ADVERTISEMENT

സ്വന്തം ‘എൻലൈറ്റെൻമെന്റ്’ അനുഭവത്തെ ദുരന്തം എന്നു വിളിച്ച ആദ്യത്തെ ഗുരുവായിരിക്കാം ഉപ്പലുരി ഗോപാല കൃഷ്ണമൂർത്തി എന്ന യു.ജി.കൃഷ്ണമൂർത്തി. ഓഷോയും ജിദ്ദു കൃഷ്ണമൂർത്തിയുമൊക്കെ തത്വചിന്താധാരകളുടെ പുതുവഴികൾ തുറന്ന എഴുപതുകളിൽ  യുജിയുടെ ‘ കുണ്ഡലിനീ ഉണർവ്’ ബൗദ്ധിക വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. പക്ഷേ സാക്ഷാത്കാരം, സമാധി, കുണ്ഡലിനി തുടങ്ങിയ പരമ്പരാഗതവാക്കുകൾ പോലും ‘ആത്മീയ കുരുക്കാ’യി കണ്ട യുജി അൽപം വേറിട്ടൊരു സത്യ പ്രസ്താവം നടത്തി–

Enlightenment ശാരീരികമാണ്!  

മസ്തിഷ്കമാണോ ആത്മീയാനുഭൂതികളുടെ ആദിയും അന്തവും എന്ന കാതലായ ചോദ്യം ലോകത്തിനു മുന്നിലിട്ടു കൊടുക്കുകയായിരുന്നു യുജി.  

 

 തലയിലുണ്ടോ ഒരു god spot ?    

 

ശ്രീബുദ്ധൻ അറിഞ്ഞ ‘നിർവാണ’ സത്യത്തിൽ ചുഴലിദീനമായിരുന്നെങ്കിലോ?  ഋഷിമാർ  ഉദ്ഘോഷിക്കുന്ന ‘ആത്മസാക്ഷാത്കാരം’ തലച്ചോറിന്റെ ചില ആകസ്മിക ഉത്തേജനങ്ങൾ മാത്രമാണെങ്കിൽ...? കേവല സംശയങ്ങളല്ല– ശാസ്ത്രലോകം 2 നൂറ്റാണ്ടായി ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്ന ചോദ്യങ്ങളാണിവ.  

തലച്ചോറിൽ ‘ദൈവത്തിനൊരു ഇരിപ്പിടം’ (god spot) ഉണ്ടെന്നും അത് ടെംപറൽ ലോബ്സ് ആണെന്നും വാദിച്ച ശാസ്ത്രജ്ഞരിലൊരാളായിരുന്നു ഇന്ത്യാക്കാരനും സാൻഡിയഗോ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ പ്രഫസറും ലോകപ്രശസ്ത ന്യൂറോസയന്റിസ്റ്റുമായിരുന്ന ഡോ.വി.എസ്.രാമചന്ദ്രൻ. ടെംപറൽ ലോബ്സിൽ ചുഴലി (seizure) ഉണ്ടാകുന്ന രോഗികൾക്ക് വലുതായ അതീന്ദ്രിയാനുഭവങ്ങൾ ഉണ്ടാകുന്നുവെന്ന കണ്ടെത്തലായിരുന്നു രാമചന്ദ്രനെ ആ സംശയത്തിലേക്കു നയിച്ചത്. സംശയം ബലപ്പെടുത്തിയത് ഒരു സഹപ്രവർത്തകയുടെ ഫോൺ കോളും.‘രാമാ, ഒരു കാനഡക്കാരൻ സ്വയം തലച്ചോറിലെ ടെംപറൽ ലോബ് ഉത്തേജിപ്പിച്ചു. അയാൾക്ക് ദൈവ ദർശനമുണ്ടായി !.’  ടെംപറൽ ലോബ്സിന്റെ ഉത്തേജനത്തിലൂടെ ഏതൊരു മനുഷ്യനും  ഈശ്വരദർശനങ്ങളും അനുഭൂതികളും ഉണ്ടാകും എന്ന സിദ്ധാന്തം രാമചന്ദ്രന്റെ തലയെ ‘ഉത്തേജി’പ്പിച്ചിരുന്ന കാലമായിരുന്നു അത്. 

 

ഗോഡ് ഹെൽമറ്റ് 

 

ടെംപറൽ ലോബ്സിനെ ഉത്തേജിപ്പിച്ച് ആത്മീയാനുഭൂതികളുടെ ഉറവിടം കണ്ടെത്താൻ ഒരു ഉപകരണം ഉണ്ടെങ്കിലോ? കനേഡിയൻ സൈക്കോളജിസ്റ്റ് ഡോ.മൈക്കൽ പെർസിഞ്ജറും കോരെനും ചേർന്ന് അങ്ങനൊരു ഉപകരണം വികസിപ്പിക്കുക തന്നെ ചെയ്തു. അതായിരുന്നു ‘ഗോഡ് ഹെൽമറ്റ്’. 10 പേരിൽ വരെ താനിത് പരീക്ഷിച്ചുവെന്നും അവർക്കെല്ലാം അതീന്ദ്രിയാനുഭൂതികൾ ഉണ്ടായെന്നും മൈക്കൽ പെർസിഞ്ജർ അവകാശപ്പെട്ടു. പക്ഷേ കഷ്ടകാലമോ ദൈവത്തിന്റെ  കറുത്തകരങ്ങളോ – ബിബിസിക്കു വേണ്ടി ഈ പരീക്ഷണം ലൈവ് ആയി നടത്തിയപ്പോൾ, ഹെൽമറ്റ് വച്ച പ്രഫ.റിച്ചാർഡ് ഡോകിൻസിന് ഒരനുഭവവും ഉണ്ടായില്ല. ശ്വാസക്രമത്തിൽ മാറ്റം വരിക മാത്രമാണ് ചെയ്തതെന്ന് പ്രഫസർ സാക്ഷ്യപ്പെടുത്തിയതോടെ ഗോഡ് ഹെൽമറ്റ് ഒരർഥത്തിൽ ‘പൊളിഞ്ഞു’

എന്നാൽ ‘തലച്ചോർ ഉത്തേജിപ്പിച്ച കാനഡക്കാരൻ അവിശ്വാസി ആയിരുന്നെങ്കിൽ ദൈവദർശനം കിട്ടുമായിരുന്നോ?’ എന്ന രാമചന്ദ്രന്റെ ചോദ്യത്തിന് ഒരുത്തരം കിട്ടാൻ പിന്നെയും വർഷങ്ങളെടുത്തു... 

