ADVERTISEMENT

കലാപരവും ക്രിയാത്മകവുമായി വീട് ഡിസൈൻ ചെയ്യുക എന്നത് ഏറെ പ്രയാസകരമായ കാര്യം തന്നെയാണ്. അതും പഠനം പൂർത്തിയാക്കുന്നതിന് മുൻപെയാണെങ്കിലോ? ആ വെല്ലുവിളിയെ സധൈര്യം നേരിട്ട രണ്ട് ആർക്കിടെക്റ്റുകളാണ് അബ്റാർ അലിയും ഉജ്ജ്വലും. തിരുവനന്തപുരം സിഎടി കോളേജിലെ പഠന കാലത്ത് സുഹൃത്തായ സംഗീത് സതീഷിന്റെ വീടാണ് ഇൗ യുവ ആർക്കിടെക്റ്റുകൾ ഡിസൈൻ ചെയ്തത്. നീണ്ട ഒമ്പത് വർഷത്തോളം നിർമ്മാണം മുടങ്ങി കിടന്നിരുന്ന ഭവനമാണ് ഇവർ പുനർജീവിപ്പിച്ചത്. ഭംഗിയും സൗകര്യങ്ങളും ഒത്തിണങ്ങിയ വീട് തിരുവനന്തപുരം മണ്ണന്തലയിലാണ് നിലകൊള്ളുന്നത്. ന്യൂനതകളെല്ലാം നീക്കം ചെയ്ത് പുനർജന്മം കൈവരിച്ചതോടെ ചാരുതയാർന്ന ഇൗ വീടിന് ചാരുവില്ല എന്ന പേരും നൽകി. 

 

ഇതൊരു പുനർജന്മം...

charuvilla-view

ആദ്യ കാഴ്ചയിൽ തന്നെ ആരുടേയും മനം കവരുന്ന മാസ്മരിക ഭംഗിയുണ്ട് ഇൗ ഗൃഹത്തിന്. റോഡിനോട് അൽപം ചേർന്നിരിക്കുന്ന പ്ലോട്ടാണ് ഇതിനായി തിരഞ്ഞെടുത്തത്. പ്ലോട്ടും റോഡും തമ്മിലുള്ള ഉയരവ്യത്യാസത്തിന്റെ സാധ്യതകൾ കൂടി ഡിസൈനിൽ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. സമകാലീന ശൈലിയുടെ മുഖമുദ്ര ചാർത്തിയ എക്സ്റ്റീരിയറും കാലഘട്ടത്തോട് സംവദിക്കുന്ന സുന്ദരമായ ഇന്റീരിയറുമാണ് വീടിനുള്ളത്. പഴയ വീടിനുണ്ടായിരുന്ന ന്യൂനതകളെല്ലാം നീക്കം ചെയ്ത് പുനർജന്മം നൽകിയതോടെ പുതിയ ഭാവം കൈവന്നു.

പാതി ജീവനുമായി നിൽക്കുന്ന സംഗീതിന്റെ വീടിന് ജീവോച്ഛ്വാസം നൽകുവാൻ മുന്നോട്ട് വന്ന ആർക്കിടെക്ചർ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വന്നത് ഒരുപാട് പ്രതിസന്ധികളാണ്. പഠനം പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ പാതിവഴിയിൽ നിർമ്മാണം മുടങ്ങിയ വീടിനെ ആധുനിക കാലഘട്ടത്തിനനുസൃതമായി ഒരുക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു.

 

വലിയൊരു ഇടവേളയ്ക്കു ശേഷമായതിനാൽ പല ഭാഗങ്ങൾക്കും കേടുപാട് സംഭവിച്ചിരുന്നു. കെട്ടിടത്തിന്റെ ഉറപ്പ് മനസ്സിലാക്കിയാണ് നിർമ്മാണം ആരംഭിച്ചത്. പ്ലാൻ കൃത്യമായി വിശകലനം ചെയ്തതിനു ശേഷം വീടിന്റെ ഉറപ്പും ബലക്ഷയവും മനസ്സിലാക്കുവാൻ തദ്ദേശത്തുള്ള എൻജിനീയർമാരോട് കൂടിയാലോചിക്കുകയായിരുന്നു. അവരുടെ വിദഗ്ദ്ധോപദേശപ്രകാരം പല ചുമരുകളും നീക്കം ചെയ്തതിനാൽ വീടിനുള്ളിൽ കാറ്റും വെളിച്ചവും വേണ്ടുവോളം ലഭ്യമാക്കുവാൻ സാധിച്ചു. കൂടാതെ ഫസ്റ്റ് ഫ്ളോറിൽ നിന്ന് ടെറസിലേക്കുള്ള സ്റ്റെയർകേസ് സ്റ്റീലും ഫ്ളെയ്മ്ഡ് ഗ്രാനൈറ്റ് ഉപയോഗിച്ച് നിർമ്മിച്ച് താഴത്തെ നിലയുടെ ചുമരുകൾക്ക് മേൽ വരുന്ന പ്രഹരം ഒഴിവാക്കി.   

