ADVERTISEMENT

സാവിത്രി അമ്മ കടുത്ത സങ്കടത്തോടെയാണ് മകന്റെയൊപ്പം പ്രമേഹ ചികിത്സകനെ കാണാനെത്തിയത്. ഹൃദയാഘാതത്തെതുടർന്ന് ഭർത്താവ് ഒരു മാസം മുൻപ് മരണമടഞ്ഞു. ആ വേർപാട് അവർക്കു താങ്ങാനാകുന്നില്ല. സമയത്തിനു ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല. "അമ്മ സദാസമയവും കരഞ്ഞുകൊണ്ടിരിക്കുകയാണ്'-വിഷമത്തോടെ മകൻ പറഞ്ഞു. ഡോക്ടർ പരിശോധനാ റിപ്പോർട്ടുകളിലൂടെ കണ്ണോടിച്ചു. ശരിയാണ്. കഴിഞ്ഞ പത്തു വർഷമായി കാണുന്ന രോഗിയാണ്. ഇതാദ്യമായി പഞ്ചസാരനില, എൽഡിഎൽ കൊളസ്ട്രോൾ, രക്തസമ്മർദം എല്ലാം അസാധാരണമാം വിധം ഉയർന്നുനിൽക്കുകയാണ്. മനസ്സ് പ്രമേഹത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതിന് ഇതിൽ പരം തെളിവെന്തുവേണം  

 

Representative image by: iStock / MJ_Prototype
Representative image by: iStock / MJ_Prototype

മനസ്സിന്റെ കളി

മനസ്സിനു മുറിവുണ്ടാവുമ്പോൾ ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്നു. രക്തത്തിലെ പഞ്ചസാരകുറയ്ക്കുവാനായി ഇൻസുലിൻ എന്ന ഹോർമോൺ മാത്രമേ നമുക്കുള്ളൂ. പക്ഷേ, പഞ്ചസാര കൂട്ടുന്നതിനു ഒരുപാടു ഹോർമോണുകൾ ഉണ്ടുതാനും. കഠിനമായ ദുഃഖം, വ്യാകുലത, നിരാശ, ഉറക്കമില്ലായ്മ, പ്രിയപ്പെട്ടവരുടെ വേർപാട് ഇവയെല്ലാം രക്തത്തിലെ അഡ്രിനാലിൻ, നോർ അഡ്രിനാലിൻ, സ്റ്റിറോയ്ഡ് തുടങ്ങിയവയുടെ അളവു ക്രമാതീതമായി കൂട്ടുന്നു. മനസ്സിനേൽക്കുന്ന ആഘാതങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നവരിൽ വളരെ കുറച്ചു ദിവസങ്ങളോ ആഴ്ചകളോ മാത്രമായിരിക്കും  ഇവ നിലനിൽക്കുന്നത്. എന്നാൽ പ്രതികൂല സാഹചര്യങ്ങളിൽ തളർന്നുപോകുന്നവർക്കും മാനസിക വൈഷമ്യങ്ങൾ ദീർഘകാലം നിലനിൽക്കുന്നവർക്കും പ്രമേഹചികിത്സാരീതി തന്നെ മാറ്റേണ്ടിവരും. 

 

Photo Credit: hsyncoban/ Istockphoto
Photo Credit: hsyncoban/ Istockphoto

ഞാൻ വരുത്തിവച്ചതല്ലേ...! 

