ഏതു പനിയായാലും നിസ്സാരമാക്കരുത്, കരുതലെടുക്കാം പകർച്ചാവ്യാധികൾ പടരുമ്പോൾ...
Mail This Article
ഇന്ന് കാലാവസ്ഥാ വ്യതിയാനം അനിതരസാധാരണമായി വർധിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടിൽ ഈ വേനൽ മഴക്കാലം. വളരെയധികം നീണ്ടു പോയി. മഞ്ഞുകാലം തുടങ്ങുന്നതേയുള്ളൂ. മഴക്കാലത്തിന്റെ അനന്തര ദോഷഫലങ്ങളായ മൂക്കടപ്പിനും ചുമയ്ക്കും ജലദോഷത്തിനും പനിക്കും ഒരു കുറവും കാണുന്നില്ല. ഇതോടൊപ്പം കോവിഡ്. തൊണ്ണൂറ്റി ഒൻപതു ഡിഗ്രി ഫാരൻഹീറ്റിനു മീതെ ചൂടു പോയെങ്കിൽ മാത്രമേ പനിയായി കണക്കാക്കാറുള്ളൂ. പനി കുറയുവാനുള്ള ഗുളികയോ കുത്തിവയ്പ്പോ കൊടുക്കുമ്പോൾ തലച്ചോറിലെ താപനില നിയന്ത്രിക്കുന്ന കേന്ദ്രം വീണ്ടും പഴയ നിലയിലേക്ക് തിരിച്ചെത്തുന്നു. അപ്പോൾ ശരീരത്തിലെ താപനില കുറയ്ക്കുവാനുള്ള ഉപാധി ശരീരം വിയർക്കലാണ്. ഇതിനായി ചർമത്തിലെ രക്തനാഡികൾ വികസിക്കും. വിയർപ്പു വലിഞ്ഞു പോകുമ്പോൾ ദേഹം തണുക്കും. പനിയും വിട്ടു മാറും
പനിയുടെ പ്രധാന കാരണം രോഗാണു പ്രസരണമാണ്. ഉദാ: വൈറസ് (ഇൻഫ്ലുവൻസ), ബാക്ടീരിയ, മലേറിയ, ഫൈലേറിയ, പ്രത്യക്ഷമായോ പരോക്ഷമായോ പഴുപ്പ് എവിടെയെങ്കിലും ഉണ്ടെങ്കിലും പനിയായി കലാശിക്കാം. രോഗാണു പ്രസരണം തടയാൻ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് തൊണ്ട, ടോൺസിൽസ്, ശ്വാസകോശം, മൂത്രാശയരോഗം, സന്ധികൾ, കഴലകൾ, പ്ലീഹ തുടങ്ങിയവ വികസിക്കുക മുതലായവയാണ്. ഇത്തരം കാരണങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോയേക്കാം. രോഗാണു പ്രസരണമില്ലാത്ത കൊളാജിൻ (സന്ധിരോഗം) രോഗങ്ങളിലും മുറിവും ചതവും ഉണ്ടായാലും പനി ഉണ്ടാകാം. ക്ഷയരോഗത്തിലും ചിലതരം കാൻസറിലും പനി കാണാറുണ്ട്.
മഴക്കാലത്ത് ജലദോഷവും ചുമയും ധാരാളമായി കാണാറുണ്ട്. കഴുത്തും തൊണ്ടയും തണുപ്പടിക്കാതെ സൂക്ഷിക്കണം. മാറാതെ നിൽക്കുകയാണെങ്കിൽ ലാബറട്ടറി പരിശോധനയും വേണ്ടി വരും. നെഞ്ചിന്റെ എക്സ്റേ എടുക്കേണ്ടിയും വരും. മലമ്പനി ഇന്ന് നമ്മുടെ നാട്ടിൽ കാണാറില്ലെങ്കിലും പുറത്തു നിന്നു വരുന്നവരിൽ കാണാറുണ്ട്. കൊതുകു പരത്തുന്ന മലേറിയ, ഫൈലേറിയ, ഡെങ്കിപ്പണി, എലിപ്പനി മുതലായവയും ഇന്നു ധാരാളമായി കാണുന്നുണ്ട്. ഏതു പനിയും നിസ്സാരമായി തള്ളിക്കളയാതെ കരുതലെടുക്കുക. നീണ്ടു നിൽക്കുന്ന പനിയെ നിസ്സാരമായി തള്ളിക്കളയാതെ ഒരു ഡോക്ടറുടെ ഉപദേശം തേടുക.
Content Summary : Content Summary : Why you must not ignore regular fatigue or mild fever