ADVERTISEMENT

വലിയൊരു ദുരന്തമുണ്ടാകുന്നതുവരെ വ്യക്തിത്വവൈകല്യങ്ങളെ അവഗണിക്കുക, അക്രമവാസനയുടെ ആവർത്തനങ്ങൾക്ക് നിശ്ശബ്ദരായി ഇരയാകുക, എത്ര സൂചനകൾ ലഭിച്ചാലും അതെല്ലാം മനഃപൂർവമോ അല്ലാതെയോ അവഗണിക്കുക, ഒടുവിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിക്കുമ്പോൾ മാത്രം, സഹിക്കാതെ പ്രതികരിക്കാമായിരുന്നു എന്നു പശ്ചാത്തപിക്കുക. വീണ്ടും മറ്റൊരു ദുരന്തമുണ്ടാകുന്നതുവരെ മൗനം പാലിക്കുക. മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നു പറയാനോ ചികിൽസ തേടാനോ ഇന്നും പലർക്കും മടിയാണ്, പേടിയാണ് അതിലുപരി അതൊരു അഭിമാനപ്രശ്നമാണ്. വ്യക്തിത്വവൈകല്യമുള്ളവരെ തിരിച്ചറിഞ്ഞിട്ടും വേണ്ട നടപടികൾ സ്വീകരിക്കാതെ നിശ്ശബ്ദരാകുന്നവരും ഒരു തരത്തിൽ കുറ്റവാളികളാണ്. വ്യക്തിത്വ വൈകല്യമുള്ളവരോടും സമൂഹത്തോടും ഒരേപോലെ തെറ്റുചെയ്യുന്നവർ. മനോവൈകല്യങ്ങളെ നേരത്തേ തിരിച്ചറിഞ്ഞ് ചികിൽസ നൽകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമായി മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

വീണ്ടും ഒരു മാനസികാരോഗ്യദിനമെത്തുമ്പോൾ ഈ വിഷയത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.  ഈ മാനസികാരോഗ്യദിനത്തിൽ മനോദൗർബല്യങ്ങളെക്കുറിച്ചും രോഗികളുടെ മാനസികവ്യാപാരങ്ങളെക്കുറിച്ചും അവർക്കു നൽകേണ്ടുന്ന ചികിൽസയെക്കുറിച്ചും സംസാരിക്കുകയാണ് കൊച്ചി അമൃത ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം മേധാവി ഡോ.ഗീതാഞ്ജലി നടരാജൻ.

 

∙ മൂഡ് മാറ്റങ്ങൾ ചികിൽസിക്കപ്പെടേണ്ടതാണോ?

 

ദൈനംദിനജീവിതത്തെ അല്ലെങ്കിൽ കുടുംബം, തൊഴിലിടം തുടങ്ങിയ സ്ഥലങ്ങളിൽ വ്യക്തിബന്ധങ്ങളെ മോശമായി ബാധിക്കുമ്പോൾ, പഠനം, ജോലി എന്നീ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കാൻ കഴിയാത്ത തരത്തിൽ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നു തിരിച്ചറിയുന്ന ഘട്ടത്തിൽ ഇത്തരം മാനസിക ബുദ്ധിമുട്ടുകൾക്ക് ചികിൽസ തേടാവുന്നതാണ്. ആങ്കർ മാനേജ്മെന്റ്, മൈൻഡ്ഫുൾനെസ്സ് പോലെയുള്ള തെറപ്പിയിലൂടെ മൂഡ് ചേഞ്ച്, ഈർഷ്യ ഇവയൊക്കെ ഒരു പരിധി വരെ നിയന്ത്രിച്ചു നിർത്താൻ കഴിയും. ഗുരുതരമായ മാനസിക ബുദ്ധിമുട്ടുള്ളവർക്ക് മരുന്നുകൾ തന്നെ വേണ്ടിവരും.

 

∙ വൈകാരിക നിയന്ത്രണമില്ലാത്ത വ്യക്തിത്വങ്ങളെ ഭയക്കണോ?

