ADVERTISEMENT

അടുത്തകാലത്ത് തമിഴ്നാട്ടിലെ ഒരു ഡിഐജി ആത്മഹത്യ ചെയ്തത് എല്ലാവരെയും ഞെട്ടിച്ച സംഭവമായിരുന്നു.  നാൽപതാം വയസ്സ് മുതൽ അദ്ദേഹം വിഷാദരോഗത്തിനു ചികിത്സയിലായിരുന്നെന്നാണ് പിന്നീട് പൊലീസ് വെളിപ്പെടുത്തിയത്. പ്രായമായവരിൽ വിഷാദരോഗത്തിനുള്ള സാധ്യതയേറെയാണെന്ന് പഠനങ്ങൾ പറയുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങൾ, പലവിധ രോഗങ്ങൾ, ചലനസ്വാതന്ത്ര്യം കുറയുന്ന അവസ്ഥ, വേദനകൾ, ഉറക്കക്കുറവ് തുടങ്ങിയവ ഇതിനു വഴിവയ്ക്കാം. കൃത്യമായി ചികിത്സിച്ചാൽ ഭേദമാക്കാവുന്ന രോഗമാണിത്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയും ഇത്തരം സാഹചര്യങ്ങളിൽ അത്യാവശ്യമാണ്.

 

തിരിച്ചറിയാംവിഷാദത്തെ
താഴെപ്പറയുന്ന ലക്ഷണങ്ങൾ രണ്ടാഴ്ചയിലേറെ നീണ്ടുനിന്നാൽ ശ്രദ്ധിക്കുക. വിഷാദരോഗത്തിന്റെ തുടക്കമാകാം.

 

∙രാവിലെ മുതൽ രാത്രിവരെ തുടർച്ചയായ വിഷാദഭാവം.

∙ ടിവി കാണൽ, പത്രവായന തുടങ്ങി മുൻപ് ചെയ്തിരുന്ന കാര്യങ്ങളൊന്നും ചെയ്യാൻ താൽപര്യമില്ലായ്മ.

∙ അകാരണമായ ക്ഷീണം. എപ്പോഴും കിടക്കാൻ തോന്നുക.

Photo Credit: ururu/ Istockphoto
Photo Credit: ururu/ Istockphoto

∙ വിശപ്പില്ലായ്മ. മുൻപ് ആസ്വദിച്ചു കഴിച്ചിരുന്ന ഭക്ഷണങ്ങൾ പോലും കഴിക്കാൻ തോന്നാത്ത അവസ്ഥ.

∙ ദീർഘനേരം ചിന്തയിൽ മുഴുകിയിരിക്കുക.

∙ ജീവിതാവസ്ഥകളെക്കുറിച്ച് പരിതപിക്കുക.

∙ ചികിത്സയെക്കുറിച്ചും മറ്റും ശുഭാപ്തിവിശ്വാസമില്ലാതിരിക്കുക.

∙ സുഹൃത്തുക്കളിൽനിന്ന് അകന്ന് ഒറ്റപ്പെട്ടിരിക്കാൻ താൽപര്യം കാണിക്കുക.

∙ വീട്ടിൽവരുന്ന അതിഥികൾക്ക് മുഖംകൊടുക്കാതിരിക്കുക.

∙ എപ്പോഴും ഭയം. രോഗത്തെക്കുറിച്ചോ മരണത്തെക്കുറിച്ചോ ആവാം ഭയം.

∙ ഒരു വൈകാരിക പ്രതികരണങ്ങളുമില്ലാത്ത ഭാവം. ഉദാ: സ്വന്തം പേരക്കുട്ടിയെ കണ്ടാലും സന്തോഷമില്ലാത്ത അവസ്ഥ.

∙ ഉറക്കമില്ലായ്മ.

∙ ആത്മഹത്യാപ്രവണത.

 

വിഷാദം വരുന്ന വഴികൾ
∙ പാരമ്പര്യമായുള്ള വിഷാദരോഗസാധ്യത. ഇങ്ങനെയുള്ളവർക്ക് നേരിയതോതിലുള്ള സമ്മർദസാഹചര്യങ്ങൾ വരുമ്പോൾതന്നെ വിഷാദമുണ്ടാകാം.

∙ തീവ്രമായ ആരോഗ്യപ്രശ്നങ്ങൾ. ദീർഘകാലം നീണ്ടുനിൽക്കുന്നതോ കഠിനമായ വേദനയുണ്ടാക്കുന്നതോ ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്തതോ ആയ രോഗങ്ങൾ.

∙ ലഹരിവസ്തുക്കളുടെ ഉപയോഗം.

Photo Credit: KatarzynaBialasiewicz/ Istockphoto
Photo Credit: KatarzynaBialasiewicz/ Istockphoto

∙ മാനസികാരോഗ്യപ്രശ്നങ്ങൾ.

∙ മുതിർന്ന പൗരന്മാർ ഒറ്റപ്പെട്ടു കഴിയേണ്ടി വരുന്ന അവസ്ഥ.

∙ ജീവിതപങ്കാളിയുടെ മരണം.

 

ക്ഷമയോടെ കേൾക്കാം, പിന്തുണ നൽകാം
നമ്മുടെ പരിചയത്തിലുള്ള ഒരു വ്യക്തിയിൽ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ അയാൾക്ക് ‘മാനസികാരോഗ്യ പ്രഥമശുശ്രൂഷ’ നൽകാൻ മടിക്കരുത്.

