ADVERTISEMENT

കുട്ടികളിലും ചെറുപ്പക്കാരിലുമൊക്കെയുള്ള മാനസിക സമ്മർദങ്ങളെപ്പറ്റിയും അവരനുഭവിക്കുന്ന മാനസികപ്രശ്നങ്ങളെപ്പറ്റിയുമൊക്കെ ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്; പ്രത്യേകിച്ച് കോവിഡ് കാലത്തെ അടച്ചിടൽസമയത്ത്. അതുപോലെ സവിശേഷ ശ്രദ്ധ ആവശ്യമുള്ള വിഷയമാണ് വയോജനങ്ങളുടെ മാനസികാരോഗ്യവും. 

 

ഇന്ന് നമ്മുടെ സമൂഹത്തിൽ മാനസിക പ്രശ്നങ്ങളനുഭവിക്കുന്ന വലിയൊരു വിഭാഗം വയോജനങ്ങളാണ്. ജോലിയിൽനിന്ന് വിരമിച്ചവരും ഇപ്പോഴും പലതരം തൊഴിലുകൾ ചെയ്യുന്നവരുമടക്കം, മുതിർന്ന ദമ്പതിമാർ പരസ്‌പരം താങ്ങായും തണലായും കഴിയുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും കാഴ്‌ചകൾ നമുക്കു ചുറ്റും ധാരാളമുണ്ട്. അതേസമയം, കുടുംബാംഗങ്ങളോ സമൂഹമോ തിരിച്ചറിയാതെ പോകുന്ന, പലപ്പോഴും ഗുരുതരമായ, മാനസികാരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന വയോജനങ്ങളും ധാരാളം. അവരുടെ പെരുമാറ്റത്തെ ദുശ്ശാഠ്യമായോ പിടിവാശിയായോ മറ്റുള്ളവരെ മനപ്പൂർവം ബുദ്ധിമുട്ടിക്കാനുള്ള ശ്രമമായോ കാണുന്ന മക്കളും ചെറുമക്കളും മറ്റു കുടുംബാംഗങ്ങളുമൊക്കെ നമുക്കിടയിൽത്തന്നെയുണ്ട്. വയോജനങ്ങളുടെ മാനസികാരോഗ്യത്തെപ്പറ്റിയും പ്രശ്നങ്ങളെപ്പറ്റിയുമുള്ള അറിവില്ലായ്മയാണ് പലപ്പോഴും പ്രശ്നം.  

 

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മറവി രോഗത്തിന്റെയും മാനസികദൗർബല്യങ്ങളുടെയും തോത് മുതിർന്ന പൗരന്മാരിൽ കൂടിക്കൊണ്ടിരിക്കുകയാണ്. ഓർമയെയും ചിന്താശേഷിയെയും ദൈനംദിന ജീവിതത്തെയും അവ ബാധിക്കുന്നു. ഡിമൻഷ്യ എന്ന മറവി രോഗവുമായി ലോകത്തു അഞ്ചരക്കോടിയോളം ആളുകളാണ് ജീവിക്കുന്നത്. ഇതിൽ 20 ശതമാനത്തോളം കൂടുതൽ ആൾക്കാർ മനോദൗർബല്യം കൊണ്ട് വിഷമം അനുഭവിക്കുന്നുണ്ട്. പൊതുജനാരോഗ്യത്തിൽ വെല്ലുവിളികൾ ഉയർത്തുന്ന പ്രശ്‌നമാണിത്.

 

ഇന്ത്യയിൽ 20 ശതമാനത്തിലേറെ മുതിർന്ന പൗരന്മാർ മനോദൗർബല്യം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഈ ഉയരുന്ന തോതിന് കാരണം മാറി വരുന്ന സാമൂഹിക സാമ്പത്തിക സ്ഥിതികൾ, നഗരവത്ക്കരണം, വ്യവസായവത്ക്കരണം, കുടുംബ വ്യവസ്ഥിതിയിലുണ്ടായ മാറ്റങ്ങൾ എന്നിവയാകാം. 

 

സാമൂഹിക പ്രശ്‌നങ്ങൾ കൊണ്ടുണ്ടാകുന്ന മാനസിക ആഘാതത്തിനു പുറമേ ആരോഗ്യ പ്രശ്‌നങ്ങൾ, ശരീരത്തിന്റെ ക്ഷമതക്കുറവ്, ജീവിക്കാനാവശ്യമായ അത്യാവശ്യ ഘടകങ്ങളുടെ അഭാവം, ഒറ്റപ്പെടൽ, വേണ്ടപ്പെട്ടവരുടെ മരണം, ജോലിയിൽ നിന്നുള്ള വിരമിക്കൽ എന്നീ ഘടകങ്ങളും മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.

 

അതുപോലെ , ലോകത്ത് ആറു വയോധികരിൽ ഒരാൾ എന്ന നിലയിൽ പീഡനത്തിന് വിധേയമാകുന്നു. ശാരീരികമായും മാനസികമായുമുള്ള ചൂഷണങ്ങൾ, അവഗണന എന്നിവ ശാരീരികമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതുപോലെ ഭയം, ഉത്കണ്ഠ, വിഷാദം എന്നീ മാനസിക പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

 

മുതിർന്നവരെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്‌ചപ്പാട്‌, അരക്ഷിതാവസ്ഥ ഇവയെല്ലാം വയോധികരുടെ ആത്മാഭിമാനത്തെ ബാധിക്കുകയും  പെരുമാറ്റ പ്രശ്‌നങ്ങൾക്കു കാരണമാകുകയും ചെയ്യുന്നു. ഒറ്റപ്പെടുന്നുവെന്നും ആരും അംഗീകരിക്കുന്നില്ല എന്നുമുള്ള തോന്നലും വികാരങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയാതെ വരുന്നതും ചുറ്റുപാടുകളോടും സാഹചര്യങ്ങളോടുമുള്ള പ്രതികരണത്തെ ബാധിക്കുകയും മോശമാക്കുകയും ചെയ്യാം.

