കുറച്ചു ദിവസങ്ങളായി പനിക്കു സമാനമായ ലക്ഷണങ്ങളോടെയുള്ള രോഗബാധ പടർന്നു പിടിക്കുന്നുണ്ട്. കോവിഡാണെന്നാണു പലരും സംശയിക്കുന്നത്. ചിലരിൽ കോവിഡ് പോസിറ്റീവാകുന്നുണ്ട്. എന്നാൽ കൂടുതൽ പേരെയും ബാധിക്കുന്നത് ഇൻഫ്ലുവൻസ (ഫ്ലൂ) വൈറസാണ്. മറ്റു ചിലരിൽ ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് രോഗബാധയും കാണുന്നു. രാജ്യത്തു ഫ്ലൂ വൈറസ് (എച്ച്3എൻ2 ) ക്രമാതീതമായി വർധിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫ്ലൂ (H3N2 virus influenza) ബാധിച്ചാലും സാധാരണയായി ഗുരുതരപ്രശ്നങ്ങൾക്കു സാധ്യത കുറവാണ്. പക്ഷേ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ കൂടുതൽ കരുതലെടുക്കണം. പ്രത്യേകിച്ചും ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾ, 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, അവയവമാറ്റത്തിനു വിധേയരായവർ, പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങളുള്ളവർ തുടങ്ങിയവർ ശ്രദ്ധ പുലർത്തണം.

മറ്റു രോഗങ്ങളുള്ളവരിൽ ഫ്ലൂ ഗുരുതരമായാൽ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയാനും കടുത്ത ന്യുമോണിയ ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്. ഫ്ലൂ ബാധയാണെന്നു സംശയം തോന്നുകയാണെങ്കിൽ ഡോക്ടറെ കണ്ടു ചികിത്സ തേടുന്നതാണു നല്ലത്. ഫ്ലൂ വൈറസിനെതിരെയുള്ള ആന്റി വൈറൽ മരുന്നുകൾ ഇപ്പോൾ ലഭ്യമാണ്. ചില ഫ്ലൂവിനെതിരെ ഇത് ഏറെ ഫലപ്രദമാണ്. എന്നാൽ പൂർണ ഫലം ലഭിക്കണമെങ്കിൽ വൈറസ് ബാധിച്ച് 2– 3 ദിവസത്തിനുള്ളിൽ ആന്റി വൈറൽ മരുന്നുകൾ കഴിക്കണം. ഫ്ലൂ ബാധിച്ചവർക്കു പിന്നീട് ബാക്ടീരിയ, ഫംഗസ് ബാധ കൊണ്ടുള്ള രോഗങ്ങൾ വരാനുളള സാധ്യതയും ശ്രദ്ധിക്കണം. ഏപ്രിലിലാണ് പൊതുവെ ഈ രോഗബാധ കാണപ്പെടുന്നത്.
ലക്ഷണങ്ങൾ:
പനി, മൂക്കടപ്പ്, ജലദോഷം, കടുത്ത തലവേദന, പേശി വേദന, കഫമില്ലാത്ത ചുമ, ക്ഷീണം, ശരീരവേദന തുടങ്ങിയവയാണു പ്രധാന ലക്ഷണം.
പകരുന്നത്:
കൊറോണ വൈറസ് എങ്ങനെയാണോ പകരുന്നത് സമാന രീതിയിലാണു ഫ്ലൂ വൈറസും പകരുന്നത്. വായുവിലൂടെയും തുമ്മുമ്പോഴും മറ്റും പുറത്തു വരുന്ന സൂക്ഷ്മകണികകളിലൂടെയും പകരും. വീട്ടിൽ ഒരാൾക്കു വന്നാൽ മറ്റുള്ളവർക്കു വരാനുള്ള സാധ്യതയേറെ. ഒരാൾക്കു ഫ്ലൂ ലക്ഷണങ്ങളുണ്ടെങ്കിൽ മറ്റുള്ളവർ മാസ്ക് നിർബന്ധമായും ധരിക്കണം. കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുന്നതും ശീലമാക്കണം.

ഫ്ലൂ വാക്സീൻ:
ഇൻഫ്ലുവൻസ വൈറസിനെ പ്രതിരോധിക്കാനായി വാക്സീൻ ഇപ്പോൾ ലഭ്യമാണ്. വർഷത്തിൽ ഒരിക്കൽ വാക്സീൻ എടുക്കണം. വിദേശ രാജ്യങ്ങളിൽ ഫ്ലൂ വാക്സീൻ എടുക്കുന്നതു പതിവാണെങ്കിലും ഇന്ത്യയിൽ അത്രത്തോളം പ്രചാരം നേടിയിട്ടില്ല. എന്നാൽ ഫ്ലൂ വാക്സീൻ എടുക്കുന്നതു രോഗപ്പകർച്ചയെ തടയുന്നതിൽ ഏറെ ഫലപ്രദമാണ്.
(വിവരങ്ങൾ: ഡോ. മെർലിൻ മോനി, ക്ലിനിക്കൽ അസോഷ്യേറ്റ് പ്രഫസർ, ഇന്റേണൽ മെഡിസിൻ വിഭാഗം, അമൃത ആശുപത്രി, കൊച്ചി)
Content Summary : H3N2 virus influenza: When does the flu get serious?