ദീർഘകാലം  പ്രമേഹം  അനിയന്ത്രിതമായി നിലനിൽക്കുന്നവരുടെ ചികിത്സയ്ക്ക് പലപ്പോഴും കുടുംബബജറ്റിന്റെ 30 മുതൽ 60 ശതമാനം വരെ ചെലവാക്കേണ്ടിവരാം. ‘ഇതു സ്വയംവരുത്തിവച്ചതല്ലേ. ആരംഭത്തിലേ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇത്രയധികം ചികിത്സാച്ചെലവു വരില്ലായിരുന്നല്ലോ’ എന്ന കലശലായ കുറ്റബോധത്തിനു ഇതു കാരണമാകുന്നു. ഈ സാഹചര്യത്തിൽ കുടുംബാംഗങ്ങളുടെ പിന്തുണയും സ്നേഹവും രോഗിക്ക് ആവശ്യമാണ്. അവരിൽ ഒരാളെങ്കിലും മുൻകയ്യെടുത്തു ചികിത്സയിലെ ഓരോഘടകവും പഠിച്ചു മനസ്സിലാക്കി രോഗിയെ സഹായിക്കാൻ സാധിച്ചാൽ നല്ലൊരു ശതമാനം പേരിലും രോഗചികിത്സ കൂടുതൽ മെച്ചപ്പെടും. തന്റെ രോഗത്തിനുവേണ്ടി കൂടുതൽ പണം ആകുന്നു എന്നകുറ്റബോധം, പ്രമേഹം കുടൂതൽ സങ്കീർണമാക്കുവാനും കാരണമാകാറുണ്ട്. 

 

മെലിഞ്ഞുപോയല്ലോ... ഡയബറ്റിസ് ആണോ? 

ആരു കണ്ടാലും ആദ്യത്തെ ചോദ്യം: "അയ്യോ എന്നു പറ്റി? ഡയബറ്റിസ് ആണോ?'' രോഗം അനിയന്ത്രിതമാണെങ്കിലുംരോഗം പരിപൂർണമായും നിയന്ത്രണവിധേയമാണെങ്കിലും ഇതു സംഭവിക്കാം. നന്നായി വ്യായാമം ചെയ്തു ഭക്ഷണമൊക്കെ നിയന്ത്രിച്ചു ശരീരം മെലിഞ്ഞവർക്കാണെങ്കിൽ അത് അഭിമാനിക്കാവുന്ന നേട്ടമാണുതാനും. പക്ഷേ, സമൂഹം ഇവരെ ആരെയും വെറുതെ വിടുന്നില്ല. ഈ വിഷമം, രോഗം മൂർച്ഛിക്കുന്നതിനുകാരണമാകും. മാത്രമല്ല കൂടുതൽ ആഹാരം കഴിക്കുന്നതിനും വ്യായാമം നിറുത്തുന്നതിനുമൊക്കെ കാരണമാകും. 

diabetes

ശരീരഭാരത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ ചോദ്യങ്ങളും ആശങ്കകളും പ്രമേഹരോഗികൾക്കു ഗുരുതര മാനസിക പ്രശ്നങ്ങൾക്കു കാരണമാകുന്നതായാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇത്തരം രോഗികൾക്ക് മനശ്ശാസ്ത്രസഹായമോ കൗൺസലിങ്ങോ ആവശ്യമായിവരും. 

 

മറവി മാറ്റി പ്രമേഹചികിത്സ

Photo Credit: martin-dm/ Istockphoto
Photo Credit: martin-dm/ Istockphoto

ചിലപ്പോൾ പത്തു വർഷങ്ങൾക്കു ശേഷമാണു കാണുന്നതെങ്കിലും പിടിച്ചുനിർത്തിചോദിക്കും "എന്നെ മനസ്സിലായോ?' എന്ന്. ഇങ്ങനെ റോഡിലോ കടയിലോ വച്ച്പിടിച്ചു. നിറുത്തി ആരെങ്കിലും ചോദിച്ചാൽ ഓർമ വരാതെ ടെൻഷനായി പോകുന്നപ്രമേഹരോഗികളുണ്ട്. ഓർമ വരുന്നില്ലല്ലോ എന്ന് ആധിപിടിച്ചുള്ള ചിന്തമൂലംപ്രമേഹനില ദിവസങ്ങളോളം ഉയർന്നു നിൽക്കുന്നവരുണ്ട്. ഇവർക്ക് ഓർമയിൽ പരതി കുഴങ്ങിപോകുന്ന സാഹചര്യങ്ങൾ മറ്റുള്ളവരേക്കാൾ കൂടുതലാണ്. പ്രമേഹരോഗിയാണന്നു മനസ്സിലാക്കുന്നവർ അവരെ ഈ കുഴപ്പത്തിൽ ചാടിക്കാതിരിക്കുക. രോഗികളായവർ ഈ സാഹചര്യം അതിജീവിക്കാൻ പഠിക്കണം. ഇത്തരം സാഹചര്യങ്ങളിൽ പുഞ്ചിരിച്ചുകൊണ്ട് “എനിക്ക് അങ്ങയെ പെട്ടെന്ന്ഓർക്കുവാൻ കഴിയുന്നില്ല. നിങ്ങൾ ആരാണ്? തുറന്നു ചോദിക്കുക. ഓർമകിട്ടാത്തതിൽ ഒരു കുറ്റബോധവും തോന്നുണ്ടതുമില്ല. 