 

അവിശ്വാസിയുടെ  ദർശനം 

 

2009ൽ ഒരു പഠനം നടന്നു. വിശ്വാസികൾക്ക് ഈശ്വരനുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അവിശ്വാസികൾക്ക് മൂല്യാധിഷ്ഠിതമായ ചില ചോദ്യങ്ങളും നൽകി. ഇവ ചിന്തിക്കുമ്പോൾ ഫങ്ഷനൽ മാഗ്നറ്റിക് റെസണൻസ് ഇമേജിങ് മെഷീൻ ഉപയോഗിച്ച്  മസ്തിഷ്കത്തിലെ ഊർജിത പ്രവർത്തനങ്ങൾ  പഠനവിധേയമാക്കി. കണ്ടെത്തൽ  വഴിത്തിരിവായി –  മതസംബന്ധകാര്യങ്ങൾ ചിന്തിക്കാൻ വിശ്വാസിയിൽ പ്രവർത്തിച്ച മസ്തിഷ്കത്തിലെ അതേ പ്രവാഹപാത(circuit) തന്നെയാണ് മൂല്യചിന്തകൾക്കായി അവിശ്വാസിയും ഉപയോഗിച്ചത് എന്നായിരുന്നു കണ്ടെത്തൽ.  

 

ഒടുവിൽ... 

 

കാലക്രമേണ ഡോ.രാമചന്ദ്രന്റെയും ഡോ.മൈക്കൽ പെർസിഞ്ജറുടെയും ‘ഗോഡ് സ്പോട്ട്’ സിദ്ധാന്തം നിരാകരിക്കപ്പെട്ടു. പിൽക്കാലത്തു നടന്ന പഠനങ്ങളിൽ ഒരു കാര്യം ഉറപ്പായി – ഗോഡ് സ്പോട്ടിൽ ഒതുങ്ങുന്നതല്ല ആത്മീയാനുഭവം. തലച്ചോറിലെ ഒട്ടേറെ മണ്ഡലങ്ങളാണ് ഇതിനായി മനുഷ്യൻ ഉപയോഗിക്കുന്നത്. ഒരു കൂട്ടം ബുദ്ധസന്യാസിമാരിലും വീണ്ടും പരീക്ഷണമുണ്ടായി. അതിൽ, മസ്തിഷ്കത്തിന്റെ ഏറ്റവും മുകളിലും പുറകിലുമായി വരുന്ന പരൈറ്റൽ ലോബ്സ് (parietal lobes) ആണ് ഉയർന്ന ബോധതലങ്ങളിലേക്കുയർന്ന സന്യാസിമാരിൽ ഏറെ ഉത്തേജിപ്പിക്കപ്പെട്ടത് എന്നാണു കണ്ടെത്തിയത്. 

 

തലച്ചോറിലൊതുങ്ങുന്നതാണോ ദൈവശാസ്ത്രം എന്നു കണ്ടെത്താനായി ശാസ്ത്രലോകം ഇങ്ങനെ കിണഞ്ഞു ശ്രമിച്ചു കൊണ്ടേയിരിക്കുകയാണ് – ഇന്നും.  എന്നാൽ പുരാതനശാസ്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടെന്താണ് ഈ കണ്ടെത്തലുകളിലുള്ളതെന്ന് ഒരു ‘വിശ്വാസി’ സംശയിച്ചാൽ കുറ്റപ്പെടുത്താനാവുമോ? 

ശരീരത്തിലെ 72,000 നാ‍ഡീവ്യൂഹങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രാണ ശക്തി പരമാത്മാവുമായി യോഗം ചെയ്യുന്നുവെന്ന് കുണ്ഡലിനീ യോഗശാസ്ത്രത്തിൽ പറയുന്ന ശിരസ്സിലെ സമുന്നതമായ ആ ‘സഹസ്രാര’ ചക്രത്തിന്റെ സ്ഥാനം തന്നെയല്ലേ പരൈറ്റൽ ലോബ്സ്?  

 

എന്തിനു വേണ്ടി മസ്തിഷ്കത്തിൽ ഈ god spots ഉണ്ടായി എന്നും ആലോചിക്കാവുന്നതല്ലേ? തനിക്കുണ്ടായ അതീന്ദ്രിയാനുഭവത്തെ ‘ദുരന്തം’ എന്നു വിളിച്ച യുജി അനുഭവത്തിനൊടുവിൽ  താൻ ‘മറ്റൊന്നാ’യതിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്– ‘‘ ഇറ്റ് ഈസ് ലിബറേറ്റഡ്’ ! 

അതെ, അനുഭൂതികൾ നിസ്സാരമാണെന്നാണ് യുജി പറഞ്ഞത്. പുറത്തുകടക്കൽ അഥവാ സ്വതന്ത്രമാകൽ മാത്രമാണ് പ്രധാനമെന്നും. 

 

Content Summary: Where is the position of god in brain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com