ADVERTISEMENT

ആർത്തവ സമയത്തും അതിനു ശേഷവും ചില സ്ത്രീകളിൽ കാണപ്പെടുന്ന അതികഠിനമായ രക്തസ്രാവം ഗർഭപാത്രത്തിലെ ഫൈബ്രോയ്ഡുകളുടെ ലക്ഷണമാകാമെന്ന് ആരോഗ്യ വിദഗ്ധർ. അർബുദകാരിയല്ലെങ്കിലും ഈ മുഴകൾ കൃത്യസമയത്ത് ചികിത്സിക്കാതിരുന്നാൽ വിളർച്ച, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാമെന്ന് ദ ഹെൽത്ത് സൈറ്റ് കോമിൽ എഴുതിയ ലേഖനത്തിൽ പുണെ മദർഹുഡ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. ശുശ്രുത മൊകാദം പറയുന്നു. 

 

ഗർഭപാത്രത്തിലുണ്ടാകുന്ന യൂട്ടറിൻ ഫൈബ്രോയ്ഡുകൾ അമിതമായ രക്തസ്രാവം, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, മലബന്ധം, പുറംവേദന, കാൽവേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കാമെന്ന് ഡോ.ശുശ്രുത പറയുന്നു. ഗർഭപാത്രത്തിന്റെ പേശികളിൽ നിന്നോ അതിനുള്ളിൽ നിന്നോ പുറത്തു നിന്നോ ഫൈബ്രോയ്ഡുകൾ വളരാം. ഗർഭപാത്രത്തിനുള്ളിൽ വളരെ ചെറിയ ഫൈബ്രോയ്ഡുകളുള്ള സ്ത്രീകൾക്ക് പ്രത്യേകിച്ച് ലക്ഷണങ്ങൾ ചിലപ്പോൾ പ്രകടമായെന്ന് വരില്ലെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. 

 

ഫൈബ്രോയ്ഡുകൾ ഗർഭപാത്രത്തിന്റെ ഭിത്തികളിൽ സമ്മർദം ചെലുത്തുന്നതാണ് അമിതമായ രക്തസ്രാവത്തിലേക്ക് നയിക്കുന്നത്. ഫൈബ്രോയ്ഡുകൾ മൂലം ഗർഭപാത്രത്തിന് ശരിയായ രീതിയിൽ ചുരുങ്ങാൻ സാധിക്കാതെ വരുന്നതു മൂലം രക്തമൊഴുക്ക് അനിയന്ത്രിതമാകുന്നു. 30 നും 60 നും ഇടയിൽ പ്രായമുള്ള മൂന്ന് സ്ത്രീകളെങ്കിലും യൂട്ടറിൻ ഫൈബ്രോയ്ഡ് പ്രശ്നം മൂലം പ്രതിമാസം ചികിത്സ േതടിയെത്താറുണ്ടെന്നും ഡോ. ശുശ്രുത ചൂണ്ടിക്കാട്ടി. മനുഷ്യകോശങ്ങളിൽ കാണപ്പെടുന്ന രാസവസ്തുവായ പ്രോസ്റ്റാഗ്ലാൻഡിൻ തോത് ഉയരുന്നതും രക്തസ്രാവത്തിലേക്ക് നയിക്കാം. 

 

ആർത്തവകാലം നീണ്ടു നിൽക്കുകയോ, കൂടുതൽ ആവൃത്തിയിൽ ആർത്തവം വരികയോ, ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കും വിധം രക്തസ്രാവം രൂക്ഷമാകുകയോ ചെയ്താൽ ഉടനെ ഡോക്ടറെ സമീപിക്കേണ്ടതാണ്. പ്രായം, രക്തമൊഴുക്കിന്റെ തീവ്രത, കാരണങ്ങൾ, ഗർഭധാരണത്തിനുള്ള താല്‍പര്യം തുടങ്ങി പല ഘടകങ്ങളെ ആശ്രയിച്ചാണ് യൂട്ടറിൻ ഫൈബ്രോയ്ഡിനുള്ള ചികിത്സയെന്ന് ഡോക്ടർമാർ പറയുന്നു. ഗർഭ നിയന്ത്രണ ഹോർമോൺ കുത്തിവയ്പ്, ഹോർമോൺ പുറത്ത് വിടുന്ന ഇൻട്രാ യൂട്ടറിൻ ഡിവൈസ്, ശസ്ത്രക്രിയ എന്നിങ്ങനെ വിവിധ ചികിത്സാ മാർഗങ്ങൾ യൂട്ടറിൻ ഫൈബ്രോയ്ഡുകൾക്ക് നിർദേശിക്കപ്പെടാറുണ്ട്.

Content Summary: Signs Of Uterine Fibroids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com