 

ആന്റിസോഷ്യൽ വ്യക്തിത്വങ്ങൾ, സൈക്കോസിസ്, ലഹരിക്ക് അടിമപ്പെട്ടവർ എന്നിവരാണ് കൊലപാതകങ്ങൾ പോലെയുള്ള ക്രൂരമായ കുറ്റകൃത്യങ്ങൾ കൂടുതലായി ചെയ്യുന്നത്. ദേഷ്യം വരുമ്പോൾ സ്വയം അപകടപ്പെടുത്താൻ ശ്രമിക്കുക, ഒരുപാട് പ്രിയപ്പെട്ടവരെ അല്ലെങ്കിൽ സ്വന്തക്കാരെപ്പോലും ഉപദ്രവിക്കുക, സാധനങ്ങൾ നിലത്തെറിഞ്ഞു പൊട്ടിക്കുക എന്നിവ ചെയ്യുന്നത് വൈകാരിക നിയന്ത്രണക്കുറവുള്ള വ്യക്തിത്വ വൈകല്യമുള്ളവരാണ്. ഇമോഷനലി അൺസ്റ്റേബിൾ പഴ്സനാലിറ്റി ഡിസോർഡർ ഇംപൾസീവ് ടൈപ്പ് എന്നാണ് മനഃശാസ്ത്രപരമായി ആ അവസ്ഥയെ നിർവചിക്കുന്നത്. ആ നിമിഷത്തിന്റെ വേഗത്തിൽ എടുത്തുചാടി കാര്യങ്ങൾ ചെയ്യും. വരുംവരായ്കകളെക്കുറിച്ച് ആലോചിക്കില്ല. ആ നിമിഷം കടന്നു പോയാൽ അവർക്ക് വല്ലാത്ത കുറ്റബോധം തോന്നും. ഇത്തരക്കാരെ വലിയ ദുരന്തങ്ങളുണ്ടാക്കുന്നതിനു മുൻപു തന്നെ തിരിച്ചറിയാൻ അടുപ്പമുള്ളവർക്കും കുടുംബാംഗങ്ങൾക്കും സാധിക്കും. പലപ്പോഴും ഇവരുടെ ഉപദ്രവങ്ങൾ അവർ നിശബ്ദമായി സഹിക്കും. അങ്ങനെ സഹിക്കാതെ, തിരിച്ചറിയുന്ന ഘട്ടത്തിൽത്തന്നെ ചികിൽസയ്ക്കു വിധേയരാക്കിയാൽ വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിക്കും.

 

 

കുഞ്ഞുകുഞ്ഞു കാര്യങ്ങളെയോർത്ത് അസ്വസ്ഥരാകുക, വിഷമിക്കുക, പെട്ടെന്ന് ആളുകളോട് അടുക്കുക അതിലും വേഗത്തിൽ അകൽച്ച തോന്നുക. അതൊക്കെ വൈകാരിക സ്ഥിരതയില്ലാത്ത ആളുകളുടെ ലക്ഷണങ്ങളാണ്. അതൊക്കെ വ്യക്തിത്വവൈകല്യത്തിന്റെ ഭാഗമായിട്ടുണ്ടാകുന്ന മൂഡ് വ്യതിയാനങ്ങളാണ്. ഡെല്യൂഷൻ ഡിസോർഡർ ഉള്ളവരെയും കരുതിയിരിക്കണം. തെറ്റായ വിശ്വാസങ്ങൾ വച്ചു പുലർത്തുന്നവരായിരിക്കും ഇവർ. സംശയരോഗവും ദീർഘകാലമായി വഞ്ചിക്കപ്പെടുകയായിരുന്നു എന്ന തോന്നലും ശക്തമാകുമ്പോൾ അവർ അക്രമവാസന കാട്ടുകയും കൊലപാതകം പോലെയുള്ള കുറ്റകൃത്യങ്ങളിൽ ചിലപ്പോൾ ഏർപ്പെടുകയും ചെയ്യാം. മറ്റൊരു കൂട്ടർ ആന്റിസോഷ്യൽ വ്യക്തിത്വ വൈകല്യമുള്ളവരാണ്. അവരുടെ ആവശ്യങ്ങൾ നിറവേറ്റുക എന്നതു മാത്രമാണ് ഇക്കൂട്ടരുടെ ഏറ്റവും വലിയ ലക്ഷ്യം.അതിനു സാധിക്കാതെ വരുമ്പോൾ അവർ എന്തും ചെയ്യും. ഇത് മൂഡ് വ്യതിയാനമല്ല, വ്യക്തിത്വ വൈകല്യമാണ്. പിന്നെയുള്ളത് ലഹരിവസ്തുക്കളുടെ അമിത ഉപയോഗം മൂലമുള്ള മാനസിക പ്രശ്നങ്ങൾ (substance induced mood disorder) ഈ സമയത്ത് അവർക്ക് ഇൻഹിബിറ്ററി കൺട്രോൾ നഷ്ടപ്പെടും. ശരിതെറ്റുകളെപ്പറ്റി ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെടും. നോർമലായിരിക്കുമ്പോൾ ചെയ്യാത്ത പല കാര്യങ്ങളും ആ സമയത്ത് അവർ ചെയ്യും. അവരും ലഹരി ഉപയോഗത്തിനുശേഷം ആക്രമണ സ്വഭാവം കാട്ടാം.

