ADVERTISEMENT

കന്നഡ സിനിമ താരം പുനീത് രാജ്കുമാറിന്‍റെ അകാലത്തിലുള്ള മരണം സിനിമ ആരാധകരെ മാത്രമല്ല ഞെട്ടിച്ചു കളഞ്ഞത്. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം വന്നായിരുന്നു പുനീതിന്‍റെ മരണമെന്നത് ഫിറ്റ്നസ് പ്രേമികളെയും ആശങ്കയിലാഴ്ത്തുന്നതാണ്. പുറമേ വളരെ ഫിറ്റായിരുന്ന, നിത്യവും വര്‍ക്ക് ഔട്ട് ചെയ്യുന്ന 46കാരനുണ്ടായ ഹൃദയാഘാതം പലര്‍ക്കും അവിശ്വസനീയമായിരുന്നു. രണ്ട് മാസം മുന്‍പ് ഹിന്ദി സിനിമ താരം സിദ്ധാര്‍ത്ഥ് ശുക്ലയുടെ ഹൃദയാഘാതവും സമാനമായ പ്രതികരണമാണ് ഫിറ്റ്നസിനെ ഗൗരവമായി എടുക്കുന്നവരില്‍ ഉണ്ടാക്കിയത്. ആരോഗ്യകരമായ ദീര്‍ഘ ജീവിതത്തിന് വ്യായാമമാണോ ഉത്തരമെന്ന സംശയം തന്നെ പലരിലും ജനിപ്പിക്കുന്നതാണ് ഊര്‍ജ്ജസ്വലരായ ഈ ചെറുപ്പക്കാര്‍ക്ക് ഉണ്ടായ ഹൃദയാഘാതം. 

എന്നാല്‍ ഇതില്‍ വ്യായാമമല്ല വില്ലനെന്നും ജനിതകപരമോ മറ്റ് കാരണങ്ങളാലോ ഉണ്ടായിരുന്ന ഹൃദ്രോഗ പ്രശ്നം പലരും തിരിച്ചറിയാതെ പോകുന്നതാണ് പ്രശ്നമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഒരാള്‍ക്ക് ഉള്ള ഹൃദ്രോഗ പ്രശ്നം കണ്ടെത്താതെ ചില തരം കഠിന വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് മരണകാരണമായേക്കാമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. തെറ്റായ സമയത്ത് തെറ്റായ ഡോസില്‍ നല്‍കുന്നത് മരുന്നുകളെ പോലും വിഷമാക്കി മാറ്റാമെന്നും വ്യായാമത്തിന്‍റെ കാര്യത്തിലും ഈ നിയമം പിന്തുടരണമെന്നും മെദാന്ത ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സഞ്ജയ് മിത്തല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

ചില വ്യക്തികളില്‍ കഠിന വ്യായാമം ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കാം. ഇതിനാല്‍ അത്തരം വ്യായാമങ്ങള്‍ക്ക് തുനിയുന്നതിന് മുന്‍പ് ഹൃദയ പരിശോധന നിര്‍ബന്ധമാണെന്ന് ഡോ. സഞ്ജയ് കൂട്ടിച്ചേര്‍ത്തു. വ്യായാമം ചെയ്യുന്ന വേളയില്‍ ശരീരം നല്‍കുന്ന ചില മുന്നറിയിപ്പുകള്‍ ഗൗരവമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.  

 

1. വ്യായാമം ചെയ്യുമ്പോൾ  തല കറങ്ങുകയോ തലയ്ക്ക് ഭാരക്കുറവ് അനുഭവപ്പെടുകയോ ചെയ്താല്‍ തീര്‍ച്ചയായും കരുതിയിരിക്കണം

2.  രക്തസമ്മര്‍ദം കൂടുതലുള്ള വ്യക്തികള്‍ അത് പരിശോധിച്ച് ബിപി സാധാരണ തോതില്‍ ആക്കിയതിന് ശേഷം മാത്രം വ്യായാമം ചെയ്യുക

3. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ചെറുപ്പത്തില്‍ തന്നെ ഹൃദ്രോഗം ഉണ്ടായിട്ടുണ്ടെങ്കില്‍ ജനിതകപരമായിതന്നെ ഹൃദ്രോഗ സാധ്യത നിങ്ങള്‍ക്കും ഉണ്ടെന്നാണ് അര്‍ഥം. ഇത്തരക്കാര്‍ ഇസിജി പരിശോധനകള്‍ ചെയ്തു നോക്കേണ്ടതാണ്. 

4. നെഞ്ചുവേദന, ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട് പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവരും പരിശോധന നടത്തേണ്ടതാണ്. 

5. ലൈംഗിക ഉത്തേജനത്തിന് ഉപയോഗിക്കുന്ന ചില മരുന്നുകള്‍ ഹൃദയ താളം തെറ്റിക്കാനും ഹൃദയാഘാതത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്. 

മുന്‍പൊക്കെ പ്രായമായവരില്‍ കണ്ടിരുന്ന ഹൃദ്രോഗം ഇപ്പോള്‍ യുവാക്കളെയും വ്യാപകമായി പിടികൂടിയിരിക്കുകയാണെന്ന് അമൃത ഹോസ്പിറ്റലിലെ അഡല്‍റ്റ് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് തച്ചത്തോടിയിലും ചൂണ്ടിക്കാട്ടുന്നു. അമിതമായ സമ്മര്‍ദം യുവാക്കളെ ഉയര്‍ന്ന രക്ത സമ്മര്‍ദം, കൊളസ്ട്രോള്‍, ഉറക്കമില്ലായ്മ, മോശം ഭക്ഷണശീലങ്ങള്‍, അനാരോഗ്യകരമായ ജീവിതശൈലി തുടങ്ങിയവയിലേക്ക് നയിക്കാമെന്നും ഡോ. രാജേഷ് കൂട്ടിച്ചേര്‍ത്തു. കോവിഡിനെ തുടര്‍ന്നുണ്ടായ വര്‍ക്ക് ഫ്രം ഹോം ഈ സാഹചര്യത്തെ രൂക്ഷമാക്കാനാണ് സാധ്യത. 

പുറമേ ആരോഗ്യത്തോടെ ഇരിക്കുന്നെന്ന് തോന്നിക്കുന്നവരും ഒരു പ്രായം കഴിഞ്ഞാല്‍ ആരോഗ്യ പരിശോധനകള്‍ കൃത്യമായ ഇടവേളകളില്‍ നടത്തണമെന്ന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു.

English Summary : Workout related heart attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com