ADVERTISEMENT

നല്ല രീതിയിൽ ചിരിച്ചുകളിച്ച് തമാശയും പറഞ്ഞിരിക്കുന്ന സ്വഭാവമുള്ള ആ എഴുപതുകാരൻ പെട്ടെന്ന് മിണ്ടാട്ടം കുറച്ചു. ആകെയൊരു ആശങ്ക. വീട്ടുകാർ ചോദിച്ചിട്ടൊന്നും ഒന്നും പറയുന്നില്ല. ഒടുവിൽ പറഞ്ഞു– ഡോക്ടറെ കാണാൻ പോകണം. 

കാര്യം ഡോക്ടറോടു പറഞ്ഞു–‘‘മൂത്രത്തിൽ രക്തം കണ്ടു. അന്നു മുതൽ മനസ്സമാധാനമില്ല. ഇനി എന്താ ചെയ്യേണ്ടത്?’’

രോഗിയുടെ വിശദമായ രോഗചരിത്രം മനസ്സിലാക്കുന്നതാണ് ആദ്യ പടി. മൂത്രത്തിൽ രക്തം കാണുന്നത് അസുഖലക്ഷണങ്ങളോടു കൂടിയോ അല്ലാതെയോ ആകാം. ഇത്തരം രോഗികളിൽ 11 ശതമാനം പേർക്ക് യൂറോളജിക്കൽ കാൻസറിനുള്ള സാധ്യതയുള്ളതിനാൽ വിശദമായ പരിശോധന ആവശ്യമാണ്. വൃക്ക മുതൽ മൂത്രനാളിയുടെ അഗ്രം വരെ ഏതു ഭാഗത്തുനിന്നും രക്തപ്രവാഹമുണ്ടാകാം. വൃക്ക, യൂറിറ്റർ, മൂത്രസഞ്ചി തുടങ്ങിയവയിൽ ഉണ്ടാകുന്ന യൂറതീലിയൽ കാൻസർ, വൃക്കയിലെ മറ്റു കാൻസറുകൾ, പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ, വൃക്കയുടെയോ മൂത്രസഞ്ചിയുടെയോ ബാക്ടീരിയൽ രോഗാണുബാധ, മൂത്രസഞ്ചിയിൽ അകപ്പെടുന്ന അന്യവസ്തുക്കൾ, മൂത്രവ്യവസ്ഥയിലെ കല്ലുകൾ തുടങ്ങിയ  കാരണങ്ങളാൽ ഇങ്ങനെ രക്തം കാണാൻ സാധ്യതയുണ്ട്. വൃക്കയെ ബാധിക്കുന്ന അസുഖങ്ങളായ ഐജിഎ നെഫ്രോപതി, വിവിധ നെഫ്രൈറ്റിസ് രോഗങ്ങൾ, വിവിധ രക്തജന്യ അസുഖങ്ങൾ മുതലായവ കൊണ്ടും മൂത്രത്തിൽ രക്തം കാണാൻ സാധ്യതയുണ്ട്. 

 

മൂത്രമൊഴിക്കുമ്പോഴുള്ള വേദന, പെട്ടെന്ന് മൂത്രമൊഴിക്കാനുള്ള തോന്നൽ, അടിവയറ്റിലെ വേദന തുടങ്ങിയവ മൂത്രവ്യവസ്ഥയിലെ രോഗാണുബാധയിലേക്കുള്ള ചൂണ്ടുപലകയാണ്.

മൂത്രത്തിന്റെ മൈക്രോസ്കോപ്പി, കൾചർ തുടങ്ങിയ പ്രാഥമിക പരിശോധനകൾ പ്രധാനമാണ്. മൂത്രത്തിലെ രോഗാണുബാധ ചികിത്സിച്ച ശേഷം 6–12 ആഴ്ചകൾക്കു ശേഷം മൂത്രത്തിന്റെ മൈക്രോസ്കോപ്പി, കൾചർ തുടങ്ങിയവ വീണ്ടും നടത്തണം. 

 

വിശദമായ പരിശോധന നടത്തി മൂത്രസംവിധാനത്തിൽ കാൻസർ ഇല്ല എന്ന് ഉറപ്പുവരുത്തണം. അൾട്രാസൗണ്ട് സ്കാൻ, സിടി സ്കാൻ പരിശോധനകൾ നടത്തണം. മൂത്രത്തിന്റെ സൈറ്റോളജി പരിശോധനകളും ആവശ്യമാണ്. സിസ്റ്റോസ്കോപ്പി പരിശോധനകൾ, മൂത്രവ്യവസ്ഥയുടെ ഏതു ഭാഗത്തു നിന്നാണു രക്തം വരുന്നത് എന്നറിയാൻ സഹായിക്കുന്നു. 

കാരണങ്ങൾ ഇല്ലാതെ മൂത്രത്തിൽ രക്തം കാണുന്ന അവസ്ഥയുള്ള രോഗികൾക്ക് 6–12 മാസങ്ങൾക്കു ശേഷം മൂത്രത്തിന്റെ മൈക്രോസ്കോപ്പി ആവശ്യമാണ്. തുടർപരിശോധനകളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുകയാണെങ്കിൽ യൂറോളജി, നെഫ്രോളജി പരിശോധനകളും ചികിത്സകളും ആവശ്യമാണ്. 

ഡോക്ടറെ കാണാൻ മടിക്കാതിരിക്കുകയാണ് വളരെ പ്രധാനപ്പെട്ടത്. ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ മുന്നോട്ടുകൊണ്ടുപോകുക. 

Content Summary: World Kidney Day 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com