ADVERTISEMENT

ഇന്ന് കംപ്യൂട്ടർ ഒഴിവാക്കിയുള്ള തൊഴിൽ മേഖലകൾ കുറവാണ്. ദീർഘനേരം കംപ്യൂട്ടറിനു മുന്നിലിരുന്നു ജോലി ചെയ്യുന്നവരിൽ അസ്ഥിസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഇന്ന് സാധാരണമാണ്. ഒരു മരത്തിന്റെ തായ്ത്തടി പോലെ നമ്മെ താങ്ങുന്നതാണ് നമ്മുടെ അസ്ഥിസമുച്ചയം. ക്രമം തെറ്റിയ ജീവിതശൈലിയും വ്യായാമങ്ങളുടെ അഭാവവും ആരോഗ്യത്തിനുഹാനികരമായ ഭക്ഷണരീതിയും ചേരുമ്പോൾ ഒരാൾ ചെറുപ്പത്തിൽതന്നെ ജീവിതശൈലീ രോഗങ്ങൾക്ക് അടിമയാകുന്നു. അസ്ഥികൾക്കും സന്ധികള്‍ക്കും പേശികൾക്കും ഉണ്ടാവുന്ന വേദനകൾ ഒരാളുടെ ജീവിതം തകിടം മറിച്ചേക്കാം. 

വില്ലനാകുന്ന നടുവേദന
ശരിയായ ഇരിപ്പു ശീലമാക്കാത്തത് രോഗാവസ്ഥയെ കൂടുതൽ സങ്കീർണമാക്കും. ആദ്യം അനുഭവപ്പെടുന്ന ചെറിയ വേദനയെ ഗൗനിക്കാതിരുന്നാൽ സ്ഥിതി വഷളാകും. കഴുത്തിനും തോളിനും തുടർച്ചയായ വേദന അനുഭവപ്പെടുകയാണെങ്കിൽ ജോലിസ്ഥലത്തെ ഇരിപ്പിന്റെ കാര്യം ശ്രദ്ധിക്കണം. ഡിസ്കിനു പ്രശ്നമുള്ളവർ തുടർച്ചയായ ഇരിപ്പ് നിർബന്ധമായും ഒഴിവാക്കണം. പത്തോ ഇരുപതോ മിനിറ്റ് കൂടുമ്പോൾ എഴുന്നേറ്റ് സ്ട്രെച്ച് ചെയ്തതിനുശേഷം മാത്രം ജോലി തുടരുക. കസേരയിൽ പുറത്തിനു താങ്ങ് നൽകാതെ കൂടുതലായി മുന്നോട്ട് ആഞ്ഞ് ജോലി ചെയ്യുന്നവർക്ക് നട്ടെല്ലിനു കടുത്ത വേദന അനുഭവപ്പെടുന്ന പോസ്റ്റിരിയർ സെർവിക്കൽ കോർഡ് സിൻഡ്രോം (Posterior Cord Syndrome) എന്ന രോഗാവസ്ഥ ഉണ്ടാകുന്നു. കഴുത്തിന്റെയും നടുവിന്റെയും വേദനയ്ക്കു പുറമെ കൈകാലുകൾക്കും വേദനയോ പെരുപ്പോ ബലമില്ലായ്മയോ അനുഭവപ്പെടുകയാണെങ്കിൽ നട്ടെല്ലിലെ ഡിസ്കുകൾ സുഷുമ്നാനാഡിയിൽ നിന്ന് ഉദ്ഭവിക്കുന്ന ഞരമ്പുകളെ ഞെരുക്കുന്നതായി മനസ്സിലാക്കി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം. നടുവിനെ ബാധിക്കുന്ന കോക്സിഡൈനിയ (Coccydyna) എന്ന രോഗമുള്ളവർ മിനുസവും മാർദവവും ഉള്ള കുഷ്യൻ (Cushion) ഉപയോഗിക്കുകയോ റിങ് കുഷ്യൻ (Ring Cushion) സ്വന്തം അളവിനനുസരിച്ച് വാങ്ങി ഉപയോഗിക്കുകയോ ചെയ്യണം.

പ്രതിവിധികൾ

∙ കംപ്യൂട്ടർ സ്ക്രീൻ കണ്ണിന്റെ െലവലിൽ അഡ്ജസ്റ്റ് ചെയ്യുക.
∙ ഉപയോഗിക്കുന്ന കസേരയുടെ ഉയരം കൂട്ടുവാനും കുറയ്ക്കുവാനും സാധിക്കണം. 
∙ നട്ടെല്ല് നിവർന്ന് ഇരിക്കത്തക്ക രീതിയിലുള്ള കസേര ഉപയോഗിക്കുക.
∙ കീബോർഡ് ഉപയോഗിക്കുമ്പോൾ കൈമുട്ട് (എൽബോ) സൗകര്യപ്രദമായി സപ്പോർട്ട് ചെയ്തിരിക്കണം (മേശയുടെ മുകളിലോ കസേരയുടെ പിടിയിലോ ആവാം).
∙ കാലുകൾ നല്ലതുപോലെ തറയിൽ ഉറപ്പിച്ചു വയ്ക്കണം. ഉയരം കുറവാണെങ്കിൽ ഫുട്ട് സ്റ്റൂൾ (Foot Stool) ഉപയോഗിക്കാം.
∙ കഴുത്തിന് സ്ട്രെയിൻ ഉണ്ടാവുന്ന രീതിയിൽ ജോലി ചെയ്യാതിരിക്കുക.

