ADVERTISEMENT

പ്രായം ഏറുന്നതിനനുസരിച്ച് കാഴ്ച കുറയുന്നുവെന്ന് ആശങ്കയുണ്ടോ?  എങ്കിൽ, ആ ഭയത്തിൽ കാര്യമുണ്ടെന്നു മാത്രമല്ല,  അശാസ്ത്രീയ ഭക്ഷണരീതികൾ കാഴ്ച വൈകല്യങ്ങളെ രൂക്ഷമാക്കുകയും ചെയ്യും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് നിലവിൽ ലോക ജനസംഖ്യയുടെ 9 ശതമാനം 65 വയസ്സിനു മുകളിലുള്ളവരാണ്. ഇവരിൽ ഭൂരിഭാഗവും ഏതെങ്കിലും തരത്തിൽ  കാഴ്ചക്കുറവ്  അനുഭവിക്കുന്നവരും.  65 മുതൽ 85 വരെ പ്രായമുള്ളവരിൽ കാഴ്ച വൈകല്യങ്ങളുടെ നിരക്ക് മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു.

 

പ്രായം വർധിക്കുമ്പോൾ റെറ്റിനയുടെ മാക്ക്യുല എന്ന ഭാഗത്തു വരുന്ന കേടുപാടാണ് മാക്യുലർ ഡീ ജനറേഷൻ (എഎംഡി). കാഴ്ചക്കുറവ് മുതൽ അന്ധത വരെ വരുത്താവുന്ന ഈ രോഗാവസ്ഥ വളരെ വ്യാപകമാണ്. അൻപതു വയസ്സോ അതിൽ  കൂടുതലോ പ്രായം ഉള്ളവരുടെ കാഴ്ചശക്തി ക്ഷയിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണിത്. ‌‌ പ്രായമാണ് രോഗാവസ്ഥയിലേക്കു നയിക്കുന്നതെങ്കിലും പിന്തുടരുന്ന ഭക്ഷണരീതിയും പ്രധാനം. അതുകൊണ്ടു തന്നെ, മധ്യവയസ്സ് കഴിഞ്ഞവർ ശാസ്ത്രീയമായ ആഹാരരീതി ശീലിച്ചില്ലെങ്കിൽ രോഗം പിടിപെടാനും രൂക്ഷമാകാനും സാധ്യതയുണ്ടെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഒഫ്താൽമോളജി, ഒപ്ടോമെട്രിക് അസോസിയേഷൻ തുടങ്ങിയ ആരോഗ്യ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

 

ആഹാരത്തിലൂടെ രോഗം ഭേദമാകുമോ?

 

ശരിയായ  ഭക്ഷണരീതി കൊണ്ടുമാത്രം രോഗം സുഖപ്പെടില്ല.  എന്നാൽ അസുഖം മൂർച്ഛിക്കുന്നത് തടയാനാകും. കഴിക്കുന്ന ആഹാരം ഏതെല്ലാം തരത്തിൽ ഈ രോഗാവസ്ഥയെ ബാധിക്കുമെന്ന് അറിഞ്ഞിരിക്കുകയെന്നത് പ്രധാനം. 

∙ഗ്ലൈസമിക് ഇൻഡക്സ് കൂടിയ ഭക്ഷ്യവസ്തുക്കൾ (ചോറ്, ബ്രഡ്, ഉരുള കിഴങ്ങ് തുടങ്ങിയവ) രോഗം രൂക്ഷമാക്കും. മധ്യ വയസ്സ് കഴിഞ്ഞവർ ഇവയുടെ അളവ് കഴിയാവുന്നത്ര കുറയ്ക്കണം. സൂപ്പർ മാർക്കറ്റുകളിലും മറ്റും ലഭിക്കുന്ന സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ ശീലമാക്കിയവർ അപായ മുനമ്പിലാണ്. കൊഴുപ്പ് കൂടിയ പാൽ ഉൽപന്നങ്ങൾ, പോർക്ക്, ബീഫ്, ആട്ടിറച്ചി എന്നിവയുടെ സ്ഥിരോപയോഗം രോഗാവസ്ഥ വഷളാക്കും. 

∙ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണത്തിന്റെ (ഇരുണ്ട നിറമുള്ള ഇലക്കറികൾ, പച്ചക്കറികൾ തുടങ്ങിയവ) അളവ് വർധിപ്പിക്കണം. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ഗ്രീൻ ടീ ശീലമാക്കുന്നത് പ്രയോജനകരം. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെക്കിനുകൾ ഫ്രീ റാഡിക്കലുകളുടെ രൂപീകരണം തടയുകയും കോശങ്ങളുടെ നാശത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. തിമിരം, ഗ്ലക്കോമ പോലുള്ള രോഗങ്ങൾ മൂലമുള്ള അപകടസാധ്യത കുറയ്ക്കാനും ഗ്രീൻ ടീക്ക് ശേഷിയുണ്ട്.

