ADVERTISEMENT

ചോദ്യം: കൗമാരപ്രായത്തിൽ കുട്ടികൾ അനുഭവിക്കുന്ന ഒറ്റപ്പെടലിനെക്കുറിച്ച് എഴുതിയതു വായിച്ചു. കോവിഡുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ കുട്ടികൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിരുന്നുവല്ലോ? ഇത് ഏതെങ്കിലും തരത്തിലുള്ള ദീർഘകാല മാനസിക, വൈകാരിക പ്രശ്നങ്ങൾക്ക് കാരണമാകുമോ?

ഉത്തരം:
കൗമാരപ്രായത്തിൽ കുട്ടികൾ സ്വന്തം താൽപര്യത്തിൽ ഒറ്റയ്ക്കിരിക്കുന്നത് സാധാരണമാണ്. ശ്രദ്ധയോടെ പഠിക്കുന്നതിനോ എഴുതുന്നതിനോ ചിന്തിക്കുന്നതിനോ ഒക്കെയാകാം ഇങ്ങനെ ഇരിക്കേണ്ടി വരുന്നത്. എന്നാൽ, ഒറ്റപ്പെടൽ അനുഭവിക്കുന്നത് ഇങ്ങനെ സ്വന്തം ഇഷ്ടപ്രകാരം അല്ല. തനിക്കു മറ്റു കുട്ടികളോട് കൂട്ടുചേരണമെന്നും ഇടപഴകണമെന്നും ആഗ്രഹിക്കുകയും അത് സാധിക്കാതെ വരികയും ചെയ്യുമ്പോഴാണ് ഒറ്റപ്പെടൽ ഒരു പ്രശ്നം എന്ന നിലയിൽ അനുഭവിക്കുന്നത്. അത് മാനസിക, വൈകാരിക പ്രശ്നങ്ങൾ കൊണ്ടോ സ്വഭാവസവിശേഷതകൾ കൊണ്ടോ ഒക്കെ ആകാം. എന്നാൽ, കോവിഡ് കാലത്ത് ഈ രണ്ടു തരത്തിലുമല്ല, ഒറ്റയ്ക്കിരിക്കാൻ കുട്ടികൾ സ്വയം നിർബന്ധിതരാകുകയായിരുന്നു (Enforced Isolation).

കോവിഡ് കാലത്തെ അടച്ചുപൂട്ടൽ കുട്ടികളിൽ ഉണ്ടാക്കുന്ന ദീർഘകാല ഫലത്തെക്കുറിച്ച് ഇപ്പോഴും വ്യക്തമായ അറിവ് നമുക്കില്ല. എന്നാൽ, കോവിഡ് കാലത്തിനു സമാനമായി മുൻകാലങ്ങളിൽ മഹാമാരികളുമായി (Pandemic) ബന്ധപ്പെട്ട അടച്ചുപൂട്ടലിന് വിധേയരായ കുട്ടികളിൽ അതുണ്ടാക്കിയ ദീർഘകാല മാനസിക, ശാരീരികപ്രശ്നങ്ങളെക്കുറിച്ച് പല പഠനങ്ങളും ലഭ്യമാണ്. പൊതുവേ ഈ പഠനങ്ങള്‍ കാണിക്കുന്നത്, നിർബന്ധിത അടച്ചുപൂട്ടലിന്റെ ഭാഗമായി ഒറ്റപ്പെടൽ അനുഭവിക്കാനിടയായ കുട്ടികളിൽ വർഷങ്ങൾക്കു ശേഷവും വിഷാദരോഗവും ഉത്കണ്ഠാരോഗവും പോലുള്ള മാനസിക പ്രശ്നങ്ങളും വ്യക്തിത്വപ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതലാണ് എന്നാണ്. ഇത്തരം പ്രശ്നങ്ങൾ പലപ്പോഴും ദീർഘകാലം നീണ്ടു നിൽക്കാനും സാധ്യതയുണ്ട്. 

മാനസിക, വൈകാരിക പ്രശ്നങ്ങൾ മാത്രമല്ല, രക്തസമ്മർദം, പൊണ്ണത്തടി, പ്രമേഹം പോലുള്ള ശാരീരിക രോഗങ്ങളും ഒറ്റപ്പെടൽ അനുഭവിക്കുന്ന കുട്ടികളിൽ കൂടുതലാണ് എന്നും പഠനങ്ങൾ ഉണ്ട്. കൗമാരപ്രായത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നത് ജനിതക കാരണങ്ങളും മസ്തിഷ്ക വളർച്ചയുമായി ബന്ധപ്പെട്ട കാരണങ്ങളും ഉണ്ട്. അവയെ നമുക്കു മാറ്റാൻ കഴിയില്ല. എന്നാൽ കുട്ടികൾക്ക് ആരോഗ്യകരമായ, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ നൽകാൻ നമുക്കു കഴിയും. 
(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്)
സ്ട്രെസ് അകറ്റാൻ മൂന്ന് ടെക്നിക് - വിഡിയോ

English Summary:

The impact of COVID-19 on children's mental health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com