ADVERTISEMENT

ആദ്യമായി ഞാൻ ഒരു നഴ്സിനെ ശ്രദ്ധിക്കുന്നത് ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. ഗുരുതര രോഗം ബാധിച്ച് അമ്മയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ദിവസം. അത്രയുമധികം ഓർമയോ അറിവോ ഉണ്ടായിരുന്നില്ലെങ്കിലും കുറച്ചു ദിവസം ആശുപത്രിതന്നെ എന്റെ വീടായി മാറിയ ദിനങ്ങളായിരുന്നു. അമ്മയെ ശുശ്രൂഷിക്കാനെത്തുന്ന വെള്ള വസ്ത്രം ധരിച്ചവരെ അമ്മ സിസ്റ്റർ എന്നായിരുന്നു വിളിച്ചിരുന്നതെങ്കിലും എനിക്കവർ ചേച്ചിമാരും ആന്റിമാരുമായിരുന്നു. അവരുടെ വരവ് അമ്മയ്ക്ക് ആശ്വാസകരമായിരുന്നു, എനിക്കതിലേറെ ആനന്ദവും. കാരണം വരുമ്പോഴെല്ലാം അവർ എന്നെ കവിളിൽതട്ടി കൊഞ്ചിക്കുകയും ലാളിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇടയ്‌ക്കൊക്കെ മിഠായികളും കിട്ടിയിരുന്നു. വളരുന്തോറും ഞാൻ ഈ മാലാഖമാരെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.  അവരുടെ സ്നേഹവും പരിലാളനയും  എത്രമാത്രം ആശ്വാസമാണ് രോഗികൾക്ക് നൽകുന്നതെന്നു പതിയെ എനിക്കും മനസ്സിലായിത്തുടങ്ങി.

 

എന്റെ വളർച്ചയ്ക്കൊപ്പംതന്നെ മാലാഖമാരോടുള്ള സ്നേഹവും എന്റെ മനസ്സിൽ വളർന്നിരുന്നു. ഡോക്ടർ രോഗം നിര്‍ണയിക്കുകയും  ചികിത്സ തീരുമാനിക്കുകയും ചെയ്യുന്നു എന്നാൽ  ആ ചികിത്സ ഡോക്ടർ ആഗ്രഹിക്കുന്നത് പ്രാകാരം രോഗികൾക്ക് നൽകുന്നതും അവർക്ക് മറുപടി നൽകുന്നതും, ആശങ്കകള്‍ക്ക് പരിഹാരം നിർദ്ദേശിക്കുന്നതും കൂടുതൽ സമയം അവരുമായി ചെലവലഴിക്കുന്നതും നഴ്സുമാരാണെന്ന സത്യം മനസ്സിലാക്കിയതോടെ നഴ്സിങ് പഠിക്കണമെന്ന ഉറച്ച തീരുമാനത്തിലെത്തി. മറ്റുള്ളവരെ സഹായിക്കുന്നവരെ കാണുമ്പോൾ നമുക്ക് അവരോട് ഒരു ആരാധന തോന്നുമല്ലോ, അവരുടെ സ്ഥാനത്ത് നമ്മളായിരുന്നെങ്കിലെന്ന് അറിയാതെ ആഗ്രഹിക്കുകയും ചെയ്യും. എന്റെ മനസ്സിലും ഉണ്ടായിരുന്നു അത്തരമൊരു ആഗ്രഹം, എന്റെ അമ്മയ്ക്ക് സാന്ത്വനം പകർന്ന ഒരു നഴ്സ്, അതുപോലെ എനിക്കും ആർക്കെങ്കിലുമൊക്കെ സാന്ത്വനം പകരുന്ന ഒരു നഴ്സ് ആകണമെന്ന്.

 

ഒരു നഴ്സാകാനുള്ള പ്രചോദനത്തിന്റെ പ്രധാന ഉറവിടം ആളുകളെ സഹായിക്കണം, ആവശ്യമുള്ള സമയങ്ങളിൽ അവരെ പരിപാലിക്കാനുള്ള സഹജമായ ആഗ്രഹത്തിൽ നിന്നാണ് വരുന്നതെന്ന് ഞാൻ കരുതുന്നു. വെല്ലുവിളികൾ നേരിടുന്നതിൽ വിജയിക്കുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. എനിക്ക് എപ്പോഴും പുതിയ ലക്ഷ്യങ്ങൾ നേടാനുണ്ട്.