 

മരുന്നു കഴിക്കാൻ മറന്നുപോകുന്നു. ആഹാരത്തിനു മുമ്പുള്ള മരുന്ന് ആഹാരത്തിനുശേഷമായി പോകുന്നു. രാവിലെഎടുക്കേണ്ട ഇൻസുലിൻ പലപ്പോഴും മറന്നുപോകുന്നു. അങ്ങനെ നൂറുകൂട്ടംമറവികൾ, ഈ മറവിയും മനസ്സിന്റെ പ്രശ്നണ്. പ്രമേഹ രോഗികളിൽ ഇതുസാധാരണമാണു താനും. രോഗം തീവ്രമാകുമ്പോഴും ശരിയായ ചികിത്സാരീതികൾസ്വീകരിക്കാതിരിക്കുമ്പോഴുമാണ് മറവി, ചികിത്സയ്ക്കും കൂടി തടസ്സമായി മാറുന്നത്. ഭാര്യയ്ക്കോ മക്കളിൽ ഒരാൾക്കോ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുത്ത് കുടുംബനാഥന്റെ ചികിത്സയിൽ പ്രധാന പങ്കാളിയാകുവാൻ കഴിഞ്ഞാൽ രോഗചികിത്സ മെച്ചപ്പെ മേഹരോഗിയുടെ മറവിയും അപ്രത്യ ക്ഷമാകും. 

 

വ്യായാമം, മധുരം, പ്രമേഹം

തൊണ്ണൂറ്റി അഞ്ച് ശതമാനം പ്രമേഹ രോഗികൾക്കും ബുദ്ധിമുട്ടുള്ള രണ്ടുകാര്യങ്ങളാണ് ദിവസവും അര മണിക്കൂർ ഉള്ള നടത്തവും ഡയറ്റീഷന്റെ നിർദേശപ്രകാരമുള്ള ഭക്ഷണരീതി സ്വീകരിക്കുന്നതും. ചില രോഗികൾ നടക്കാറുണ്ടെന്നു ഡോക്ടർമാരോടു കള്ളം പറയും. പക്ഷേ, അതും ഡോക്ടർമാർക്കു തിരിച്ചറിയാൻ കഴിയും. മധുരം കാണുമ്പോൾ വേണ്ട എന്നോ, അല്ലെങ്കിൽവളരെക്കുറച്ചു മതി എന്നോ ദൃഢമായ ഒരു തീരുമാനമെടുക്കുവാൻ നമ്മെ സഹായിക്കുന്നതു മനസ്സാണ്. മടിയുണ്ടെങ്കിലും വ്യായാമം ചെയ്യുവാൻ നമ്മെ പ്രേരിപ്പിക്കുന്നതു മനസ്സു തന്നെയാണ്. പ്രമേഹരോഗചികിത്സയുടെ വിജയം നിർണയി ക്കുന്നതിനുള്ള രണ്ടു പ്രധാന ഘടകങ്ങളാണ് ഇവ. രോഗികൾ ഇതു തന്നെക്കൊണ്ടു സാധിക്കുമെന്നു ദൃഢമായ തീരുമാനങ്ങൾ എടുക്കുക. ഇനി ഒരുവേള മനസ്സ് തടസ്സമാകുന്നു എന്നു തോന്നുകയാണെങ്കിൽ, ചികിത്സാസംഘവുമായി തുറന്നു ചർച്ച ചെയ്യുക. ഔഷധങ്ങളല്ല സൈക്കോളജിസ്റ്റിന്റെ കൗൺസലിങ്ങാകും രോഗികൾക്കു പ്രചോദനമാകുക. ഒരാഴ്ചയെങ്കിലും നടന്നു തുടങ്ങുമ്പോൾ രോഗികൾക്കു മനസ്സിലാകും എത്രമാത്രം സൗഖ്യമാണ് വ്യായാമത്തിലൂടെ ലഭിക്കുന്നത് എന്ന്. മിക്കവരും പിന്നീട് സ്വയം തുടർന്നുകൊള്ളും. 