 

∙ മൂഡ് വ്യതിയാനങ്ങൾ വിഷാദത്തിലേക്കു നയിക്കുമോ? 

 

ബൈപോളാർ അഫക്റ്റീവ് ഡിസോർഡർ (ABAD) ഒരു മൂഡ് ഡിസോർഡറാണ്. ഇവയെല്ലാം എപ്പിസോഡ്സ് ആയിട്ടായിരിക്കും വരുന്നത്. നിരന്തരം ഉണ്ടാകുന്ന ഒരു മാനസിക വ്യതിയാനമല്ല. പെട്ടെന്നുണ്ടാകുന്ന സമ്മർദം ഇവരെ ഉന്മാദത്തിലേക്ക് അല്ലെങ്കിൽ വിഷാദത്തിലേക്ക് നയിച്ചേക്കാം. രണ്ടാഴ്ച അല്ലെങ്കിൽ രണ്ടുമാസം നീണ്ടു നിൽക്കുന്ന ഉന്മാദമോ വിഷാദമോ ഒക്കെ അവർക്കുണ്ടായേക്കാം. പിന്നെ വളരെ സ്വാഭാവികമായി പെരുമാറുന്ന അവർ ആറുമാസത്തേക്കോ ഒരു വർഷത്തേക്കോ മാനസികവ്യതിയാനത്തിന്റെ യാതൊരു ലക്ഷണങ്ങളും കാണിച്ചുവെന്നു വരില്ല. വീണ്ടും അവർ വിഷാദത്തിലേക്ക് പോയേക്കാം. നിരന്തരമായി ഡിപ്രഷനിലേക്ക് മാത്രം പോകുന്ന യൂണിപോളാർ ഡിസോർഡറിനെ റക്കറന്റ് ഡിപ്രസീവ് ഡിസോർഡർ എന്നാണ് പറയുക. അതായത് മനസ്സിന്റെ ഒരു ധ്രുവത്തിൽ മാത്രം വരുന്ന ഡിസോർഡർ.  മൂഡ് വ്യതിയാനത്തെ ബൈപോളാർ എന്ന് വിശേഷിപ്പിക്കുന്നത് ചിലയാളുകൾക്ക് ഹൈപ്പോമാനിയ അഥവാ മാനിയ കൂടി വരുമ്പോഴാണ്. അതും ഒരാഴ്ച മുതൽ രണ്ടുമാസത്തോളം വരെ നീണ്ടു നിൽക്കാം. അങ്ങനെയൊരു സാഹചര്യത്തിൽ വിഷാദാവസ്ഥയുടെ നേരേ വിപരീതമായ സ്വഭാവമായിരിക്കും അവർ പ്രകടിപ്പിക്കുക. വിഷാദത്തിൽ സംസാരം കുറയുക, സങ്കടം കൂടുക, ആത്മവിശ്വാസമില്ലായ്മ, നിരാശ, നിസ്സഹായത, മതിപ്പില്ലായ്മ എന്നിവയായിരിക്കും കാണപ്പെടുക. എന്നാൽ ഹൈപ്പോമാനിയ, മാനിയ(mania) എന്നീ അവസ്ഥകളിൽ സംസാരം, ആത്മവിശ്വാസം എന്നിവ കൂടും, വസ്ത്രധാരണത്തിൽ മാറ്റങ്ങളുണ്ടാകും. നന്നായി പണം ചെലവഴിക്കും, മറ്റുള്ളവരേക്കാൾ കഴിവുണ്ടെന്നും അതീന്ദ്രിയ ശക്തികളോടൊക്കെ ആശയവിനിമയം സാധിക്കും എന്നുമൊക്കെയുള്ള അവസ്ഥയിലെത്തും. ഇങ്ങനെ മനസ്സിന്റെ രണ്ടുധ്രുവങ്ങളിലുമുണ്ടാകുന്ന മൂഡ്‌ വ്യതിയാനങ്ങളായതുകൊണ്ടാണ് അതിനെ ബൈപോളാർ മൂഡ് ഡിസോർഡർ എന്ന് പറയുന്നത്. ഈ മൂഡ് വ്യതിയാനത്തെ ചികിൽസകൊണ്ടു നിയന്ത്രിക്കാം. ചികിൽസ പൂർത്തിയാക്കിയാൽ നിരന്തരമായ മൂഡ്‌ വ്യതിയാനത്തിൽ നിന്നും മുക്തിനേടി സാധാരണ ജീവിതത്തിലേക്ക് കടക്കാൻ സാധിക്കും.