charuvilla-exterior-pooja

 

charuvilla-living

ഇതൊരു ഒാപ്പൻ മാതൃക

വീടിനകത്തളം തുറസ്സായ രീതിയിൽ ക്രമീകരിക്കുകയായിരുന്നു ആദ്യപടി. വീട്ടുടമസ്ഥന്റെ താൽപര്യപ്രകാരം അൽപം വ്യത്യസ്തമായി ഒരുക്കിയ എക്സ്റ്റീരിയറാണ് ഹൈലൈറ്റ്. എലവേഷനിൽ നൽകിയ ഗ്രാനൈറ്റ്, ക്ലാഡിങ്ങ്, ലൂവറുകൾ എല്ലാം തന്നെ പരുക്കൻ പ്രതീതി പ്രതിഫലിക്കുന്നവയാണ്. വിവിധ നിറങ്ങളിലും ടെക്സ്ചറുകളിലും ലഭ്യമാകുന്ന മെറ്റീരിയലുകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. 

charuvilla-bed

പരമ്പരാഗത ശൈലിയിൽ ഒരു പടിപ്പുര, മുറ്റത്തൊരു തുളസിത്തറ, റസ്റ്റിക് ശൈലിയിൽ പൂമുഖം എന്നിവ ഉൗഷ്മളവും സുഖകരവുമായ അകത്തളത്തേക്ക് ക്ഷണിക്കുന്നു. ലിവിങ്ങ് ഏരിയയ്ക്ക് ആഢംബരമാവുന്ന പൂന്തോട്ടത്തിലെ കാഴ്ചകൾ ഗേറ്റിനുള്ളിലൂടെ അരിച്ചിറങ്ങുന്നത് വരാന്തയിലിരുന്നാൽ ദൃശ്യമാവും. തുറസ്സായ രീതിയിൽ ഒരുക്കിയ അകത്തളങ്ങളെല്ലാം തന്നെ വീട്ടുകാരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ക്രമപ്പെടുത്തിയതാണ്. പഴയ ചുമരുകൾക്ക് അധികഭാരം നൽകാതെ, സ്റ്റീൽ കൊണ്ട് നിർമ്മിച്ച സ്റ്റെയറിന് ഫ്ളൈമ്ഡ് ഗ്രാനൈറ്റ് സ്റ്റെപ്സാണ് നൽകിയത്. ലിവിങ്ങ് ഏരിയയിലെ ചൂട് വായു പുറം തള്ളുന്ന ചിമ്മിനി ഇഫക്ടാണ് സ്റ്റെയർകേസിന് നൽകിയത്. ചുമരിലും തറയിലും ഒരുക്കിയ വ്യത്യസ്തതയാണ് വിശാലമായ ലിവിങ്ങ് ഏരിയയെ രണ്ട് കംപാർട്ട്മെന്റാക്കി മാറ്റുന്നത്. 

ആധുനികതയുടെ എല്ലാ ഭാവങ്ങളും സമ്മേളിക്കുന്ന ഇടമാണ് അടുക്കള. വീട്ടുകാർക്കും അതിഥികൾക്കും സംവദിക്കുവാനായി ഊണുമുറിക്കും അടുക്കളയ്ക്കും ഇടയിൽ പാൻട്രി നൽകി. വീട്ടിൽ എല്ലാവരും ഒത്തുകൂടുമ്പോൾ ടിവിയുടേയോ മറ്റോ ബഹളങ്ങളില്ലാതെ ആഘോഷമാക്കുവാൻ ഇൗ ഏരിയ തന്നെ ധാരാളം. കിഴക്ക് നിന്ന് വരുന്ന വെളിച്ചം ലൂവറിലൂടെ അരിച്ചിറങ്ങി അടുക്കളയിലെ ബ്രേക്ക് ഫാസ്റ്റ് കൗണ്ടറിലെത്തും. കിഴക്ക് നിന്ന് നേരിട്ടടിക്കുന്ന സൂര്യപ്രകാശവും തെക്കിൽ നിന്ന് വരുന്ന ചൂടു മൂലം ചുമരുകളെ സംരക്ഷിക്കുവാൻ ലൂവറിനു സാധിക്കുന്നു. 