∙ പരിചയമുള്ളയാൾ അസ്വസ്ഥനായി കാണപ്പെട്ടാൽ, അയാളുടെ പ്രശ്നമെന്തെന്ന് അങ്ങോട്ട് ചോദിച്ചു മനസ്സിലാക്കുക.

∙ ഒരു മുൻവിധികളുമില്ലാതെ, കുറ്റപ്പെടുത്താതെ, ഉപദേശിക്കാതെ അയാൾക്കു പറയാനുള്ളതു ക്ഷമയോടെ കേൾക്കുക.

∙ തെറ്റായ ധാരണകൾ മൂലമാണ് ഒരാൾ പ്രയാസപ്പെടുന്നതെങ്കിൽ ശരിയായ വിവരം നൽകി അയാളെ തിരുത്തുക.

Representative Image. Photo Credit: triloks/ Istockphoto
Representative Image. Photo Credit: triloks/ Istockphoto

∙ ഗൗരവതരമായ എന്തെങ്കിലും പ്രശ്നം മൂലമാണ് ഒരാൾ ആകുലപ്പെടുന്നതെങ്കിൽ, നമ്മൾ ഒപ്പമുണ്ടെന്ന ധൈര്യം നൽകി അയാളെ ആശ്വസിപ്പിക്കുക.

∙ ഇത്രയും ചെയ്തിട്ടും ഫലപ്രദമാകുന്നില്ലെങ്കിൽ ഒരു മാനസികാരോഗ്യവിദഗ്ധനെ കണ്ട് ചികിത്സ തേടാൻ സഹായിക്കുക.

 

വിഷാദരോഗമുള്ളവർക്ക് സാമൂഹിക പിന്തുണ ഉറപ്പുവരുത്തുക. വിഷാദം ബാധിച്ച ഒരു വ്യക്തി ആത്മഹത്യ ചെയ്യുന്നത് താൻ ഒറ്റപ്പെട്ടു എന്ന തോന്നലുണ്ടാകുമ്പോഴാണ്. ചുറ്റും ധാരാളം പേർ ഉണ്ടെങ്കിലും ഇവർക്കാർക്കും തന്റെ യഥാർഥ അവസ്ഥ മനസ്സിലാകുന്നില്ലെന്നായിരിക്കും വിഷാദമുള്ളയാളുടെ ചിന്ത. വിഷാദം ബാധിച്ചയാൾ ഒറ്റയ്ക്കിരിക്കുന്ന സാഹചര്യം കഴിയുന്നതും കുറയ്ക്കാൻ കൂടെയുള്ളവർ ശ്രമിക്കുക. അയാളെ കേൾക്കാനും മനസ്സിലാക്കാനും ശ്രമിക്കുക.

 

മനഃശാസ്ത്രവും മരുന്നും
ലഘുവായ വിഷാദരോഗം മനഃശാസ്ത്ര ചികിത്സകൊണ്ട് പരിഹരിക്കാം. ചിന്തകളിലെ വൈകല്യങ്ങൾ പരിഹരിക്കുക, ശുഭാപ്തിവിശ്വാസം നൽകുക തുടങ്ങിയ മാർഗങ്ങളാണ് സ്വീകരിക്കുക. തീവ്ര വിഷാദരോഗമുള്ളവർക്ക് മരുന്നുകൾ വേണ്ടിവരും. വിഷാദവിരുദ്ധ മരുന്നുകൾ ഉപയോഗിച്ചാണ് ചികിത്സ. ആറുമാസം മുതൽ ഒൻപതു മാസം വരെയാണ് സാധാരണ ചികിത്സാ കാലയളവ്.

 

വിഷാദത്തെ തടയാൻ
∙ദിവസവും 7–8 മണിക്കൂർ കൃത്യമായ ഉറക്കം ലഭിക്കുന്നെന്ന് ഉറപ്പുവരുത്തുക.

∙ദിവസം ഒരു മണിക്കൂറെങ്കിലും വ്യായാമം ശീലമാക്കുക.

∙നല്ല സുഹൃദ്സംഘങ്ങളെ നിലനിർത്തുക.

∙സർഗാത്മകമായ കഴിവുകൾക്കുവേണ്ടി സമയം ചെലവഴിക്കുക.

∙കുടുംബാംഗങ്ങളോടൊപ്പം ഒരു മണിക്കൂറെങ്കിലും ചെലവഴിക്കുക.

∙ ജോലിസ്ഥലത്തെ സമ്മർദങ്ങളും വ്യക്തിപരമായ വിഷമങ്ങളും കുടുംബാംഗങ്ങളോടും അടുപ്പമുള്ളവരോടും പങ്കുവയ്ക്കുക.

∙ ലഹരിവസ്തുക്കൾ പൂർണമായും ഒഴിവാക്കുക.

∙വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ വച്ചുതാമസിപ്പിക്കാതെ വിദഗ്ധചികിത്സ തേടുക.

 

വിവരങ്ങൾക്ക് കടപ്പാട്: ഡോ. അരുൺ ബി. നായർ, പ്രഫസർ, സൈക്യാട്രി, മെഡിക്കൽ കോളജ്, തിരുവനന്തപുരം

Content Summary: The Key to Preventing Depression: Proven Strategies to Protect Your Mental Well-being

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com