ADVERTISEMENT

മുന്‍പെല്ലാം പ്രായമായവരില്‍ കാണപ്പെടുന്ന ഒന്നായിരുന്നു ഹൃദയ സ്‌തംഭനം. എന്നാല്‍ ഇപ്പോള്‍ ചെറുപ്പക്കാരിലും വ്യാപകമായി ഹൃദയ സ്‌തംഭനവും അവ മൂലമുള്ള മരണങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. ഹൃദയ സ്‌തംഭനം ഉണ്ടാകുന്നവരില്‍ പാതി പേര്‍ക്കും 24 മണിക്കൂറിന്‌ മുന്‍പ്‌ ഇത്‌ സംബന്ധിച്ച്‌ ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പ്‌ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതായി പഠനങ്ങള്‍ പറയുന്നു. ഈ ലക്ഷണങ്ങള്‍ സ്‌ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്‌തമായിരിക്കുമെന്ന്‌ ലൊസാഞ്ചലസ്‌ സ്‌മിറ്റ്‌ ഹാര്‍ട്ട്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. 

സ്‌ത്രീകളില്‍ ഹൃദയ സ്‌തംഭനവുമായി ബന്ധപ്പെട്ട്‌ പ്രത്യക്ഷമാകുന്ന സുപ്രധാന ലക്ഷണം ശ്വാസംമുട്ടലാണെങ്കില്‍ പുരുഷന്മാരില്‍ ഇത്‌  നെഞ്ചു വേദനയാണെന്ന്‌ ഗവേഷണ റിപ്പോര്‍ട്ട്‌ പറയുന്നു. സ്‌ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാരിലെ മുന്നറിയിപ്പ്‌ സൂചന കൂടുതല്‍ വ്യക്തമായതിനാല്‍ ഇവര്‍ക്ക്‌ ചികിത്സ ലഭിക്കാനും രക്ഷപ്പെടാനുമുള്ള സാധ്യത അധികമാണെന്നും റിപ്പോര്‍ട്ട്‌ കൂട്ടിച്ചേര്‍ക്കുന്നു. 

ഹൃദയം മിടിക്കുന്നതിന്റെ താളെ തെറ്റുന്നതാണ്‌ ഹൃദയസ്‌തംഭനത്തിലേക്ക്‌ നയിക്കുന്നത്‌. സ്‌ത്രീകളില്‍ ശ്വാസംമുട്ടലിനു പുറമേ അമിതമായ വിയര്‍പ്പ്‌, കൈകളിലോ അടിയവയറ്റിനു മുകളിലോ വേദന  തുടങ്ങിയ ലക്ഷണങ്ങളും  ഉണ്ടാകാം. സ്‌ത്രീകള്‍ക്ക്‌ പ്രത്യുത്‌പാദന ക്ഷമമായ കാലഘട്ടത്തിന്‌ ശേഷമാണ്‌ ഹൃദ്രോഗസാധ്യത അധികമാകുന്നതെന്നും ഗവേഷകര്‍ പറയുന്നു. ഇവരിലെ ഈസ്‌ട്രജന്‍ ഹോര്‍മോണ്‍ നല്‍കുന്ന സുരക്ഷ ആര്‍ത്തവവിരാമത്തോടെ കഴിയുന്നതാണ്‌ ഈ കാലഘട്ടത്തിനു ശേഷം ഹൃദയസ്‌തംഭന സാധ്യത ഉയരാനുള്ള കാരണം. 

മിതമായ തോതിലുള്ള വ്യായാമം, സന്തുലിതമായ ഭക്ഷണക്രമം, ആവശ്യത്തിന്‌ ഉറക്കം എന്നിവ ഹൃദയസ്‌തംഭനത്തിനും ഹൃദയാഘാതത്തിനുമൊക്കെയുള്ള സാധ്യത കുറയ്‌ക്കുന്നതായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

Content Summary: Sudden cardiac arrest symptoms differ in men and women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com