ADVERTISEMENT

ലോകത്തിലെ ഏറ്റവും സര്‍വസാധാരണമായ അര്‍ബുദങ്ങളില്‍ ഒന്നാണ് പാന്‍ക്രിയാറ്റിക് അര്‍ബുദം. അര്‍ബുദം മൂലമുള്ള മരണങ്ങളുടെ എണ്ണമെടുത്താല്‍ നാലാം സ്ഥാനത്താണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. എന്നാല്‍ ഇന്ത്യക്കാരില്‍ പാശ്ചാത്യരെ അപേക്ഷിച്ച് പാന്‍ക്രിയാറ്റിക് കാന്‍സര്‍ തോത് കുറവാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആർ)  ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും അര്‍ബുദം പിടിപെടുന്നവരുടെ അതിജീവന നിരക്ക് വളരെ കുറവാണ്. ഏത് ഘട്ടത്തിലെ രോഗനിര്‍ണയമാണെങ്കിലും ഒരു വര്‍ഷ അതിജീവന നിരക്ക് 29 ശതമാനവും അഞ്ച് വര്‍ഷ അതിജീവന നിരക്ക് ഏഴ് ശതമാനവുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 

 

വര്‍ധിച്ച ദാഹവും മൂത്രത്തിന് കടും മഞ്ഞ നിറവും പാന്‍ക്രിയാറ്റിക് അര്‍ബുദത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന രണ്ട് പ്രധാനപ്പെട്ട ലക്ഷണങ്ങളാണെന്ന് ഇംഗ്ലണ്ടിലെ നുഫീല്‍ഡ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പ്രൈമറി ഹെല്‍ത്ത് കെയര്‍ സയന്‍സസ് അടുത്തിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു. എന്നാല്‍ പലരും ഈ ലക്ഷണങ്ങള്‍ അവഗണിക്കാറാണ് പതിവെന്നും ഇവിടുത്തെ ഗവേഷകര്‍ പറയുന്നു. 

 

ഭാരനഷ്ടം, അടിവയറ്റില്‍ വേദന, ഓക്കാനം, ദഹനക്കേട് എന്നിവയാണ് പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്‍റെ മറ്റ് ലക്ഷണങ്ങള്‍. 60 ശതമാനം അര്‍ബുദവളര്‍ച്ചയും പാന്‍ക്രിയാസിന്‍റെ തലഭാഗത്താണ് ആരംഭിക്കുകയെന്നും മഞ്ഞപിത്തവും നിറം മങ്ങിയ മലവും ചൊറിച്ചിലുമെല്ലാം ഇതിന്‍റെ ഭാഗമായി പ്രത്യക്ഷപ്പെടാമെന്നും ഐസിഎംആര്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് പറയുന്നു. പ്രമേഹവും ഇതുമായി ബന്ധപ്പെട്ട മറ്റൊരു ലക്ഷണമാണ്. പാന്‍ക്രിയാസിസിലെ അർബുദ  വളര്‍ച്ച ശരീരത്തില്‍ ഇന്‍സുലിന്‍ പ്രതിരോധം വളര്‍ത്തും. 

 

ജനിതക കാരണങ്ങള്‍, ദഹനനാളിയില്‍ ഉണ്ടാകുന്ന മുഴകള്‍, ജനിതകപരമായി വരുന്ന സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം, പുകവലി, അമിതവണ്ണം, പ്രമേഹം, മദ്യപാനം, അലസ ജീവിതശൈലി, ക്രമം തെറ്റിയ ഭക്ഷണശീലങ്ങള്‍ എന്നിവയെല്ലാം പാന്‍ക്രിയാറ്റിക് അര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്.

Content Summary: Study claims these two early symptoms can help in quick detection of Pancreatic Cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com