കീബോർഡ് സമ്മാനിക്കും വേദന
കംപ്യൂട്ടറിനു മുൻപിലിരുക്കുമ്പോൾ മൗസിന്റേയും കീബോർഡിന്റേയും സഥാനം പലരും ശ്രദ്ധിക്കാറില്ല. തുടർച്ചയായി ടൈപ്പ് ചെയ്യുന്നവരിൽ കാലക്രമേണ കൈത്തണ്ടുകൾക്ക് കടുത്ത വേദന സമ്മാനിക്കുന്ന മൗസ് ഷോൾഡർ എന്ന രോഗാവസ്ഥ ഉണ്ടാകുന്നു. ഓരോരുത്തരുടെയും ഒാഫിസ് സാഹചര്യങ്ങൾക്ക് അനുസരിച്ച് മൗസ് കീബോർഡിനു ചേർന്ന് യഥാസ്ഥാനം വയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്. 

പ്രതിവിധികൾ
∙ ടൈപ്പ് ചെയ്യുവാനും മൗസ് ഉപയോഗിക്കുവാനും കൈ പൂർണമായും ഉപയോഗിക്കുക.
∙ കൈകുത്തിയിരുന്നു താടിക്കു കൈ കൊടുത്ത് ദീർഘനേരം ഇരിക്കരുത്. 
∙ ഒഴിവുവേളകൾ കണ്ടെത്തി കൈകൾക്ക് ആയാസം നൽകുന്ന വ്യായാമങ്ങൾ ശീലിക്കുക.
∙ ജോലിക്ക് ആവശ്യമായ ഫയലുകൾ, പേനകൾ, സ്റ്റാപ്ലളറുകൾ തുടങ്ങിയവ കൈയെത്തും ദൂരത്തു വയ്ക്കുക.

കുട്ടികളുടെ വേദന കുട്ടിക്കളിയല്ല
പഠനത്തോടൊപ്പം കായികവും മാനസികവുമായ വളർച്ച കുട്ടികൾക്ക് അനിവാര്യമാണ്. മണ്ണിൽ കൂട്ടുകാർക്കൊപ്പം കളിച്ചും സൗഹൃദം പങ്കിട്ടും വളരേണ്ട ബാല്യങ്ങൾ ആധുനിക കാലത്ത് കംപ്യൂട്ടറിനും മൊബൈൽ ഫോണിനും മുൻപിലാണ് ദീർഘനേരം ചെലവഴിക്കുന്നത്. വ്യായാമത്തിന്റെ അഭാവവും പോക്ഷകാഹാരക്കുറവും കുട്ടികളിൽ സന്ധിവേദനകൾക്കു കാരണമാകുന്നു. 

പ്രതിവിധികൾ
∙ തുടർച്ചയായ കംപ്യൂട്ടർ ഉപയോഗം നിർബന്ധമായും നിരുത്സാഹപ്പെടുത്തുക.
∙ ഒഴിവു സമയങ്ങളിൽ കായികവിനോദങ്ങൾക്കും ഹോബികൾക്കുമായി മാറ്റിവയ്ക്കുക. 
∙ മുന്നു നിലകൾ വരെ കയറാൻ ലിഫ്റ്റ് ഉപയോഗിക്കുന്നതിനു പകരം പടി കയറുവാൻ പ്രോത്സാഹിപ്പിക്കുക
∙ എല്ലുകളുടെയും പേശികളുടെയും വളർച്ചയ്ക്കാവശ്യമായ പോഷകാഹാര ക്രമം ഉറപ്പാക്കുക.

രോഗചികിത്സയെക്കാളും പ്രതിരോധത്തിന് അസ്ഥിരോഗശാസ്ത്രത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. ജീവിതചര്യയിലും കംപ്യൂട്ടറിനു മുൻപിലിരുന്നു ജോലി ചെയ്യുമ്പോഴും വേണ്ട ശ്രദ്ധകാണിച്ചാൽ അസ്ഥി– പേശീ രോഗങ്ങളെ ചെറുക്കാം. തുടർച്ചയായി വേദന അനുഭവപ്പെടുകയാണെങ്കിൽ വേദനസംഹാരികളെ ആശ്രയിക്കുന്ന ശീലവും ഉപേക്ഷിക്കണം. വിദഗ്ധ ഡോക്ടറുടെ നിർദേശമില്ലാതെ വേദനസംഹാരികൾ കഴിക്കുന്നത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും.

(ലേഖകൻ മുണ്ടക്കയം ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com