∙വൈറ്റമിൻ എ (മധുരക്കിഴങ്ങ്, ചീര, കാരറ്റ്, മാമ്പഴം തുടങ്ങിയവ) വൈറ്റമിൻ സി  (ഓറഞ്ച്, സ്ട്രോബറി, പച്ചക്കറികൾ തുടങ്ങിയവ) വൈറ്റമിൻ ഇ (ബദാം, അണ്ടിപ്പരിപ്പ്, സൂര്യകാന്തി എണ്ണ തുടങ്ങിയവ) എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം. 

∙എഎം‍ഡിയുടെ അപകടസാധ്യത കുറയ്ക്കാൻ വൈറ്റമിൻ ഡിയുടെ പങ്കിനെ പറ്റിയുള്ള ഗവേഷണം പുരോഗമിക്കുന്നു. സിങ്ക്  കൂടുതലുള്ള ഭക്ഷ്യവസ്തുക്കൾ  (ഞണ്ട്, ബിൻസ്,  കശുവണ്ടി തുടങ്ങിയവ) രോഗാവസ്ഥയെ ലഘൂകരിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പോർക്ക്, ഗോമാംസം എന്നിവയും സിങ്കിന്റെ മികച്ച സ്രോതസ്സുകളാണ്. എന്നാൽ ഇവ റെഡ് മീറ്റ് ഇനത്തിൽ പെട്ട വിഭവങ്ങളായതിനാൽ അമിത ഉപയോഗം ഗുണത്തേക്കാളേറെ ദോഷമായേക്കാം.

∙പ്രായമായല്ലോ, ഇനി ദിവസവും രണ്ടോ മൂന്നോ പെഗ്  ആകാമെന്നു വിചാരിക്കുന്നതു കണ്ണിനെ കൂടുതൽ കുഴപ്പത്തിലാക്കും. എഎംഡി മൂലമുള്ള കണ്ണുകളുടെ അപകടസാധ്യത വർധിപ്പിക്കുന്ന പ്രധാന  കാരണങ്ങളിലൊന്നാണിത്. രണ്ട് പെഗ്ഗിലും  ഒതുക്കാതെ ആഘോഷം നീണ്ടാൽ വലിയ കുഴപ്പത്തിനു തന്നെ വഴിയൊരുക്കാം. പുകവലിയാണ് മറ്റൊരു കാരണം. വാർധക്യത്തിലും നല്ല കാഴ്ച ആഗ്രഹിക്കുന്നവർ ഈ ശീലവും ഉപേക്ഷിക്കണം. അമിത ഭാരമുള്ളവർ ചിട്ടയായ ആഹാരത്തിലൂടെയും  വ്യായാമത്തിലൂടെയും അതു കുറയ്ക്കാനും ശ്രമിക്കണം. 

∙ചെറിയ കടൽ മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേഗ ഫാറ്റി–3 ആസിഡ് എഎംഡി ഭീഷണിയെ ചെറുക്കുന്നതിനു സഹായകരമെന്നതിനാൽ ശീലമാക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ മുട്ട ആഹാരത്തിലുൾപ്പെടുത്തുന്നതും ഗുണം ചെയ്യും. കോഴിയിറച്ചി കറിവച്ച് കഴിക്കുന്നതും (കുറഞ്ഞ അളവിൽ) പ്രയോജനകരം.

∙കാലങ്ങളായുള്ള ശീലമാണെങ്കിലും മാംസ ഭക്ഷണം കുറച്ചുകൊണ്ടുവരുന്നത് കണ്ണിനു  മാത്രമല്ല, വയോധികരുടെ പൊതുവായ ആരോഗ്യത്തിനും ഗുണകരം.  മാംസഭക്ഷണം കുറയ്ക്കുന്നതിനു ആനുപാതികമായി പച്ചക്കറികളും പഴങ്ങളും കൂടുതൽ ഉൾപ്പെടുത്തണം. 

ആഹാരത്തിലൂടെ ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കുന്നില്ലെന്ന് കണ്ടെത്തി ഡോക്ടർമാർ വൈറ്റമിൻ സപ്ലിമെന്റുകൾ നിർദേശിച്ചാൽ അത് കഴിക്കാൻ  മടിക്കുകയുമരുത്.

Content Summary : Eye care and foods we eat

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com