 

ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഈ ലോകത്ത് ഏറ്റവും സന്തുഷ്ടയായ ഒരാളാണ് ഞാനെന്ന് എനിക്ക് തോന്നാറുണ്ട്. കാരണം ഞാനൊരു ഡയബറ്റിസ് നഴ്സാണ്. ഏഴ്  വർഷമായി ഒരു നഴ്സായി ജോലി ചെയ്യുവാൻ കഴിയുന്നതിൽ അഭിമാനിക്കുകയും സന്തോഷിക്കുകയും െചയ്യുന്ന വൃക്തിയാണ് ഞാൻ. ഒരു പക്ഷേ ഇൗ ജോലിയിൽ നിന്ന് എനിക്കു ലഭിക്കുന്ന മാനസികമായ സംതൃപ്തി മറ്റൊരു ജോലിയിൽ നിന്നും കിട്ടുമായിരുന്നില്ല. കഴിഞ്ഞ രണ്ടര വര്‍ഷക്കലമായി  അറുനൂറിലധികം പ്രമേഹബാധിതരായ കോവിഡ് രോഗികളെ ചികിത്സിക്കുന്ന സംഘത്തിൽ  സജീവ പങ്ക് വഹിച്ചു. ഉറക്കമില്ലാത്ത പകലുകളും രാത്രികളും ആയിരുന്നെങ്കിൽപോലും  ഒരു നഴ്സിന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സംതൃപ്തി ലഭിക്കുന്നത് മനുഷ്യജീവനുകളെ രക്ഷിക്കാന്‍ കഴിയുമ്പോഴാണ്. ഞങ്ങള്‍ ചെയ്യുന്നത് ഡോക്ടർ മാരോടൊപ്പമുള്ള ഒരു ടീം വർക്കാണ്. രോഗികളും അവരുടെ ബന്ധുക്കളും പുഞ്ചിരിതൂകിക്കൊണ്ട് അവരുടെ സ്നേഹവും സന്തോഷവും അറിയിക്കുന്നതാണ് ഞങ്ങള്‍ നഴ്സ്മാരുടെ പ്രചോദനവും ഉൗർജവും.

 

ഡയബറ്റിസ്  നഴ്സായ എനിക്ക് പലപ്പോഴും  രാത്രികാലങ്ങളിൽ രോഗികളുടെ അടിയന്തര  ഫോണുകള്‍ വരാറുണ്ട്. ഒട്ടുതന്നെ മടിയില്ലാതെ അവരെ ആശ്വസിപ്പിക്കുകയും  വേണ്ടി വന്നാല്‍ ഡോക്ടറുമായി സംസാരിച്ച് പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്നു. വര്‍ഷങ്ങളായുള്ള പ്രവൃത്തി പരിചയം കാരണം മിക്കതും എനിക്കു തന്നെ പരിഹാരം കണ്ടെത്തി കൊടുക്കാനും സാധിക്കുന്നുണ്ട്. ഒരു ജീവൻ രക്ഷിക്കാന്‍ കഴിയുമ്പോഴുള്ള ആശ്വാസം വാക്കുകള്‍ കൊണ്ട് നിര്‍വഹിക്കാൻ കഴിയുന്നതല്ല.

‘‘ഞങ്ങൾക്കായും ഒരു ദിവസം ! ഒരു പാട്  സന്തോഷം ഉണ്ട് ഞങ്ങളെ ഒാർക്കുന്നതിലും സ്നേഹിക്കുന്നതിലും’’

(തിരുവനന്തപുരം ജ്യോതിദേവ് ഡയബറ്റിസ് റിസേർച്ച് സെന്ററിലെ സ്റ്റാഫ് നഴ്സാണ് ലേഖിക)

Content Summary : International Nurses Day 2022; Nursing experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com