 

charuvilla-landscape

പരമ്പരാഗത ശൈലിയിൽ

പരമ്പരാഗത ശൈലിയിലൊരുക്കിയ സീലിങ്ങാണ് മാസ്റ്റർ ബെഡ്റൂമിലും സിറ്റൗട്ടിലും ഒരുക്കിയത്. പത്മനാഭപുരം കോയിക്കൽ കൊട്ടാരങ്ങളിലെ സീലിങ്ങ് ഡിസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവ തയ്യാറാക്കിയത്. വീടിന്റെ മൊത്തത്തിലുള്ള മോഡേൺലുക്കിന് ചേരുംവിധമാണ് സീലിങ്ങ് ഡിസൈൻ. കോർണീസ് റീപ്പറും വെനീർ ഷീറ്റും ഉപയോഗിച്ചാണ് ചെലവ് കുറഞ്ഞ രീതിയിൽ തേക്കിന്റെ മാതൃകയിൽ സീലിങ്ങ് ഒരുക്കിയത്. 

 

ഒത്തുചേരലിന്റെ ഇടങ്ങൾ

പൂന്തോട്ടമാണ് ഇൗ വീട്ടിലെ ആക്ടീവ് സ്പേയ്സ്. കുടുംബമൊത്തുള്ള ചെറിയ പാർട്ടികളും ബാർബീക്യൂ പാർട്ടികളും സംഘടിപ്പിക്കുവാനും വീട്ടിലെ സ്ത്രീജനങ്ങൾക്ക് സായാഹ്നങ്ങളിൽ ഇരുന്ന് സംസാരിക്കുവാനും ഇൗ ഇടം പ്രയോജനപ്പെടുന്നു. ഗൃഹനാഥയുടെ പ്രിയപ്പെട്ട ഹോബിയായ ചെടിപരിപാലനം വിരുന്നുകാർക്ക് നല്ലൊരു അനുഭവം സൃഷ്ടിക്കുവാനും കഴിയുന്നു. വളരെ കൃത്യമായ പ്ലാനിങ്ങിലൂടെയാണ് ഇവയെല്ലാം ക്രമീകരിച്ചത്. തുടക്കത്തിൽ തന്നെ ലാന്റ്സ്കേപ്പിലേക്ക് വേണ്ട ഒൗട്ട്ഡോർ വാഷ്ബേസിൻ ഘടിപ്പിക്കുവാൻ ആവശ്യമായ പൈപ്പ്‌ലൈൻ നൽകി. ലാന്റ്സ്കേപ്പിലെ ഒരു പ്രധാന ഡിസൈൻ എലമെന്റാക്കി മാറ്റുവാനും പാർട്ടി നടക്കുന്ന സമയത്ത് വാഷ്റൂമിൽ പോവാതെ തന്നെ കൈകഴുകുവാനും ഇതുമൂലം സാധിക്കുന്നു. 

ഗൃഹനാഥന് പത്രം വായിക്കുവാൻ ഇടം കണ്ടെത്തിയ പോലെ തന്നെ മകനൊരു റീഡിങ്ങ് സ്പേയ്സ് ഒരുക്കുവാനും ആർക്കിടെക്ടുകൾ മറന്നില്ല. കിടപ്പുമുറിയുടെ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന വടക്ക് കിഴക്ക് ഭാഗത്താണ് ഇതിനായി ഇടം കണ്ടെത്തിയത്. ബേവിൻഡോ നൽകി കൈയ്യെത്തും ദൂരത്തു തന്നെ ഷെൽഫ് സ്ഥാപിച്ചു. ആവശ്യമെങ്കിൽ റീഡിങ്ങ് ടേബിളായും ഇവ ഉപയോഗിക്കാവുന്നതാണ്. ഫർണീച്ചറും അലങ്കാരവസ്തുക്കളും മിതപ്പെടുത്തിയ ഒരു ക്ലീൻ ക്യാൻവാസ് ചിത്രം പോലെയാണ് ഇന്റീരിയർ. വില കൂടിയ ആഢംബരവസ്തുക്കൾ ഒന്നും തന്നെ ഇൗ വീട്ടിലെ അകത്തളങ്ങൾ അലങ്കരിക്കുന്നില്ല. പൊലിമയിലും ആഢംബരത്തിലും ശ്രദ്ധിക്കാതെ അന്തരീക്ഷത്തോട് ചേർന്ന് പോകുന്ന, സൗകര്യങ്ങൾക്ക് പ്രാധാന്യമുള്ള വീട്ടിൽ ലാളിത്യത്തിനു മാത്രമാണ് ഉൗന്നൽ നൽകിയതെന്ന് ആർക്കിടെക്റ്റുകൾ വ്യക്തമാക്കുന്നു.

Project Facts

Location: Mannanthala, Trivandrum

Area: 3400 Sqft.

Owner: Sangeeth Satheesh

Architects: Abrar Ali & Ujjwal

ചിത്രങ്ങൾ- ജിഷ്ണു, പ്രജിത് 

തയാറാക്കിയത്-  അനുജ പി മധു

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com