നെ ഞാൻ എന്തിനു ജീവിക്കുന്നുവെന്ന ചിന്ത കൊല്ലുന്നവന്റെ മനസ്സിലുണ്ടാകുന്നത് ഇത്തരം പ്രണയങ്ങളിലെ ഒരു വൈരുധ്യമാണ്. പ്രണയം ഉണ്ടാക്കുകയും അതിന്റെ പ്രകൃതത്തെ അപക്വമായ ആശ്രയത്വത്തിൽ കുടുക്കുകയും പെണ്ണിനെ സ്വാർഥതയുടെ ചരടിൽ കെട്ടി വട്ടം കറക്കുകയും ചെയ്യുന്ന ഇരുത്തമില്ലാത്ത മനസ്സിന്റെ വികൃതിയാണിത്. പലരിലും വ്യക്തിത്വ വൈകല്യത്തിന്റെയോ മാനസികാരോഗ്യ തകർച്ചയുടെയോ സാന്നിധ്യമുണ്ടാകാം. പ്രതികൂലമായ ജീവിതപശ്ചാത്തലമുണ്ടാകാം. തുടക്കത്തിലേ തിരിച്ചറിഞ്ഞു തിരുത്തുകയോ അതിനു സാധിച്ചില്ലെങ്കിൽ ഒത്തുപോകാൻ പ്രയാസമെന്നു ബോധ്യപ്പെടുത്തുകയോ ചെയ്തില്ലെങ്കിൽ വിനാശം ഉറപ്പാണ്. 

കാമുകി പ്രോത്സാഹിപ്പിച്ചിട്ടല്ലേ ഇവൻ ഇത്തരത്തിൽ ഉന്മാദിയായതെന്ന പഴി പെണ്ണിനു മേൽ ചാർത്തുന്ന ഒരു പതിവ് ഉണ്ടാകാറുണ്ട്. ഇത് പൊതുവായി പറയാൻ പറ്റില്ല. പലപ്പോഴും ഒരു പരിധി കഴിഞ്ഞാൽ പിന്നെ കാമുകന്‍ ആധിപത്യം നേടുകയാണ്. തിരക്കഥ അവൻ ഉണ്ടാക്കി അവളിൽ അടിച്ചേൽപ്പിക്കുകയാണ്. കൈ മുറിക്കുന്ന ഫോട്ടോ അയച്ചും കാമുകന്റെ പേരെഴുതി വച്ച് ചത്ത് കളയുമെന്ന് വിരട്ടുകയും ചെയ്യുന്ന കാമുകിമാരുണ്ട്. െപണ്ണിന്റെ നൈരാശ്യ പ്രകടനങ്ങളിൽ വിഷാദത്തിനും സ്വയം ഉയിരെടുക്കലിനുമൊക്കെയാണ് മുൻതൂക്കം.

പൊരുത്തപ്പെടാൻ പറ്റാതെ പോയാൽ നമുക്ക് ആദരവോടെ പിരിയാമെന്നു പറയാനുള്ള സ്വാതന്ത്ര്യം ഉൾപ്പെടെ അനുവദിച്ചു കൊണ്ടുള്ള ഉൾക്കണ്ണു തുറന്നുള്ള പ്രേമം മതിയെന്നതാണ് അടുത്ത കാലത്തു നടന്ന പ്രണയ ദുരന്തങ്ങൾ നൽകുന്ന പാഠം. പ്രണയഭംഗത്തെ കൈകാര്യം ചെയ്തു തുടർ ജീവിതത്തിലേക്കു നീന്തിക്കയറാനുള്ള പ്രാപ്തിയില്ലാതെ അനുരാഗ നദിയിൽ ചാടാൻ പുറപ്പെട്ടാലും അപകടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com