 

തലച്ചോറിലെ മാറ്റങ്ങൾ

നിനക്കു ഭ്രാന്താണ് എന്നൊരു പ്രമേഹരോഗിയോട് ആരെങ്കിലും പറഞ്ഞാൽ അതിശയിക്കേണ്ട. രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ അധികമായാൽ ചിന്തകളുടെയും പ്രവർത്തികളുടെയും താളംനഷ്ടപ്പെടും. ദീർഘകാലം പ്രമേഹത്തെ അവഗണിച്ചവർക്ക് അതിന്റെ പാർശ്വഫലമായി തന്നെ മസ്തിഷ്കത്തിലെ രക്തധമനികളിൽ മാറ്റങ്ങൾ സംഭവിക്കും. മറിച്ചു പഞ്ചസാര കുറഞ്ഞ അളവിൽ ദീർഘനേരം നിലനിന്നാൽ ഒരുമാനസികരോഗിയെപ്പോലെ പ്രമേഹരോഗി പെരുമാറിയെന്നുവരും. പഞ്ചസാര പെട്ടെന്നു കുറഞ്ഞു പോയാൽ മരണംവരെ സംഭവിക്കാം എന്നതുശരിയാണ്. പക്ഷേ, അതിനിടയ്ക്കുള്ള അവസ്ഥയാണു മാനസികരോഗിയാണ് എന്നു സംശയിക്കുന്ന വിധം ആയിത്തീരുക എന്നത്. ഇത്തരം അവസ്ഥാവിശേഷങ്ങൾ ഒഴിവാക്കുവാനായിട്ടാണ് ആധുനിക പ്രമേഹ ചികിത്സാമാനദണ്ഡങ്ങൾ പ്രകാരം ഓരോ രോഗികൾക്കും അവരുടെ പ്രത്യേകതകൾ മാനിച്ച്ഔഷധങ്ങൾ തിരഞ്ഞെടുക്കുന്നത്. രോഗചികിത്സയിലിരിക്കുന്ന ഓരോ രോഗിയുടെയും പഞ്ചസാരയുടെ അളവിന്റെ ലക്ഷ്യവും വ്യത്യസ്തമായിരിക്കും. ദീർഘനാൾ നിലനിൽക്കുന്ന മാനസിക പിരിമുറുക്കങ്ങൾ പ്രമേഹത്തെ ഗുരുതരമാക്കുന്നതുപോലെതന്നെ മാനസികാരോഗ്യവും സന്തുഷ്ട ജീവിതവും രോഗചികിത്സയെ സമ്പൂർണ വിജയത്തിലെത്തിക്കുന്നുവെന്നതിൽ യാതൊരു സംശയവുമില്ല.

 

വിവരങ്ങൾക്കു കടപ്പാട്

ഡോ. ജ്യോതിദേവ് കേശവദേവ്

ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച്ച് സെന്റർ,

തിരുവനന്തപുരം

Content Summary: How Mental Health Can Impact Diabetes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com