ADVERTISEMENT

‘ഒരു നല്ല ഹൃദയം സ്വർണത്തേക്കാൾ വിലപിടിപ്പുള്ളതാണ്’ ∙വില്യം ഷേക്സ്പിയർ

ഷേക്സ്പിയർ പറഞ്ഞതു ഹൃദയ വിശുദ്ധിയെക്കുറിച്ചാണെങ്കിലും നമ്മുടെ ശരീരത്തിൽ ഹൃദയത്തിന്റെ വില സ്വർണത്തേക്കാൾ മാത്രമല്ല, മറ്റെന്തിനേക്കാളും ഏറെയാണ്. ലോകത്തിലെ ഏറ്റവും വലിയ കൊലയാളിയാണ് ‘ഹൃദയാഘാതം’. സ്വന്തം ഹൃദയത്തെ സ്നേഹിക്കേണ്ടത് അതുകൊണ്ടു തന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യവും.

 

ഹൃദയമറിഞ്ഞു കഴിക്കാം
ഹൃദയാരോഗ്യത്തിനു സമീകൃതമായ ആഹാരരീതിയാണു ഗുണകരം. കൊഴുപ്പും കൊളസ്ട്രോളും കുറഞ്ഞ നാരുകൾ കൂടിയ ഭക്ഷണമാണു നല്ലത്. മാതളം, പപ്പായ, തണ്ണിമത്തൻ തുടങ്ങി ചുവന്ന നിറത്തിലുള്ള പച്ചക്കറി, പഴവർഗങ്ങളും മെച്ചം. പാലുൽപന്നങ്ങൾ കഴിക്കുമ്പോൾ അതു കൊഴുപ്പു കുറഞ്ഞതാകാൻ ശ്രദ്ധിക്കുക. പഞ്ചസാര, ഉപ്പ് എന്നിവ കൂടുതൽ വേണ്ട. പഞ്ചസാര ചേർത്ത ഉൽപന്നങ്ങൾ ഒഴിവാക്കാം. മത്തിയും അയലയും ഉൾപ്പെടെ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യം ഹൃദയത്തിനു നല്ലതാണ്. ബദാം, വാൽനട്സ്, സൺഫ്ലവർ സീഡ്സ്, മത്തങ്ങ സീഡ്സ്, ഫ്ലാക്സ് സീഡ്സ് എന്നിവ നല്ലത്. എന്നാൽ നട്സും സീഡ്സും ചേർത്ത് പ്രതിദിനം 30 ഗ്രാമിൽ താഴെ മതി. സൺഫ്ലവർ ഓയിൽ, എള്ളെണ്ണ, ചോളത്തിൽ നിന്നുള്ള എണ്ണ എന്നിവയാണു ഹൃദയത്തിനു നല്ലത്. മദ്യം പരമാവധി കുറയ്ക്കുക. പുകവലി ഒഴിവാക്കുക. വ്യായാമം പതിവാക്കുക. ഏറ്റവും കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറങ്ങുക.

 