 

∙മാനസിക വ്യതിയാനങ്ങൾ പലവിധം

 

ബൈപോളാർ അഫക്റ്റീവ് ഡിസോർഡർ, റക്കറന്റ് ഡിപ്രസീവ് ഡിസോർഡർ, ഡിസ്തൈമിയ ഡിസോർഡർ (Dysthymia) തുടങ്ങി പലവിധത്തിലുണ്ട് മാനസിക വ്യതിയാനങ്ങൾ. വളരെ കുറഞ്ഞ അളവിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന മാനസികവ്യതിയാനമാണ് ഡിസ്തൈമിയ. സ്ത്രീകളിലാണ് കൂടുതലായും ഇത് കാണപ്പെടുന്നത്. ഒന്നോ രണ്ടോ വർഷം നീണ്ടു നിൽക്കുന്ന നേരിയ വിഷാദമനുഭവപ്പെടും. ഉത്സാഹമില്ലായ്മ പോലെയൊക്കെ തോന്നും. പിന്നെയുള്ളത് സൈക്ലോതൈമിയ (Cyclothymia) എന്ന മാനസികവ്യതിയാനമാണ്. വളരെ വേഗത്തിൽ മൂഡ്‌വ്യതിയാനങ്ങൾ വരുന്ന അവസ്ഥയാണത്. അതായത് മനോനില ദീർഘകാലത്തേക്കല്ലാതെ ഒന്നോ രണ്ടോ ദിവസങ്ങളിലായി വ്യതിചലിച്ചുകൊണ്ടിരിക്കും.  പിന്നെയുള്ളത് മുൻപ് സൂചിപ്പിച്ചതുപോലെ substance induced mood disorder ആണ്. ലഹരിയുടെ ഉപയോഗം മനോനിലയെ സ്വാധീനിക്കുന്നതുകൊണ്ടാണ് അത്തരം മാനസിക വ്യതിയാനങ്ങൾ അനുഭവപ്പെടുന്നത്.

 

∙ മൂഡ്സ്വിങ്സ് സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായിരിക്കുമോ?

