ADVERTISEMENT

രാത്രി വളരെ വൈകിയും വയറു നിറയെയും ഭക്ഷണം കഴിക്കുന്നവരാണ് പൊതുവേ മലയാളികൾ. രാവിലെ ഓഫിസിലേക്കും മറ്റും പോകാനുള്ള തിരക്കിനിടയിൽ പ്രഭാതഭക്ഷണം കഴിച്ചെന്നു വരുത്തി തീർത്ത് ഓടാറാണ് പതിവ്. ഉച്ചഭക്ഷണമാകട്ടെ, ജോലിത്തിരക്കിനടയിലുമായിരിക്കും. എന്നാൽ ഇതിന്റെയെല്ലാം കേട് പലപ്പോഴും തീർക്കുന്നത് രാത്രിഭക്ഷണത്തിലാകും. കുടുംബാംഗങ്ങളൊന്നിച്ചിരുന്നോ സുഹൃത്തുക്കളുമായിരുന്നോ സംസാരിച്ച് ആസ്വദിച്ച് വയറു നിറയുന്നത് അറിയാതെയുള്ള ഒരു കഴിപ്പ് എന്നു പറയാം.

 

മലയാളികളെ രോഗികളാക്കുന്നതിൽ ഒരു പ്രധാന പങ്ക് രാത്രി ഭക്ഷണത്തിനുണ്ടെന്നു പറഞ്ഞാൽ നിഷേധിക്കാനാവുമോ? ഇല്ലതന്നെ. കാരണം അമിത അളവിലുള്ള ഭക്ഷണം, വളരെ വൈകിയുള്ള കഴിക്കൽ, അമിതമായ കൊഴുപ്പും കാലറിയും അടങ്ങിയ ഭക്ഷണം, വർധിച്ച അളവിലുള്ള മാംസവിഭവങ്ങൾ ഈ നാലു ഘടകങ്ങൾ നമ്മുടെ ആരോഗ്യത്തെ കാർന്നുതിന്നുകൊണ്ടിരിക്കുകയാണ്. 

 

രാത്രി കഴിക്കുന്ന അധിക കാലറിയും കൊഴുപ്പും എല്ലാം ഉടനടി വയറിലേക്കു നിക്ഷേപിക്കപ്പെടുന്നു. മേൽവയർ ചാടുന്ന അവസ്ഥയ്ക്കു പ്രധാന കാരണം ഇതാണ്. ഇത് ഇൻസുലിൻ പ്രതിരോധത്തിനും തുടർന്ന് പ്രമേഹത്തിനും വഴിയൊരുക്കുമെന്നതിൽ സംശയം വേണ്ട. ഭക്ഷണനേരം ശരീരത്തിലെ ഹോർമോണുകളെയും ഉപാപചയ പ്രവർത്തനങ്ങളെയും സ്വാധീനിക്കും. ഹൃദയസംബന്ധമായ രോഗങ്ങളാണ് മറ്റൊരു വില്ലൻ. രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞ് ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാം. 

 

രാത്രി ഏറെ വൈകിയുള്ള ഭക്ഷണം കഴിക്കലും ഒട്ടും നല്ലതല്ല. കഴിക്കാൻ വൈകുമ്പോൾ അതുവരെ ശരീരം ജാഗ്രത്തായിരിക്കാൻ അഡ്രിനാലിൻ പോലുള്ള സ്ട്രെസ് ഹോർമോണുകളെ ഉൽപാദിപ്പിക്കുന്നു. ഇതു ബിപി കൂടാനിടയാക്കാം. ഇതുവഴി ഹൃദ്രോഗവും പക്ഷാഘാതവും ഉൾപ്പടെയുള്ള ധമനീരോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു.

 

മാംസവിഭവങ്ങൾ അധികം കഴിക്കുന്നത് യൂറിക് ആസിഡ് കൂടാൻ കാരണമാകും. മാംസവിഭവങ്ങളിലെ പ്യൂരിൻ എന്ന ഘടകമാണ് യൂറിക് ആസിഡ് കൂട്ടുന്നത്. റെഡ് മീറ്റ്, കടൽ വിഭവങ്ങൾ, അയല, ചൂര പോലുള്ള മീനുകൾ എന്നിവയിലെല്ലാം പ്യൂരിൻ ധാരാളമുണ്ട്. ഇത് ഗൗട്ട് പോലുള്ള സന്ധിരോഗങ്ങൾക്കും രക്തധമനീ രോഗങ്ങൾക്കും വഴിതെളിക്കും.

 

Content summary: Night food habits and related health problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com