ADVERTISEMENT

101 പിന്നിട്ടിട്ടും നൂറിൽ നൂറ്റൊന്നാണു കാഴ്ചയും ഓർമയും. രാവിലെ മധുരമേറിയ ചായ; രാത്രിയിൽ ചപ്പാത്തിയും പഞ്ചസാരയും; പ്രമേഹം ഇതുവരെ നാണിച്ചു മാറിനിന്നിട്ടേയുള്ളൂ. ഒരു മരുന്നിന്റെ പോലും കയ്പ്പില്ലാത്ത വാർധക്യം. ആകെയുള്ള സങ്കടം മക്കൾ വിലക്കിയതിനാൽ വീടിനു മുന്നിലെ പാടത്തിറങ്ങി കപ്പ നടാൻ പറ്റില്ല എന്നതാണ്. എങ്കിലും വീടും പരിസരവും വൃത്തിയാക്കുന്നതു മുടക്കില്ല. മുറ്റം അടിച്ചുവാരാതെ ഒരു ദിവസവുമില്ല. ആലപ്പുഴ പള്ളിപ്പാട് നടുവട്ടം പുത്തൻകണ്ടത്തിൽ കുട്ടിയമ്മയുടെ ജീവിതം ഇങ്ങനെയാണ്; ഉഷാർ!

 

നാലു തലമുറകളുടെ തലപ്പത്ത് ഓർമകളൊന്നും മായാതെ, മധുരച്ചായയും കുടിച്ച്, കണ്ണാടിയില്ലാതെ പത്രവും വായിച്ചിരിക്കുന്ന കുട്ടിയമ്മ പറയുന്നു; ‘പാടത്തും പറമ്പിലും പണിയെടുത്തായിരുന്നു ജീവിതം. ഇപ്പോഴും രണ്ടു മൂട് കപ്പ ആ തെങ്ങിൻചുവട്ടിലൊന്നു കിളച്ചു നട്ട് വിളവെടുത്തു കഴിക്കണം എന്നാ ആഗ്രഹം.’ 2 വർഷം മുൻപുവരെ അതായിരുന്നു പതിവ്. ആഗ്രഹങ്ങളുടെ ഈ ഊർജമിപ്പോഴും ഉള്ളതുകൊണ്ടാവാം, 101 വയസ്സിലും ആരോഗ്യം കൂടെനിൽക്കുന്നത്. ഭക്ഷണകാര്യത്തിൽ പ്രത്യേക ചിട്ടയൊന്നുമില്ല. ഉഴുന്നടങ്ങിയ ആഹാരം ഈയിടെയാണു കഴിച്ചുതുടങ്ങിയത്. റവ കൊണ്ടുള്ളതാണു കൂടുതൽ പ്രിയം. ഇറച്ചിയും മുട്ടയും തൊടില്ല. ഉച്ചയ്ക്കു ചോറും മീൻകറിയുമാണിഷ്ടം; അന്നും ഇന്നും. പനിയല്ലാതെ മറ്റസുഖങ്ങളൊന്നും കുട്ടിയമ്മയെ തേടിവന്നിട്ടില്ല. അമിതരക്തസമ്മർദവുമില്ല. വീടിന്റെ സിറ്റൗട്ടിലെ കസേരയിൽ എത്രനേരം വേണമെങ്കിലും കാറ്റേറ്റിരിക്കാനും ഇഷ്ടം. ശല്യം ചെയ്യാൻ കാലുവേദനയില്ല.

 

ഭർത്താവ് സദാശിവൻ 40 വർഷം മുൻപാണു മരിച്ചത്. 5 മക്കളിൽ രണ്ടുപേർ രോഗബാധിതരായി മരിച്ചതും കുട്ടിയമ്മയുടെ ജീവിതത്തിൽ ഇറ്റുവീണ കണ്ണീരാണ്. അതോർത്തു വിതുമ്പാറുമുണ്ട്. 14 കൊച്ചുമക്കളുണ്ട്. അതിനടുത്ത തലമുറയിൽ 12 കുട്ടികളും. ലീല, സുലോചന, ചന്ദ്രൻ, പരേതരായ നളിനി, വിശ്വൻ എന്നിവരാണു മക്കൾ. ചന്ദ്രനൊപ്പമാണു താമസം.

Content Summary: 101 aged Kuttiyamma's health secret

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com