ADVERTISEMENT

സ്വന്തമായി ഒരു വീട് എല്ലാ മലയാളികളുടെയും സ്വപ്‍നമാണ്. അതിനായി സ്വരുക്കൂട്ടാൻ ആരംഭിക്കുമ്പോൾത്തന്നെ ഭൂരിഭാഗം മലയാളികളുടെയും മനസ്സിൽ വരുന്നത് കേരളീയ വാസ്തുശിൽപ നൈപുണ്യത്തിൽ പിറന്ന വീടുകളായിരിക്കും. കുറഞ്ഞ ചെലവിൽ അത്തരമൊരു സ്വപ്നവീട് സാക്ഷാത്കരിച്ചതിന്റെ വിശേഷങ്ങൾ കാസർഗോഡ് സ്വദേശിയായ രാജീവ് പങ്കുവയ്ക്കുന്നു.

കാസർഗോഡ് ജില്ലയിലെ ബെല്ലികോത്താണ് എന്റെ സ്വദേശം. പച്ചപ്പട്ടുടുത്ത പാടങ്ങളും നീർച്ചാലുകളുമൊക്കെയുള്ള തനി ഉൾനാടൻ ഗ്രാമപ്രദേശമാണിവിടം. ഞാൻ മുംബൈയിലാണ് ജോലി ചെയ്യുന്നത്. നാട്ടിൽ വീടുപണിയുമ്പോൾ അത് നഗരജീവിതത്തിന്റെ അസ്വസ്ഥതകളിൽ നിന്നും ഒളിച്ചോടാനുള്ള ഒരിടമായിരിക്കണം എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു. സ്ഥിരതാമസം ഇല്ലാത്തതിനാൽ പരിപാലനം ഉറപ്പുവരുത്തുന്ന ഒരുനില വീടു മതിയെന്ന് തീരുമാനിച്ചു. ആർക്കിടെക്ട് ശ്യാംകുമാറാണ് (ഫോംസ് & സ്‌പേസസ്) ഞങ്ങളുടെ സ്വപ്നഭവനത്തിന്റെ ശിൽപി. വെട്ടുകല്ല് കൊണ്ട് അദ്ദേഹം തീർത്ത വീടുകൾ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. അങ്ങനെയാണ് ശ്യാമിനെ വീടുപണി ഏൽപ്പിക്കുന്നത്.

traditional-home-exterior

കേരളത്തനിമയുള്ള തറവാടുകളോടുള്ള ഇഷ്ടമാണ് വീടിന്റെ പുറംകാഴ്ചയിലൂടെ ഞാൻ സാക്ഷാത്കരിച്ചത്. പ്രാദേശികമായി സുലഭമായ ചെങ്കല്ലാണ് വീടിന്റെ നിർമാണത്തിനുപയോഗിച്ചത്. സിമന്റിനു പകരം കുമ്മായമാണ് വെട്ടുകല്ല് ഉറപ്പിക്കാൻ ഉപയോഗിച്ചത്. ഫ്ലാറ്റ് റൂഫിന് മുകളിൽ ട്രസ് ചെയ്താണ് ഓടുവിരിച്ചത്. ഇതിനിടയിലുള്ള ഭാഗം ആവശ്യമെങ്കിൽ യൂട്ടിലിറ്റി സ്‌പേസായും മാറ്റാം.

വർഷം മുഴുവൻ വെയിൽ ലഭിക്കുന്ന ചൂടുള്ള കാലാവസ്ഥയാണിവിടെ. അതിനാൽ വീടിനും ചുറ്റും ഞങ്ങളുടെ ഭാഷയിൽ 'ഞാലി' എന്നു വിളിക്കുന്ന വരാന്തകൾ നൽകിയിട്ടുണ്ട്. ഇത് വീടിനുള്ളിലേക്ക് താപകിരണങ്ങൾ പ്രസരിക്കുന്നതിൽനിന്നും തടയുന്നു. ചുറ്റുമുള്ള പാടത്തിന്റെ കാഴ്ചകളിലേക്കാണ് വീടിന്റെ ഓരോ മുറികളും തുറക്കുന്നത്. കൂടാതെ വയൽക്കാറ്റ് അകത്തുകൂടി കയറിയിറങ്ങി പോകുംവിധം ജനാലകൾ ക്രമീകരിച്ചു.  വേനൽക്കാലത്തും വീടിനുള്ളിൽ തണുപ്പ് അനുഭവപ്പെടുന്നു എന്നത് ഞങ്ങൾക്കൊരു അദ്ഭുതമാണ്.
 

traditional-home-plan-interior

വീടിന്റെ തൂണുകൾ ചെട്ടിനാടൻ ശൈലിയിൽ കല്ലിൽ കൊത്തിയെടുത്തതാണ്. വരാന്തയിൽ നിലത്തു വിരിച്ചത് റെഡ്ഓക്സൈഡാണ്. വീടിനുള്ളിൽ ടെറാക്കോട്ട ടൈലുകളും. അതിനാൽ ചവിട്ടി നടക്കുമ്പോൾ നല്ല തണുപ്പ് അനുഭവപ്പെടും. കട്ടിൽ ഉണ്ടെങ്കിലും തണുപ്പ് ആസ്വദിച്ചുകൊണ്ട് നിലത്തു കിടക്കാനാണ് കൂടുതൽ ഇഷ്ടം.

traditional-home-plan-sitout

അടിസ്ഥാന സൗകര്യങ്ങൾ മാത്രം നൽകിയാണ് അകത്തളങ്ങൾ ക്രമീകരിച്ചത്. സ്വീകരണമുറി, അടുക്കള, ഊണുമുറി, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് ക്രമീകരിച്ചത്. രണ്ടു മുറികളിൽനിന്നും വയൽക്കാഴ്ചകളിലേക്ക് നോട്ടമെത്തും എന്നതാണ് സവിശേഷത. അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകിയിട്ടുണ്ട്. സ്റ്റോറേജിനായി ബിൽറ്റ് ഇൻ കബോർഡുകളും ക്രമീകരിച്ചു. പൂജാമുറിയാണ് വീടിനുള്ളിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. 

അലുമിനിയം ഫാബ്രിക്കേഷൻ ചെയ്താണ് അടുക്കള ഒരുക്കിയത്. ഇവിടെ ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും നൽകിയിട്ടുണ്ട്. സമീപം വർക്കേരിയയുമുണ്ട്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 32 ലക്ഷമാണ് വീടിനു ചെലവായത്. മുംബൈയിലെ തിരക്കിട്ട ജീവിതത്തിനിടയിലും കാത്തിരിക്കാൻ നാട്ടിലൊരു വീടുണ്ട് എന്ന ചിന്ത എനിക്കും കുടുംബത്തിനും നൽകുന്ന സന്തോഷം വളരെ വലുതാണ്. അല്ലെങ്കിലും പ്രതീക്ഷകളാണല്ലോ നമ്മുടെ ജീവിതത്തിനു സൗന്ദര്യം നൽകുന്നത്.

traditional-home-plan-yard

 

Project Facts

Location- Bellikoth, Kasargod

Area- 1500 SFT

Owner- Rajeev

Architect-  Shyamkumar

Forms and spaces, Kanhangad

Mob- 9895404502 

ചിത്രങ്ങൾ- പ്രഹ്ലാദ് ഗോപകുമാർ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com