ലഹരി ഉപയോഗവും ഹൃദ്രോഗത്തിന് കാരണം
പുകവലി അല്ലാതെയുള്ള ലഹരി ഉപയോഗവും ഹൃദ്രോഗത്തിന് കാരണമാകുമെന്ന് വിദഗ്ധർ. മദ്യവും പുകവലിയുമടക്കം എല്ലാ ലഹരി ഉപയോഗവും രക്താതിമർദത്തിനും ഹൃദ്രോഗത്തിനും കാരണമാകുമെന്നു ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ടെക്നോളജിയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ.എസ്.ഹരികൃഷ്ണൻ പറഞ്ഞു. വിദേശത്ത് ഒരാൾക്കു 50 വയസ്സിൽ ഹൃദ്രോഗ സാധ്യത ഉള്ളത് ഇന്ത്യയിൽ 40 വയസ്സിലാണ്. കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കേരളത്തിലെ 20നും 39നും മധ്യേ പ്രായമുള്ളവരിൽ നടത്തിയ പഠനത്തിൽ 11.2% പേർക്ക് രക്താതിമർദം കണ്ടെത്തി. ഹൃദ്രോഗം ഉൾപ്പെടെ എല്ലാ രോഗങ്ങളെക്കുറിച്ചും പുരുഷന്മാരേക്കാൾ മികച്ച അറിവുള്ളതു സ്ത്രീകൾക്കാണെന്നും പഠനത്തിൽ കണ്ടെത്തി. കോവിഡിനു ശേഷം ഹൃദ്രോഗികളുടെ നിരക്ക് ഉയർന്നുവെന്നു ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ടെക്നോളജിയിലെ കാർഡിയോ സർജറി മേധാവി ഡോ.വിവേക് വി.പിള്ള പറഞ്ഞു. കേരളത്തിൽ വർഷം ശരാശരി 70,000 പേർക്ക് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നുണ്ടെന്നാണു കണക്ക്. ലോക ഹൃദയ ദിനമായ ഇന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഹൃദയസ്പർശം: കാക്കാം ഹൃദയാരോഗ്യം എന്നപേരിൽ സംസ്ഥാനതല ക്യാംപെയ്ൻ ആരംഭിക്കും. ഹൃദ്രോഗം കണ്ടുപിടിക്കാനും പ്രതിരോധിക്കാനും അറിയുക, സിപിആർ ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂഷ പരിശീലനം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

 

മുന്നറിയിപ്പുകൾ തിരിച്ചറിയണം
രണ്ടുരീതിയിലാണു ഹൃദയാഘാതമുണ്ടാകുന്നത്. ഒന്ന് പെട്ടെന്നു സംഭവിക്കുന്നത്. നെഞ്ചിൽ മൊത്തത്തിൽ വ്യാപിക്കുന്ന വേദന, ഭാരം തോന്നുന്ന അവസ്ഥ. അങ്ങനെയൊരു ലക്ഷണമുണ്ടായാൽ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. ആദ്യത്തെ ഒരു മണിക്കൂർ നിർണായകമാണ്. ആശുപത്രിയിലെത്തിച്ചാൽ രക്ഷപ്പെടുത്താനാകും. അതിനു മുൻപു തന്നെ ‘സിപിആർ’ നൽകി രോഗിയെ രക്ഷപ്പെടുത്താൻ ശ്രമിക്കാം. പക്ഷേ, പലപ്പോഴും ഈ ലക്ഷണം തിരിച്ചറിയാതെ വീട്ടിൽ തന്നെ ഇരിക്കും. കുഴഞ്ഞു വീണുള്ള മരണത്തിലേക്കാണ് ഇതു നയിക്കുക. രണ്ടാമത്തേത് ഘട്ടംഘട്ടമായി ഹൃദയാഘാതത്തിലേക്കു നയിക്കുന്നതാണ്. ഹൃദയധമനികളിൽ ബ്ലോക്കുകൾ രൂപപ്പെടുന്നതിന്റെ സൂചനകൾ ശരീരം നൽകും. ഒരു 15 മിനിറ്റ് നടക്കുമ്പോഴേക്കും നെഞ്ചിൽ വേദന വരുന്നു, അല്ലെങ്കിൽ ഭാരം തോന്നുന്നു, അതുമല്ലെങ്കിൽ ഗ്യാസ് തിങ്ങുന്ന പോലെ തോന്നുന്നു. പിന്നീട് ഇതിന്റെ കാലയളവ് കുറഞ്ഞു വരും. ഹൃദയത്തിൽ ബ്ലോക്ക് രൂപപ്പെടുന്നതിന്റെ ആദ്യ സൂചനകളാണിത്. ഇതു തിരിച്ചറിഞ്ഞു ചികിത്സയിലൂടെ ബ്ലോക്ക് നീക്കിയാൽ അത് ഹൃദയാഘാതത്തിലേക്കു ‌നീങ്ങില്ല.