 

ആകാംക്ഷ, വിഷാദം, നിരാശ, സങ്കടം തുടങ്ങിയ വൈകാരിക പ്രശ്നങ്ങളായിട്ടാണ് സ്ത്രീകളിൽ മൂഡ്‌ വ്യതിയാനങ്ങൾ കാണപ്പെടുന്നത്. എന്നാൽ പുരുഷന്മാരിൽ ദേഷ്യം നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട്, അക്രമാസക്തമായ സ്വഭാവം എന്നിവ കൂടുതലായി കാണപ്പെടാറുണ്ട്. ശാന്തമായിട്ടിരിക്കുന്ന ഒരാൾ പെട്ടെന്നു ദേഷ്യപ്പെടുന്നതുപോലെയുള്ള പെരുമാറ്റം ഉണ്ടായേക്കാം. മൂഡ്‌ വ്യതിയാനങ്ങളുണ്ടാകുമ്പോൾ സ്വയം ഉപദ്രവിക്കാനുള്ള പ്രവണത സ്ത്രീകൾ കാണിക്കുമ്പോൾ മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള ത്വരയായിരിക്കും മാനസിക വ്യതിയാനമുള്ള ഒരു പുരുഷൻ കൂടുതലായി കാണിക്കുന്നത്.

 

∙ മാനസിക പ്രശ്നങ്ങൾക്ക് മരുന്ന് എക്കാലത്തേക്കും വേണ്ടിവരുമോ?

 

മാനസിക പ്രശ്നങ്ങൾക്ക് ഔഷധങ്ങൾ കഴിക്കുന്നവർ അത് മുടക്കുകയോ കുറേ നാൾ ഉപയോഗിക്കാതിരിക്കുകയോ ചെയ്താലും ,കോഴ്സ് പൂർത്തിയാക്കി മരുന്നു നിർത്തിയാലും അവ തിരികെ വരാൻ സാധ്യതയുണ്ട്. എന്നാൽ സൈക്കോതെറപ്പികൾക്ക് വിധേയരായാൽ അത് ചില പ്രത്യേക സമയത്തെ പ്രശ്നങ്ങളെ മാനേജ് ചെയ്യാന്‍ സഹായിക്കുക മാത്രമല്ല അത്തരം പ്രശ്നങ്ങൾ എന്തു കാരണങ്ങളാലാണ് ഉണ്ടായതെന്ന് കണ്ടെത്തി അതിനെയും കൈകാര്യം ചെയ്യാൻ സഹായിക്കും. ഉദാഹരണമായി, നെഗറ്റീവ് ചിന്താഗതിക്കാരിൽ വിഷാദമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ആ നെഗറ്റീവ് ചിന്തകളെ കൈകാര്യം ചെയ്യാൻ പഠിച്ചു കഴിയുമ്പോൾ രോഗം വീണ്ടെടുക്കാൻ സാധ്യത കുറവാണ്. അതുകൊണ്ട് ഔഷധങ്ങൾക്കൊപ്പം തെറപ്പിക്കും വിധേയരാകുന്ന ചികിൽസാ രീതി പിന്തുടരുന്നത് രോഗം മാറാനും രോഗം വീണ്ടെടുക്കാതിരിക്കാനും സഹായിക്കും.

 

ഏതെങ്കിലും തരത്തിലുള്ള മാനസിക വ്യതിയാനങ്ങളുണ്ടെന്നു സ്വയം തോന്നിയാൽ അല്ലെങ്കിൽ അങ്ങനെയൊരാൾ കുടുംബത്തിലോ സുഹൃദ്‌വലയത്തിലോ ഉണ്ടായാൽ തീർച്ചയായും ചികിൽസ നേടാൻ മടിക്കരുത്. വലിയ ദുരന്തങ്ങൾ സംഭവിച്ച ശേഷം പശ്ചാത്തപിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് സ്വന്തം മനസ്സും പ്രിയപ്പെട്ടവരുടെ മനസ്സും ആരോഗ്യകരമായി സൂക്ഷിക്കുന്നത്.

 

Content Summary : Clinical Psychologist Dr. Gitanjali Natarajan (Clinical Professor and HOD in the Dept of Clinical Psychology, Amrita Institute of Medical Sciences) Talks About Mood And Personality Disorders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com