 

"Erik Erikson's stages of psycho social development " തിയറി അനുസരിച്ച്, ജീവിതത്തിന്റെ ഈ കാലഘട്ടത്തിൽ നമ്മുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചു നേട്ടങ്ങൾ വരുമ്പോൾ ജീവിതത്തിൽ വിജയം തോന്നുകയും അല്ലെങ്കിൽ നിരാശ തോന്നുകയും ചെയ്യണം.

 

ഒരാളുടെ സന്തോഷം എന്നു പറയുന്നത് Achievement (നേട്ടം), Affection (സ്നേഹം), Acceptance (അംഗീകാരം) എന്നീ മൂന്ന് A  കളെ ആശ്രയിച്ചാണ്. ഇതിൽ ഏതെങ്കിലും ഒന്നിൽ അപര്യാപ്‌തത വന്നാൽ അത് അവരുടെ സന്തോഷത്തെ ബാധിയ്ക്കും. ഉദാ: കുട്ടികൾ അംഗീകരിച്ചില്ലെങ്കിൽ ആരും എന്നെ സ്നേഹിക്കുന്നില്ല എന്ന തോന്നൽ ഉണ്ടാകാം. 

 

മുതിർന്നവരിൽ ഉണ്ടാകുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങൾ പലപ്പോഴും തിരിച്ചറിയപ്പെടുന്നില്ല. അഥവാ തിരിച്ചറിഞ്ഞാൽ തന്നെ പലപ്പോഴും  ചികിൽസ തേടാൻ അവരോ ചികിൽസയെത്തിക്കാൻ കുടുംബാംഗങ്ങളോ വിമുഖത കാട്ടുന്ന സംഭവങ്ങളുമുണ്ട്. ഇവിടെ എന്താണ് കുറവ്, ഞങ്ങൾ നന്നായി നോക്കുന്നില്ലേ എന്ന ചോദ്യമായാണ് അത്തരം കുടുംബാംഗങ്ങളിൽനിന്നു പലപ്പോഴും ഉണ്ടാവുന്നത്. മനോദൗർബല്യമുള്ള വയോധികരുടെ പെരുമാറ്റങ്ങളെ അഹങ്കാരമായും നല്ല നിലയിൽ കഴിയുന്ന മക്കളെ അപമാനിക്കാൻ കാണിക്കുന്ന കോപ്രായങ്ങളായും ശ്രദ്ധ പിടിച്ചു പറ്റാനായി മനഃപൂർവമുള്ള ചെയ്തികളായും വ്യാഖ്യാനിക്കുന്ന ആളുകളുമുണ്ട്. ഇത്തരം മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. വയോധികരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും സഹാനുഭൂതിയോടെ പെരുമാറാനും കഴിയണം. പെരുമാറ്റത്തിലോ പ്രവൃത്തിയിലോ അസ്വാഭാവികത തോന്നിയാൽ മനഃശാസ്ത്ര വിദഗ്ധരുടെ അഭിപ്രായം തേടുകയും അവരുടെ നിർദേശമനുസരിച്ച്, ആവശ്യമെങ്കിൽ വൈദ്യസഹായം നൽകുകയും ചെയ്യണം. 

 

വാർധക്യം എല്ലാവരുടെ ജീവിതത്തിലുമുണ്ട്. ആ കാലഘട്ടത്തിലുണ്ടാകുന്ന ശാരീരിക, മാനസിക മാറ്റങ്ങളെ ഉൾക്കൊള്ളാൻ വയോധികരും കുടുംബാംഗങ്ങളും തയാറായേ മതിയാവൂ. വ്യക്തിത്വത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും പെരുമാറ്റ പ്രശ്‌നങ്ങളെക്കുറിച്ചും മറ്റുള്ളവരുമായി പൊരുത്തപ്പെടാനുള്ള കഴിവിനെക്കുറിച്ചും ആത്മപരിശോധന നടത്താം. ലോകത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെയും പുതിയ തലമുറയെയും അവരുടെ ജീവിത സാഹചര്യങ്ങളെയും ഉൾക്കൊള്ളാനും തയ്യാറാകണം. പഴയതെല്ലാം നല്ലത്, പുതുമ എല്ലാം തെറ്റ് എന്നുള്ള കാഴ്ചപ്പാടും മാറ്റുക. അപ്പോൾ ഈ കാലഘട്ടവും നമുക്കു മനോഹരമാക്കാം.

 

(ആലപ്പുഴ ജനറൽ ആശുപത്രിയിെല ക്ലിനിക്കൽ സൈക്കോളജിസ്‌റ്റാണ് ലേഖിക)

 

Content Summary : Clinical Psychologist Kasthoori (  Alappuzha General Hospital) Talks About Elderly Mental Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com