 

സ്ത്രീകളിലും ഹൃദ്രോഗം വ്യാപകം
സ്ത്രീ–പുരുഷ ഭേദമന്യേ ഹൃദ്രോഗം യുവാക്കളിൽ വ്യാപകമാകുന്നുവെന്നതാണ് ആശങ്കാജനകമായ കാര്യം. ഉദാസീനത നിറഞ്ഞ ജീവിതശൈലിയിലെ പ്രശ്നങ്ങളാണ് ഇതിനു പ്രധാന കാരണം. ചിട്ടയല്ലാത്ത ഭക്ഷണ രീതി, ജോലിയിലെ സമ്മർദം എന്നിവയെല്ലാം യുവാക്കളിൽ ഹൃദ്രോഗസാധ്യത വർധിപ്പിക്കുകയാണ്. സ്ത്രീകൾക്ക് മാസമുറയുള്ളപ്പോൾ ഹൃദ്രോഗസാധ്യത കുറവാണെന്ന മുൻധാരണകൾക്കും മാറ്റമുണ്ടായിത്തുടങ്ങി. പ്രമേഹമുള്ള യുവതികളിൽ ഹൃദ്രോഗം വ്യാപകമായി കാണപ്പെട്ടു തുടങ്ങി.

 

ചെറുപ്പക്കാർക്ക് കരുതൽ വേണം
ഹൃദ്രോഗത്തിനു ചികിത്സ തേടിയ 30 വയസ്സിനു താഴെയുള്ളവരിൽ 30% പേർ 10 വർഷത്തിനുള്ളിലും 48% പേർ 20 വർഷത്തിനുള്ളിലും മരിച്ചുവെന്നാണു അടുത്തിടെ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പഠനത്തിന്റെ ഫലം. ഹൃദയാഘാതങ്ങളിൽ 20% 40 വയസ്സിനു മുൻപും 50% 50 വയസ്സിനു മുൻപും ഇപ്പോൾ സംഭവിച്ചു തുടങ്ങി. ഹൃദ്രോഗം മൂലം ചെറുപ്പക്കാരിലെ മരണത്തിനു പ്രധാനമായും 2 കാരണങ്ങളുണ്ട്. 1.ചികിത്സ ലഭിക്കുന്നതിനുള്ള താമസം, 2. ആപത് ഘടകങ്ങളുടെ അതിപ്രസരം. ആപത് ഘടകങ്ങൾ: അമിത രക്തസമ്മർദം, പ്രമേഹം, വർധിച്ച കൊളസ്ട്രോൾ, പുകവലി, അമിതവണ്ണം, വ്യായാമമില്ലായ്മ, മദ്യപാനം. മാനസിക സമ്മർദം ശരീരത്തിൽ സ്ട്രെസ് ഹോർമോണുകളുടെ അളവു കൂട്ടും. ശരീരത്തിൽ നീർവീക്കം വർധിക്കും, ഉറക്കം നഷ്ടപ്പെടും, രക്തസമ്മർദം കുതിച്ചുയരും. പ്രതീക്ഷിതമായ ഹൃദയ സ്തംഭനമാണ് അനന്തര ഫലം. അമിത വ്യായാമം മൂലമുള്ള പ്രശ്നങ്ങൾ ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റിച്ചു ഹൃദയസ്തംഭനത്തിലേക്കു നയിക്കും.

 

ഡോ. മുംതാസ് ഖാലിദ് ഇസ്മായിൽ
കൺസൽറ്റന്റ് ന്യൂട്രീഷനിസ്റ്റ്

 

ഡോ. വിജോ ജോർജ്
കൺസൽറ്റന്റ് ഇന്റർവൻഷനൽ കാർഡിയോളജിസ്റ്റ്, 

ജനറൽ ആശുപത്രി, എറണാകുളം

 

ഡോ.രാജേഷ് തച്ചത്തൊടിയിൽ
കാർഡിയോളജി വിഭാഗം മേധാവി, അമൃത ആശുപത്രി

 

ഡോ. ജോർജ് തയ്യിൽ

സീനിയർ കൺസൽറ്റന്റ് കാർ‍ഡിയോളജിസ്റ്റ്, ലൂർദ് ആശുപത്രി

Content Summary: World Heart Day 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com