ചായ, ചോറ്, മരുന്ന് വേണ്ട: ഒാട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്
Mail This Article
1931ലെ ജനുവരി 12നാണ് ജോൺ കൊച്ചു മാത്യു ജനിച്ചത്. വളർന്നപ്പോൾ മനസ്സിൽ എന്നും സ്പോർട്സായിരുന്നു. ഇന്ത്യ സ്വതന്ത്രയായി അടുത്ത വർഷം എയർ ഫോഴ്‌സിൽ ജോലിക്കു കയറി. അവിടെ ബാസ്കറ്റ്ബോൾ ടീം ഉണ്ടായിരുന്നു. അതിൽ കളിച്ചു പഠിച്ചു. 1954 മുതല്‍ രണ്ടു വർഷം ഇന്ത്യയ്ക്കുവേണ്ടി ജേഴ്സിയണിഞ്ഞു. ആ കാലത്ത് പാക്കിസ്ഥാനോട് മത്സരിക്കാൻ പാക്കിസ്ഥാനിലെ അറ്റാർ വരെ പോയിരുന്നു. പക്ഷേ അവിടെ അന്ന് വെള്ളപൊക്കമായിരുന്നതിനാൽ ആ കളി നടന്നില്ല. ഷോട്ട് പുട് , ഹർഡിൽസ് , ലോങ്ങ് ജമ്പ് , ഡിസ്കസ് ത്രോ ഇനങ്ങളിലായി ധാരാളം മെഡലുകളും സമ്മാനങ്ങളും നേടിയിട്ടുണ്ട്.
കൃത്യമായ പരിശീലനം കിട്ടിയിരുന്നെങ്കിൽ പണ്ടുതന്നെ ഒളിംപിക്സിൽ പങ്കെടുക്കാമായിരുന്നു എന്നാണ് ജോണപ്പാപ്പന്റെ സ്വയം വിലയിരുത്തൽ. വീടിനു തൊട്ടപ്പുറത്ത് ചോലയുള്ള പറമ്പ് വെട്ടിയൊതുക്കിയാണ് പ്രാക്റ്റീസ് ഗ്രൗണ്ട് തയാറാക്കിയിരിക്കുന്നത്. ചുവന്ന മണ്ണ് കിളച്ചിട്ട ജംപിങ് പിറ്റും , ഷോട്ട് പുട്/ ഡിസ്കസ് ത്രോയിങ് ഗ്രൗണ്ടും തയാറാക്കിയതും ഒറ്റയ്ക്കാണ്. ഇവിടെ പ്രാക്ടീസ് ചെയ്താണ് രണ്ടാഴ്‌ച മുൻപ് നടന്ന മത്സരത്തിൽ സ്വർണ മെഡലുകൾ വാരിക്കൂട്ടിയത്.
രാവിലെ ആറുമണിക്ക് എഴുന്നേൽക്കും. ചായയും കാപ്പിയും പതിവില്ല. പിന്നെ പ്രാതലായി ഇഡ്ഡലിയോ പുട്ടോ ദോശയോ കഴിക്കും. ഉച്ചയ്ക്ക് ചോറുണ്ണാറില്ല. പകരം മുട്ടയോ മീനോ മാംസമോ കൂട്ടി ചപ്പാത്തിയാണ് പതിവ്. വൈകിട്ട് ധാന്യങ്ങളുടെ കുറുക്ക് കുടിക്കും. പിന്നെ മിതമായ അത്താഴം. ഇതിനിടെ വ്യായാമവുമുണ്ട്. അത് മുടക്കാറില്ല. പത്തു കിലോയുടെ ഡംബെലും കൊണ്ടു നടക്കാൻ പോകും.
ഷുഗറോ രക്തസമ്മർദമോ കൊളസ്‌ട്രോൾ പ്രശ്നങ്ങളോ ഒന്നുമില്ല. മരുന്നുകൾ ഇഷ്ടവുമല്ല. ആരോഗ്യത്തോടെയിരിക്കാൻ നല്ല മനസ്സുണ്ടായാൽ മതിയെന്നാണ് ജോണപ്പാപ്പൻ പറയുന്നത്. എല്ലാവരും നന്നായിക്കാണണമെന്നു മനസ്സിൽ ആഗ്രഹിച്ചാൽ നമുക്ക് എളുപ്പത്തിൽ സന്തോഷമായിരിക്കാം എന്നാണ് ആളുടെ ജീവിതപാഠം.
കായിക മത്സരങ്ങളിൽ പ്രായം 90നും 95നുമിടയ്ക്ക് പങ്കെടുക്കാൻ ആളുകൾ കുറവാണത്രേ. അതുകൊണ്ട് എപ്പോഴും ഒന്നാം സ്ഥാനം കിട്ടുന്നു എന്നതാണ് ജീവിതയാത്രയില്‍ ആകെയുള്ള പരാതി. ഈ പ്രായത്തിലുള്ള കൂടുതലാളുകൾ ഇത്തരം കായിക മത്സരങ്ങളിലേക്ക് മടിക്കാതെ കടന്നുവരണമെന്നതാണ് ജോണപ്പാപ്പന്റെ ആഗ്രഹം.
Content Summary: 92 year old John Kochu Mathew's health secret