ADVERTISEMENT

ഇന്ത്യയിലെ ആകെയുള്ള അര്‍ബുദ കേസുകളില്‍ 2-3 ശതമാനം വരുന്ന ഒന്നാണ് വൃക്കകളെ ബാധിക്കുന്ന അര്‍ബുദം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് ഈ അര്‍ബുദം വരാനുള്ള സാധ്യത അല്‍പം കൂടുതലാണ്. പൊതുവേ 50നും 70നും ഇടയില്‍ പ്രായമായവരെയാണ് വൃക്കകളിലെ അര്‍ബുദം ബാധിക്കാറുള്ളത്. പ്രധാനമായും നാലു ഘട്ടങ്ങളാണ് വൃക്കകളിലെ അര്‍ബുദത്തിനുള്ളത്. ഓരോ ഘട്ടത്തിലും രോഗിക്ക് നല്‍കുന്ന ചികിത്സയും ചികിത്സാനന്തരമുള്ള അതിജീവന നിരക്കും വ്യത്യസ്തമായിരിക്കും. 

 

ഒന്നാം ഘട്ടം

ആദ്യ ഘട്ടത്തില്‍ വൃക്കയിലെ അര്‍ബുദ കോശങ്ങളുടെ വലുപ്പം ഏഴ് സെന്‍റിമീറ്ററിനും താഴെയായിരിക്കുമെന്ന് ഡല്‍ഹി സികെ ബിര്‍ല ആശുപത്രിയിലെ നെഫ്രോളജി വിഭാഗം കണ്‍സൽറ്റന്‍റ് ഡോ. വിക്രം കല്‍റ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഈ ഘട്ടത്തില്‍ അര്‍ബുദം വൃക്കകള്‍ക്കുള്ളില്‍ തന്നെയായിരിക്കും. രോഗം നിര്‍ണയിച്ചാല്‍ ശസ്ത്രക്രിയയിലൂടെ ഈ അര്‍ബുദ കോശങ്ങളെ നീക്കം ചെയ്യാം. ചില കേസുകളില്‍ ഒരു വൃക്ക പൂര്‍ണമായും നീക്കം ചെയ്യുന്ന നെഫ്രക്ടമി നടത്താറുണ്ട്. വൃക്കയുടെ ഒരു ഭാഗം നീക്കം ചെയ്യുന്ന പാര്‍ഷ്യല്‍ നെഫ്രക്ടമിയും ചിലര്‍ക്ക് നിര്‍ദ്ദേശിക്കപ്പെടും. ഈ ഘട്ടത്തിലെ അര്‍ബുദ രോഗികളുടെ അഞ്ച് വര്‍ഷ അതിജീവന സാധ്യത 81 ശതമാനമാണ്. 

 

രണ്ടാം ഘട്ടം

രണ്ടാം ഘട്ടത്തില്‍ അര്‍ബുദത്തിന്‍റെ വലുപ്പം ഏഴ് സെന്‍റിമീറ്ററിനും മുകളില്‍ പോകുമെങ്കിലും അപ്പോഴും വൃക്കകള്‍ക്കുള്ളില്‍ തന്നെയാകും അവയുടെ സ്ഥാനം. സമീപ കോശങ്ങളിലേക്ക് അവ പടര്‍ന്നിട്ടുണ്ടാകില്ല. ഒരു വൃക്കയും സമീപത്തെ ചില കോശസംയുക്തങ്ങളും നീക്കം ചെയ്യുന്ന റാഡിക്കല്‍ നെഫ്രക്ടമി ഈ ഘട്ടത്തില്‍ നിര്‍ദ്ദേശിക്കപ്പെടാം. പാര്‍ഷ്യല്‍ നെഫ്രക്ടമിക്കുള്ള സാധ്യത ഈ ഘട്ടത്തില്‍ കുറവാണ്. ഈ ഘട്ടത്തിലെ രോഗികളുടെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് ഏകദേശം 74 ശതമാനമാണ്. 

 

മൂന്നാം ഘട്ടം

മൂന്നാം ഘട്ടത്തില്‍ അര്‍ബുദം വൃക്കകളുടെ പരിധി വിട്ട് സമീപത്തെ ലിംഫ് നോഡുകളിലേക്കും അഡ്രിനല്‍ ഗ്രന്ഥി, വീന കാവ ഞരമ്പ്  തുടങ്ങിയവയിലേക്കും പടര്‍ന്നിട്ടുണ്ടാകുമെന്ന് ഡോ. വിക്രം ചൂണ്ടിക്കാട്ടി. ശസ്ത്രക്രിയ, റേഡിയേഷന്‍ തെറാപ്പി, കീമോതെറാപ്പി എന്നിവയുടെ കോംബിനേഷനുകള്‍ ഈ ഘട്ടത്തില്‍ ആവശ്യമായേക്കാം. ഈ ഘട്ടത്തിലെത്തിയ രോഗികളുടെ അതിജീവന നിരക്ക് 53 ശതമാനമാണ്. 

 

നാലാം ഘട്ടം

അര്‍ബുദത്തിന്‍റെ അവസാന ഘട്ടമാണ് ഇത്. ഈ ഘട്ടത്തില്‍ അര്‍ബുദം വൃക്കകളില്‍ നിന്ന് ശ്വാസകോശം, കരള്‍, എല്ലുകള്‍ എന്നിവയിലേക്കെല്ലാം വ്യാപിച്ചിട്ടുണ്ടാകും. ശസ്ത്രക്രിയ, റേഡിയേഷന്‍ തെറാപ്പി, ടാര്‍ജറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി, ലക്ഷണങ്ങളെ ലഘൂകരിക്കാനുള്ള സാന്ത്വന ചികിത്സ എന്നിവ ഈ ഘട്ടത്തിൽ  നിര്‍ദ്ദേശിക്കപ്പെടാം. ഈ ഘട്ടത്തിലെത്തിയ രോഗികളുടെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് എട്ട് ശതമാനം മാത്രമാണ്. 

 

മറ്റ് അര്‍ബുദങ്ങളെ പോലെ തന്നെ നേരത്തെയുള്ള രോഗനിര്‍ണയം വൃക്കകളിലെ അര്‍ബുദത്തിന്റെ ചികിത്സയിലും നിര്‍ണായകമാണ്. മൂത്രത്തില്‍ രക്തം, അടിവയറ്റില്‍ മുഴ, അത്യധികമായ ക്ഷീണം, വിശദീകരിക്കാനാവാത്ത ഭാരനഷ്ടം, പനി എന്നിവയെല്ലാം വൃക്കയിലെ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാണ്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവരും കുടുംബത്തില്‍ അര്‍ബുദ ചരിത്രമുള്ളവരും പുകവലിക്കാരും ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടത് ഈ അര്‍ബുദത്തെ ചെറുക്കാന്‍ അത്യാവശ്യമാണ്.   

Content Summary: Kidney cancer: 4 stages of this deadly disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com